അബ്ദുസ്സലാം മോങ്ങം
കിട്ടിയതെല്ലാം പെറുക്കിയെടുത്ത് നദിയുടെ മറ്റൊരു കരയിൽ തപ്പും തുണിയും ഓലയുമായി വെച്ചു കെട്ടി അവർ. ഇത് കുടിലൊ കൂരയോ അല്ല, കാറ്റു കടക്കാൻ പോലും പഴുതില്ലാത്ത കേവലം മാളങ്ങൾ. പ്രാഥമികാവശ്യങ്ങൾക്കു പോലും നിർവാഹമില്ല.അടിസ്ഥാന സൗകര്യങ്ങളില്ല.അവർ ആയിരത്തോളം കുടുംബങ്ങളുണ്ടവർ. ഇക്കൂട്ടരുടെ ദുരവസ്ഥ ഇ. ടി മുഹമ്മദ് ബഷീറാണ് കേരളത്തിലെത്തിക്കുന്നത് . ഒരു മാസത്തിനുള്ള ഭക്ഷണ കിറ്റും ഒരു കുടുംബത്തിന് രണ്ടു വീതം കന്പിളിപ്പുതപ്പും എത്തിക്കാൻ കൽപകഞ്ചേരി തണലിന്റെ കീഴിൽ പദ്ധതി ആവിഷ്കരിച്ചു. ആ വസ്തുക്കൾ വിതരണം ചെയ്യുന്നതിനാണ് ബഷീർ എംപി യുടെ നേതൃത്വത്തിൽ ഞങ്ങൾ അസമിലെ ഈ നദിക്കരയിൽ എത്തിയിരിക്കുന്നത്.
ഭക്ഷണവും പുതപ്പുകളും വിതരണം ചെയ്യുന്പോൾ ഇ. ടിയും എ. പി. അബ്ദുസമദും അവരോട് ആഹ്വാനം ചെയ്തത് പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്തു നൽകാൻ പ്രാർത്ഥിക്കണമെന്നാണ്. എല്ലാം ദൈവത്തിലർപ്പിക്കാനുള്ള ആഹ്വാനം അവർക്കു വലിയ ആശ്വാസമായാണ് അനുഭവപ്പെട്ടത്. 964 കുടുംബങ്ങളിലാണ് താൽക്കാലികാശ്വാസമെന്നോണം ഭക്ഷണവും പുതപ്പുകളുമെത്തിച്ചത്.

ഈ ദേശത്തു നിന്ന് ഒഴിഞ്ഞു പോകാനാണ് സർക്കാർ നിർദേശം. ഇങ്ങോട്ടുള്ള ഒരു വഴി ഒഴിച്ച് ബാക്കിയെല്ലാം അധികൃതർ അടച്ചു കളഞ്ഞിരുന്നു. അതു വഴിയാണ് ഒരു പാർലിമെന്റ് അംഗം അടക്കമുള്ള സംഘം ഇവിടെ എത്തിയത്. തിരിച്ചു വരുമ്പോൾ നദിക്കരയിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഒരു സംഘം എം. പി യെയും കാത്തു നിൽപ്പുണ്ടായിരുന്നു. ആ മുഖങ്ങളിൽ ചേറും കണ്ണീരും ചേർന്നൊരുക്കിയ വേദനയുടെ വടുക്കെട്ടുണ്ടായിരുന്നു. അവശേഷിക്കുന്ന ഏക വഴിയും അഞ്ചു ദിവസത്തിനുള്ളിൽ സർക്കാർ അടക്കുകയാണ്. കടവ് കടന്ന് റോഡുകളില്ലാത്ത വഴിക്ക് കിലോ മീറ്ററുകൾ നടന്നു വേണം അവിടെ എത്താൻ . തങ്ങൾ എന്ത് ചെയ്യുമെന്നാണവരുടെ ചോദ്യം. സംഘത്തിലുള്ള എല്ലാവരും സ്തബ്ധരായി. അവരോട് എന്താണ് പറയാനാവുക. ഇ. ടി. ക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു; പാർലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്; തീർച്ചയായും ഈ കാര്യങ്ങൾ അവിടെ പറയും” പാമ്പുകൾക് മാളമുണ്ട് , പറവകൾക് ആകാശമുണ്ട് , മനുഷ്യ പുത്രന് തല ചായ്‌ക്കാനിടമില്ല എന്നത് കേവലമൊരു സിനിമാപ്പാട്ടല്ല എന്ന് കൃത്യമായും ബോധ്യപ്പെടുന്ന രംഗം.

നിരപരാധികളായ ഒരു ജനവിഭാഗം വർഷങ്ങളായി അവർ ജീവിച്ചു പോരുന്ന മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയാണ്. ദൈവത്തിന്റെ വിശാലമായ ഈ ഭൂമി, ഇന്ത്യക്കാരുടെ സ്വതന്ത്രമായ ജനാധിപത്യ രാജ്യം. ഇവിടെ ജീവിതം നിഷേധിക്കപ്പെടുകയാണ് ഒരു വിഭാഗത്തിന്. ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും തൊഴിലിടങ്ങളുമെല്ലാം പൊലീസിന്റെയും അധികാരികളുടെയും ആശീർവാദത്തോടെ ബുൾഡോസർ വെച്ച് നിരപ്പാക്കുന്നതു കണ്ടാൽ ഏതൊരു ഇന്ത്യക്കാരന്റെ മനസ്സും തകർന്നു പോവും. ആ ബുൾഡോസറുകൾ ഉരുളുന്നത് ഓരോ ഇന്ത്യൻ പൗരന്റെയും നെഞ്ചിലൂടെയാണ്. (തുടരും)