തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് നൂറാം വയസ്സിലേക്ക് പ്രവേശിച്ചു. 1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി.എസ് ജനിക്കുന്നത്. 1940 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗം. 1964ല്‍ സി.പി.ഐ വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) രൂപപ്പെട്ടപ്പോള്‍ അതിന് നേതൃത്വം നല്കിയ 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ വി.എസ് ആണ്. സി.പി.എമ്മിന്റെ പരമോന്നത സഭയായ പോളിറ്റ് ബ്യൂറോയില്‍ അംഗമായിട്ടുണ്ട്. മൂന്നുതവണ പാര്‍ട്ടി സെക്രട്ടറി. ഒരിക്കല്‍ മുഖ്യമന്ത്രിയും മൂന്നുതവണ പ്രതിപക്ഷനേതാവും. പരിസ്ഥിതി പ്രശ്നങ്ങളിലും ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ശക്തമായി ഇടപെടുന്ന നേതാവ്. കാടും മലയും താണ്ടി വി.എസ് സഞ്ചരിച്ചത് പ്രായം തൊണ്ണൂറുകളിലൂടെ നീങ്ങുമ്പോഴായിരുന്നു. ലക്ഷ്യബോധവും രാഷ്ട്രീയബോധവുമുള്ള നേതാവ് എന്ന നിലയില്‍ പൊതുസമൂഹത്തില്‍ വി.എസിന് പ്രഥമ സ്ഥാനമാണുള്ളത്.
82 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തില്‍ ഉയര്ച്ചകള്ക്കൊപ്പം താഴ്ചകളും ഉണ്ടായിട്ടുണ്ട്. കര്‍ക്കശമായ നിലപാടുകളും കടുംപിടിത്തങ്ങളും യഥേഷ്ടം. അതിന്റെ ഭാഗമായി പലപ്പോഴും സ്വന്തം പ്രസ്ഥാനത്തെപ്പോലും സന്ദിഗ്ധാവസ്ഥയിലാക്കിയ സന്ദര്‍ഭങ്ങളും ഉണ്ട്.
ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ പാര്‍ട്ടിയുടെ അമരത്തായിരുന്നു വി.എസ്. വി.എസ് പക്ഷം എന്ന നിലയില്‍ വിഭാഗീയത പാര്‍ട്ടിക്കകത്ത് ഉണ്ടായത് യാഥാര്‍ത്ഥ്യമായിരുന്നു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായപ്പോഴും അത് തുടര്‍ന്നു. വിഭാഗീയത പൂര്‍ണമായി ഇല്ലാതായി എന്നാണ് നേതൃത്വം ഇപ്പോള്‍ പറയുന്നത്. ഏതായാലും തന്റെ ആശയങ്ങളും ചിന്തകളും പ്രവൃത്തി പഥത്തിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വി.എസ് എന്നത് യാഥാര്‍ത്ഥ്യം മാത്രം. എന്നാല്‍ അദ്ദേഹം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. നിലവിലെ രാഷ്ട്രീയപ്രശ്നങ്ങള്‍ കാണുമ്പോള്‍ വി.എസ് സജീവമല്ലാത്തതിന്റെ ശൂന്യത നാം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു.
ഏതായാലും കേരള രാഷ്ട്രീയത്തില്‍ വി.എസിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കാത്തതാണ്. അഴിമതിയുടെ കറ പുരളാത്ത പൊതുജീവിതത്തിന് ഉടമയാണ് അദ്ദേഹം.കേരളം കണ്ട ഏറ്റവും ഊര്‍ജ്ജസ്വലനായ നേതാവായ വി.എസ് നാലു വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് മകന് വി.എ അരുണ്‍കുമാറിന്റെ ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ ഭാര്യ വസുമതിയുടെ സ്നേഹപരിചരണങ്ങളില്‍ വിശ്രമജീവിതം നയിക്കുകയാണ്.ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനത്തില്‍ മക്കളും പേരക്കുട്ടികളും അദ്ദേഹത്തിനൊപ്പമുണ്ട്-കണ്ണും കരളുമായി അദ്ദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളും.