Friday, June 20, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ബലക്ഷയം: പരിഹാരത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് സൂചന

Must Read

കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരിഹരിക്കുന്നതിന് കൂടുതല്‍ പരിശോധന വേണ്ടിവരും. അതുകൊണ്ടുതന്നെ കൂടുതല്‍ സമയവും വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധരാണ് പൈലിങിന്റെ ബലക്ഷയം പരിശോധിക്കുന്നത്.

പൈലുകള്‍ ഭൂമിക്കടിയിലെ പാറയില്‍ എത്രത്തോളം ഉറച്ചുനില്‍ക്കുന്നു എന്ന പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. 11 നില കെട്ടിടം താങ്ങാനുള്ള ശേഷി പൈലുകള്‍ക്ക് ഇല്ലെങ്കില്‍ അതിനു ചുറ്റുമുള്ള മണ്ണ് ശക്തിപ്പെടുത്തേണ്ടിവരും. പൈപ്പ് ഉപയോഗിച്ച് താഴേക്ക് സിമന്റും മണലും നിറയ്ക്കും. ഇതിന് വലിയ ചെലവ് വേണ്ടിവരും. സാങ്കേതിക വിദഗ്ധരുടെ സേവനവും ഉപയോഗപ്പെടുത്തേണ്ടിവരും. പൈലുകളുടെ ചുറ്റുമുള്ള മണ്ണിന്റെ ഘടന കൂടി പഠിക്കണമെന്നാണ് ഐ.ഐ.ടിയിലെ പ്രഫ. അളകസുന്ദര മൂര്‍ത്തി അറിയിച്ചിട്ടുള്ളത്. എങ്ങനെയെല്ലാം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തില്‍ ഈ മാസം അവസാനം തീരുമാനമാകും.

2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയിലാണ് തൂണുകളുടെ ബലക്ഷയം വ്യക്തമായത്.ടെര്‍മിനലിന്റെ 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നായിരുന്നു ഐ.ഐ.ടിയുടെ പ്രഥമ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി 25 ശതമാനം തൂണുകള്‍ ബലപ്പെടുത്തിയാല്‍ മതിയാവും എന്ന നിഗമനത്തിലെത്തി. ഇത് അംഗീകരിക്കാന്‍ ഐ.ഐ.ടിയിലെ വിദഗ്ധര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തിയാണ് 70 ശതമാനം തൂണുകള്‍ കോണ്‍ക്രീറ്റും സ്റ്റീല്‍പാളികളും ഉപയോഗിച്ച് ബലപ്പെടുത്താന്‍ ധാരണയായത്.

74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇത്തരത്തില്‍ ബലക്ഷയം ഉണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്. എന്നാല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറും ഗതാഗതവകുപ്പും തയാറായിട്ടില്ല. പത്ത് നിലയില്‍ കൂടുതലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് എട്ട് എം.എം കമ്പിയാണ് ഉപയോഗിച്ചിരുന്നത്. ഇത് മതിയാവില്ല എന്ന സൈറ്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.

ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍ അറ്റകുറ്റപണി വലിയ ബാധ്യതയാവും എന്നതിനാലാണ് കെ.ടി.ഡി.എഫ്.സിയെ ഏല്‍പിക്കുന്നത്. എന്നാല്‍, നേരത്തെ നിര്‍മാണചെലവായ 74.63 കോടിരൂപയും അതിന്റെ പലിശയും മറ്റും കെ.എസ്.ആര്‍.ടി.സി കെ.ടി.ഡി.എഫ്സിക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img