കോഴിക്കോട്: ലഹരിക്ക് അടിമയായവരെ പിടികൂടുന്നതിനും കൈകാര്യം ചെയ്യുന്നതിനും പൊലീസിന് പ്രത്യേകം പരിശീലനം നല്‍കണമെന്ന ആവശ്യം സേനയില്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തെ വീട്ടില്‍ മണിക്കൂറുകളോളം അക്രമം നടത്തുകയും മാതാപിതാക്കളെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത ഷൈന്‍(27) എന്ന ചെറുപ്പക്കാരനെ അതിസാഹസികമായി കീഴ്പെടുത്തിയ പൊലീസ് ഓഫീസര്‍മാര്‍ ഇതാണ് മുന്നോട്ടുവെക്കുന്നത്. ഷൈനിന്റെ അച്ഛന്‍ ഷാജിക്കും(50) അമ്മ ബിജി(42)ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഷൈന്‍ കത്തിയുമായി അച്ഛനെ ആക്രമിക്കുകയായിരുന്നു. കുളിമുറിയില്‍ വീണതിനെതുടര്‍ന്ന് കാലിന്റെ എല്ല് പൊട്ടി ചികിത്സയിലായ ഷാജിയെയാണ് മകന്‍ ആക്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് എരഞ്ഞിപ്പാലത്ത് അക്രമങ്ങളുടെ തുടക്കം. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ഷൈന്‍ അക്രമകാരിയാവുന്നത് പതിവാണ്. ഞായറാഴ്ച രാവിലെ കുറ്റിപ്പുറത്ത് വെച്ച് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെതുടര്‍ന്ന് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ട്രോമോകെയറിന്റെ ആംബുലന്‍സിലാണ് ഷൈനിനെ കോഴിക്കോട്ടെത്തിച്ചത്. വീട്ടില്‍ എത്തിയ ഉടന്‍ ഷൈന്‍ ആംബുലന്‍സിന്റെ ചില്ല തകര്‍ത്തു. ട്രോമോ കെയര്‍ വളണ്ടിയര്‍മാരെ ആക്രമിക്കാന്‍ മുതിര്‍ന്നു. അവര്‍ ഒരു വിധത്തില്‍ രക്ഷപ്പെടുകയായിരുന്നു. കുറ്റിപ്പുറം സ്റ്റേഷനിലും ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് ചേവായൂര്‍ സ്റ്റേഷനിലും തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സ്റ്റേഷന്‍ പരിധിയിലും കേസുണ്ട്.
ചേളന്നൂര്‍ സ്വദേശിയായ ഷാജിയുടെ കുടുംബം മൂന്നുമാസം മുമ്പാണ് എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിന് സമീപമുള്ള വാടക വീട്ടിലേക്ക് മാറിയിട്ട്. മകളുടെ വിവാഹാവശ്യത്തിന് വീട് വിറ്റപ്പോള്‍ ഇവിടേക്ക് മാറുകയായിരുന്നു.
ഷൈനിനെ പോലുള്ള ക്രിമിനലുകളെ പിടികൂടുമ്പോള്‍ പൊലീസ് അതീവ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനം പൊലീസിന് ലഭിക്കേണ്ടതാണെന്ന് പൊലീസ് ഓഫീസര്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടാക്കണം.
,ഷൈനിന്റെ കാലിന് നേരെയാണ് പൊലീസ് വെടിവെച്ചത്. എന്നാല്‍ അത് വീടിന്റെ ചുമരില്‍ പതിക്കുകയായിരുന്നു. രണ്ടുതവണയാണ് വെടിവെച്ചത്. പിന്നീട് ഷൈനിനെ കീഴടക്കാന്‍ സാധിച്ചു. ഷാജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, വെടിവെക്കാനുണ്ടായ സാഹചര്യം സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് വിഭാഗവും അന്വേഷണം നടത്തി.