കോഴിക്കോട്: ആവിക്കല്‍തോടില്‍ അമൃത് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് നിര്‍മാണത്തിന്റെ ഡി.പി.ആര് തയാറാക്കിയതില്‍ അപാകതയെന്ന് കണ്ടെത്തല്‍. ഭൂമിയുടെ ഘടന മനസ്സിലാക്കാതെയാണ് വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത് എന്നാണ് പരാതി. പ്ലാന്റ് നിര്മിക്കണമെങ്കില് 10 സെന്റ് അധികഭൂമി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതോടെ പദ്ധതി ചെലവും ഡി.പി.ആറും പുനര്‍നിര്‍ണയിക്കേണ്ടിവരും.
ഡി.പി.ആര് തയാറാക്കിയ റാം ബയോളജിക്കല്‍ എന്ന സ്ഥാപനത്തിനെതിരെ നേരത്തെ മുതല്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം ജോലികള്‍ ഏറ്റെടുത്ത് പരിചയമില്ലാത്ത കമ്പനിയാണ് എന്നായിരുന്നു പരാതി. അവര്‍ നല്കിയ ഡി.പി.ആര് പ്രകാരം പ്രവര്‍ത്തനം തുടങ്ങിയ ഒരു പദ്ധതിയും ചൂണ്ടികാണിക്കാന്‍ ഇല്ലായിരുന്നു. എന്നിട്ടും കോര്പറേഷന് റാം ബയോളജിക്കലിനെ കണ്ണുമടച്ച് വിശ്വസിക്കുകയാണുണ്ടായത്.
ഡി.പി.ആര് പുതുക്കിയാല്‍ സാങ്കേതിക അനുമതിയും മറ്റും വീണ്ടും നേടേണ്ടിവരും. ഡി.പി.ആര് തയാറാക്കിയ റാം ബയോളജിക്കലിന്റെ വീഴ്ചകള്‍ തദ്ദേശവകുപ്പ് കണ്ടെത്തിയിരുന്നു. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഡി.പി.ആറിനെ പിഴവ് പദ്ധതി ഏറ്റെടുത്ത കരാറുകാര്‍ നിരത്തിയത്. ഇതിനെതുടര്‍ന്നാണ് റാം ബയോളജിക്കലിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.
ജനുവരി 31നാണ് പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് ശ്രമം തുടങ്ങിയത്. അന്നു മുതല്‍ ആവിക്കല്‍ പ്രദേശത്ത് ജനകീയ പ്രക്ഷോഭം നടക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ച് സമരം തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രദേശവാസികളുടെ സമരത്തെ തീവ്രവാദ നീക്കമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് ആക്ഷേപിച്ചത് ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ പിന്തുണ പദ്ധതിക്ക് ഇതുവരെ നേടാനായിട്ടില്ല. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് പദ്ധതി അരുത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും സമരക്കാരുടെ കൂടെയുണ്ട്. ജനങ്ങളുടെ എതിര്‍പ്പ് കാരണം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഒരിഞ്ച് മുന്നോട്ടുപോകാന്‍ പറ്റിയിട്ടില്ല. അതിനിടെയാണ് ഡി.പി.ആര് വിവാദം ഉയര്‍ന്നുവന്നിട്ടുള്ളത്.ഏതായാലും റാം ബയോളജിക്കല്‍ കമ്പനിയുടെ ഭാഗം കൂടി കേട്ടശേഷമെ കോര്‍പറേഷനും സര്‍ക്കാറിനും മുന്നോട്ടുപോകാന്‍ പറ്റുകയുള്ളു. ഇതിന്റെ ഭാഗമായി മേയര്‍ ഡോ. ബീനഫിലിപ്പ് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തും. 165 കോടിയുടെ പദ്ധതിയാണിത്.
അമൃത് പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ വാപ്കോസ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം ലഭ്യമാക്കിയിരുന്നുവെങ്കിലും ശുചിത്വമിഷന്റെ പാനലില്‍പെട്ട കമ്പനിക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനകീയസമിതിയുടെ സമരം നേരിടാന്‍ കഴിയാത്ത നിലയിലാണ് കോര്പറേഷന്. സി.പി.എം അനുഭാവികള്‍പോലും പദ്ധതിയെ അനുകൂലിക്കാത്ത സ്ഥിതിയാണ്. ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിന്റെ നിലപാടുകളും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.