കണ്ണൂർ: ഇമ്പമാർന്ന ഇശലുകളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ കൂട് കൂട്ടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (76) അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. മുഴപ്പിലങ്ങാട്ടെ വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകീട്ട് വളപട്ടണം മന്ന ഖബർസ്ഥാനിൽ മറവുചെയ്തു.
എഴുതിയും പാടിയും ഈണമിട്ടും നിരവധി ഹിറ്റ് പാട്ടുകളിലൂടെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് പീർ മുഹമ്മദ്. കാഫ് മല കണ്ട പൂങ്കാറ്റേ…/ ഒട്ടകങ്ങൾ വരിവരി വരിയായി…/ കാരക്ക മരങ്ങൾ നിര നിര നിരയായി…/ ഒയ്യേ എനിക്കുണ്ട്… പയ്യല് പിറായത്തില്…/ ഒത്തൊരുമിത്ത് കളിത്തും കൊണ്ട്… തുടങ്ങിയ ഒട്ടേറെ പാട്ടുകളിലൂടെ സംഗീതാസ്വാദകരെ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് ആകർഷിച്ച മധുര ശബ്ദത്തിന്റെ ഉടമയായിരുന്നു. മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ ആസ്വാദിക്കുന്ന പാട്ടുകളിൽ അധികവും പീർ മുഹമ്മദ് ആസ്വാദകരെ കേൾപ്പിച്ചു കൊണ്ടിരുന്നതാണ്.

അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും ഇദ്ദേഹത്തെ ചെറുപ്പത്തിലെ ശ്രദ്ധേയനാക്കി. നാലായിരത്തോളം ഗാനങ്ങളിൽ ഗായകനായും സംഗീതം നൽകിയും പീറിന്റെ പ്രതിഭപതിഞ്ഞിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തിൽ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്. ദൂരദർശനിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചും ഇദ്ദേഹം ശ്രദ്ധേയനായി.
1976-ൽ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെയായിരുന്നു മാപ്പിളപ്പാട്ട് അവതരിപ്പിച്ചത്. ഏഴാം വയസ്സിൽ ‘ജനതാ സംഗീത സഭ’ യിലൂടെ മാപ്പിളപാട്ടിന്റെ ലോകത്ത് തുടക്കം കുറിച്ച പീർ മുഹമ്മദ്, തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 33 വർഷം എച്ച്. എം. വി ആർട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം കേരളത്തിൽനിന്ന് ഇദ്ദേഹത്തിന് മാത്രമേ ലഭിച്ചിട്ടുള്ളു. തലശ്ശേരിയിലെ വിവാഹവേദികളിൽ ആവേശം നിറച്ച ഇദ്ദേഹത്തിന്റെ പാട്ടുകൾ പിന്നീട് മലബാറിലെ വിവാഹ വീടുകളിലും സാംസ്‌കാരിക വേദികളിലും താളംപിടിച്ചു. ഇത് കടൽ കടന്നും മാപ്പിളപ്പാട്ടിനെ പുൽകാൻ പതിനായിരങ്ങളെ പ്രേരിപ്പിച്ചു. മലയാളികളുടെ മണ്ണും മനസ്സും ഹൃദയവും കീഴടക്കിയ മനോഹര ഗാനങ്ങളിലൂടെ ആയിരത്തോളം കാസറ്റുകളും പുറത്തിറക്കി.

ജന്മം കൊണ്ട് തമിഴ്‌നാട് സ്വദേശിയാണെങ്കിലും കർമം കൊണ്ട് മലയാളത്തിന്റെ അഭിമാനമാകാനും പീർ മുഹമ്മദിനു സാധിച്ചു. തെങ്കാശി സ്വദേശിയായ ബൽക്കീസിന്റെയും തലശ്ശേരിയിലെ അസീസ് അഹമ്മദിന്റെയും മകനായി 1945 ജനുവരി 8ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് ജനനം. നാലു വയസ്സുള്ളപ്പോഴാണ് തലശ്ശേരിയിലേക്ക് എത്തിയത്. തായത്തങ്ങാടി തഅ്‌ലീമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. നാല് – അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിയായിരുന്നു തുടക്കം. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു കമ്പം. തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ബിരുദം നേടി.
പിതാവ് നല്ല സംഗീതാസ്വാദകനായിരുന്നു എന്നതൊഴിച്ചാൽ, പറയത്തക്ക പാട്ടു പാരമ്പര്യമൊന്നും കുടുംബത്തിനുണ്ടായിരുന്നില്ല. സംഗീതം പഠിച്ചിട്ടില്ലാത്ത ഇദ്ദേഹം നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകി എന്നത് കലാ ലോകത്ത് അൽഭുതമാണ്. കേരള ഫോക്ക് ലോർ അക്കാദമി അവാർഡ്, എ.വി മുഹമ്മദ് അവാർഡ്, കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ ചക്രവർത്തി പുരസ്‌കാരം, ഒ. ആബു ഫൗണ്ടേഷൻ അവാർഡ്, മുസ് ലിം കൾച്ചറൽ സെന്റർ അവാർഡ്, ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ, കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബൈ മലബാർ കലാ സാംസ്‌കാരിക വേദി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാട്ടിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു. ഈയിടെ അന്തരിച്ച പ്രശസ്ത കലാകാരൻ വി. എം കുട്ടി മാഷ് അടക്കമുള്ള പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നിരവധി പേരോടൊപ്പം നൂറുകണക്കിന് വേദികളെ സമ്പന്നമാക്കിയിട്ടുണ്ട്. മധുരിക്കുന്ന ഒട്ടേറെ അനശ്വര ഗാനങ്ങൾ കൈരളിക്കു സമർപ്പിച്ച ഈ അതുല്യ പ്രതിഭയുടെ മൃതദേഹം അവസാന നോക്ക് കാനിന്നതിനു സമൂഹത്തിന്റെ നാനാ തുറകളിൽനിന്ന് ആയിരക്കണക്കിന് ആളുകളാണ് കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിലേക്ക് ഒഴുകി എത്തിയത്.