സദസിന് ആസ്വാദന മികവേകി തോല്‍പ്പാവകൂത്ത്
കോഴിക്കോട് :നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിഴല്‍കൂത്തിലൂടെ സീതാ സ്വയം വരം. സീതയും രാമനും ലക്ഷ്മണനും രാവണനും വിദൂഷകനുമെല്ലാം തോല്‍പ്പാവകളായി വേദിയില്‍ നിറഞ്ഞാടി. രാമായണ കഥകള്‍ വായിച്ചും കേട്ടും ശീലിച്ച മലയാളികള്‍ക്ക് തോല് പാവക്കൂത്തിലൂടെയുള്ള കമ്പരാമായണ കഥാവതരണം വേറിട്ട അനുഭവമായി.
കോഴിക്കോട് സ്വപ്ന നഗരിയില്‍ മലബാര്‍ ക്രാഫ്റ്റ് മേളയുടെ ഭാഗമായിട്ടായിരുന്നു ഈ നിഴല്‍ക്കൂത്ത് അവതരണം.
രമായണത്തിലെ പ്രസക്തഭാഗങ്ങള്‍ വിഘ്നേശ്വര സ്തുതിയിലൂടെ തുടങ്ങി രാമ – സീത വിവാഹം, പഞ്ചവടി നിര്‍മ്മാണം, ബാലിമോക്ഷം,രാമ രാവണ യുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണ കഥയുടെ പ്രശസ്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു നിഴല്പാവകൂത്ത് അവതരിപ്പിച്ചത്.
എണ്ണ വിളക്കുകളുടെ വെട്ടത്തില്‍ അവതരിപ്പിച്ച പാവകൂത്ത് അവതരണ ശൈലി കൊണ്ടും ആസ്വാദന മികവുകൊണ്ടു ശ്രദ്ധേയമായി.
പ്രധാനമായും കമ്പരാമായണം ആസ്പദമാക്കിയുള്ള തോല്പാവക്കൂത്തിന് നൂറ്റിപത്തോളം തോല് പാവകളും ചെണ്ട, കുഴിത്താളം, ഇടയ്ക്ക, ചിലങ്ക, ശംഖ് തുടങ്ങിയ വാദ്യ സംഗീതവും അകമ്പടിയേകി.
കേവലം ഒരു അനുഷ്ഠാന കലയായി ഒതുങ്ങാതെ പാവകൂത്തിനെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തോല്‍പ്പാവക്കൂത്ത് കലാകാരന് പത്മശ്രീ രാമചന്ദ്രപുലവര്‍ പറയുന്നു.
രാമചന്ദ്രപുലവരുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരുമടക്കം എട്ടു പേരാണ് വ്രതശുദ്ധിയോടെ തോല്പാവക്കൂത്ത് അരങ്ങില്‍ എത്തിച്ചത്.
അമ്പലങ്ങളിലും കൂത്തുമാടങ്ങളിലും അവതരിപ്പിക്കുന്ന തോല്പാവകളികളില് നിന്നു വ്യത്യസ്തമായി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമേറിയ തോല്പാവകളിയാണ് അരങ്ങില്‍ അവതരിക്കപ്പെട്ടത്. മംഗളം പാടി പാവക്കൂത്ത് അരങ്ങൊഴിഞ്ഞപ്പോള്‍ ആസ്വാദകര്‍ നിറഞ്ഞ മനസോടെ കരഘോഷം മുഴക്കി.