വി എന്‍ വാസവന് (സഹകരണ മന്ത്രി)
2021ലെ സഹകരണ വാരാഘോഷത്തിന് ഞായറാഴ്ച തുടക്കമാകുകയാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ വാരാഘോഷം. അതുകൊണ്ടുതന്നെ സഹകരണമേഖലയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. സഹകരണപ്രസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതിനും പരസ്പര സഹായത്തോടെ മുന്നേറുന്നതിനും കേരളത്തില്‍ സജീവമായ ഇടപെടലുകളാണ് നടന്നിട്ടുള്ളത്. കാര്‍ഷികമേഖലയില്‍ സഹകരണ സംഘങ്ങള്‍ വിത്തുസംഘങ്ങളും വളംസംഘങ്ങളുമായി വളരാന്‍ തുടങ്ങി. കര്‍ഷകപ്രസ്ഥാനങ്ങളുടെ ഭാഗമായും സഹകരണസംഘങ്ങള്‍ ശക്തിപ്പെട്ടു. കാര്‍ഷികമേഖലയില്‍നിന്നും ചെറുകിട സംരംഭക മേഖലയിലേക്കും പരസ്പര സഹായസംഘങ്ങള്‍ വളര്ന്നുതുടങ്ങ
അക്കാലത്ത് ദേശസാല്‍ക്കൃത ബാങ്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഷെഡ്യൂള്‍ഡ് ബാങ്കുകളും ഇത്തരം മേഖലകളിലേക്ക് കടന്നുവന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ വായ്പകള്‍ നല്‍കുന്നതിനും ഇത്തരം ബാങ്കുകള്‍ തയ്യാറായിരുന്നു. എന്നാല്‍, കാലക്രമേണ യഥാര്‍ഥ കര്‍ഷകര്‍ ബാങ്കുകളുടെ വായ്പാപരിധിക്ക് പുറത്തായി.
കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ സഹകരണപ്രസ്ഥാനങ്ങള്‍ അടിസ്ഥാനമേഖലയോടു ചേര്‍ന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നേറിക്കൊണ്ടേയിരുന്നു. ദേശസാല്‍ക്കൃത ബാങ്കുകള്‍ പിന്മാറിയ ഇടങ്ങളിലൊക്കെ സാധാരണക്കാരന് കൈത്താങ്ങായി സഹകരണമേഖല ഉയര്‍ന്നുവന്നു. ത്രിതല സംവിധാനത്തില്‍ സഹകരണമേഖല ശക്തിപ്രാപിച്ചു വളര്‍ന്നുപന്തലിക്കുന്ന ഘട്ടത്തിലാണ് കൂടുതല്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനങ്ങളുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ധര്‍ അടങ്ങുന്ന കമ്മിറ്റികള്‍ രൂപീകരിച്ചു, പരിശോധനകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല സംവിധാനത്തില്‍നിന്നും ദ്വിതല സംവിധാനത്തിലേക്കുള്ള മാറ്റം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതോടെ ഒരുതലത്തിലുമുള്ള കമീഷന്, പലിശ ഇനങ്ങളിലുണ്ടാകുന്ന അധികച്ചെലവ് ഇല്ലാതാക്കാനും സഹകാരികള്‍ക്ക് ലാഭകരമായ ഇടപാടുകള്‍, പ്രത്യേകിച്ച് വായ്പകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നനിലയില് എത്താനും കഴിഞ്ഞു. ഇതാണ് സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമില്‍ പ്രധാന ബാങ്കാക്കി മാറ്റുകയും ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷ്യംവച്ചത്.
കേരള ബാങ്കില്‍നിന്ന് സഹകാരികള്‍ക്ക് ലഭിക്കുന്ന ആധുനിക ബാങ്കിങ് സൗകര്യങ്ങളില്‍നിന്നും മലപ്പുറം ജില്ലയിലെ സഹകാരികളെ മാത്രം ഒഴിവാക്കി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കാര്‍ഷികമേഖലയെ ഒഴിവാക്കി നിര്‍ത്തി സഹകരണമേഖലയ്ക്ക് മുന്നോട്ടുപോകാനാകില്ല. കാര്‍ഷികമേഖലയും സഹകരണ മേഖലയുമായി നാഭീനാള ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നയങ്ങളും നിലപാടുകളും നിശ്ചയിക്കുമ്പോള്‍ കാര്‍ഷികമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കാറുണ്ട്. പാലക്കാട് ജില്ലയില്‍ സഹകരണമേഖലയില്‍ സ്ഥാപിച്ച നെല്ലുല്‍പ്പാദന സംഭരണ സംസ്കരണ സഹകരണസംഘം മാതൃകയില്‍ കേരളത്തിലെ മറ്റു ജില്ലകള്‍ പ്രവര്‍ത്തനമേഖലയാക്കി നിശ്ചയിച്ച് സഹകരണസംഘം ആരംഭിച്ചതും ഇതുകൊണ്ടായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കിയ ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന മില്ലുകള്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും പൂര്‍ണ സജ്ജമാകുന്നതോടെ സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തില്‍നിന്നും കര്‍ഷകര്‍ രക്ഷ നേടും. സംഭരിക്കുന്ന വിളയ്ക്ക് ന്യായമായ വില കിട്ടും. സംസ്കരിച്ചെടുക്കുന്ന അരി സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ന്യായമായ വിലയ്ക്ക് വില്‍ക്കാനും കഴിയും. ഇതോടെ മായംകലരാത്ത, വിഷമയമല്ലാത്ത അരി സാധാരണക്കാര്‍ക്ക് ലഭിക്കും.
മറ്റൊരു ആശയമായിരുന്നു യുവജന സഹകരണ സംഘങ്ങള്‍. പ്രളയവും കൊവിഡുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കര്‍മനിരതരായി സമൂഹത്തിലേക്ക് ഇറങ്ങിയ യുവജനങ്ങളെ നമ്മള് കണ്ടതാണ്. ഏതെങ്കിലുമൊരു പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയ പാര്‍ടികളുടെയോ ആഹ്വാനങ്ങളൊന്നും തന്നെയില്ലാതെ പ്രവര്‍ത്തനസജ്ജരായി രംഗത്തിറങ്ങിയ യുവാക്കളുടെ കര്‍മശേഷി ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. വിവിധ മേഖലയില്‍നിന്ന് 29 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ് ഇത്.
ക്ഷീരമേഖലയിലെ സ്ത്രീകളെ സഹകരണസംഘങ്ങളുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിച്ചു. ഭരണസമിതിയുടെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്ത്രീ ആയിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നു. ഇതിനു പുറമെയാണ് ഭാരവാഹികളുടെ തവണ നിശ്ചയിച്ചതും. കാലാകാലങ്ങളായി ഭാരവാഹിത്വത്തില്‍ ചിലര്‍ മാത്രം തുടരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായിരുന്നു ഇത്. സംഘങ്ങളില്‍ ഭാരവാഹിയായിരിക്കാന്‍ കറവമാട് വേണമെന്നും സൊസൈറ്റിയിലേക്ക് പാലളക്കണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയതോടെ കടലാസ് സംഘങ്ങളും കര്‍ഷകരല്ലാത്ത ഭാരവാഹികളും ഒഴിവാക്കപ്പെടും. സഹകരണസംഘം യഥാര്‍ഥ സഹകാരികള്ക്കെന്ന ലക്ഷ്യം നടപ്പാകും. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാതെ സഹകരണ സംഘങ്ങള്‍ക്ക് നിലനില്‍പ്പില്ല. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ അവകാശവും സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നത്.
അടിസ്ഥാനസൗകര്യ വികസനവും സഹകാരികളുടെ സാമ്പത്തിക സ്രോതസ്സും മാത്രമെന്ന നിലയില്‍ അല്ല കേരളത്തിലെ സഹകരണപ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഏതവസരത്തിലും സമൂഹത്തിനൊപ്പം നില്‍ക്കുകയെന്ന നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പ്രളയവും കൊവിഡും സമൂഹത്തെ പിടിച്ചുലച്ചപ്പോള്‍ കൈത്താങ്ങായി നില്ക്കാന് സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള അഭ്യര്‍ഥന വന്നപ്പോള്‍ രണ്ടു ഘട്ടത്തിലായി 226 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ഇതിനുപുറമെ പ്രളയത്തിലും അതിവര്‍ഷത്തിലും ഭവനരഹിതരായവര്‍ക്ക് വീടുകള്‍ വച്ചുനല്കാന് തീരുമാനിച്ചപ്പോള്‍ 143.44 കോടി രൂപ കെയര്‍ ഹോം പദ്ധതിക്ക് സംഭാവനയായി വിവിധ സഹകരണസംഘങ്ങള്‍ നല്കി. 2074 കുടുംബത്തിനാണ് ഒന്നാം ഘട്ടത്തില്‍ സുരക്ഷിതമായ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കിയത്. രണ്ടാംഘട്ട ഭവന നിര്‍മാണം തൃശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ പൂര്‍ത്തിയായി കഴിഞ്ഞു. 40 ഫ്ളാറ്റ് അടങ്ങുന്ന സമുച്ചയം കൈമാറ്റ ഘട്ടത്തിലാണ്. രണ്ടാംഘട്ടം വാക്സിന് ചലഞ്ചിന്റെ ഭാഗമായി 62.41 കോടി രൂപ സംഭാവന നല്കി.
കൊവിഡ് പ്രതിസന്ധി സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സഹകരണസംഘങ്ങള്‍ കൈത്താങ്ങായി മാറി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും വാങ്ങുന്നതിന് വിദ്യാതരംഗിണി എന്നപേരില്‍ പലിശരഹിത വായ്പാപദ്ധതിയും സഹകരണസംഘങ്ങള്‍ നടപ്പാക്കി.സഹകരണമേഖലയുടെ ഉന്നമനത്തിനായുള്ള ചര്‍ച്ചകള്‍ക്കൊപ്പം പുതിയ പ്രതിസന്ധികളും ആശങ്കകളുംകൂടി ചര്‍ച്ചയാകണം. നിതാന്ത ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കേണ്ട കാലമാണ്. കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തെ തുടര്‍ന്നുണ്ടായ കടുത്ത ആശങ്ക സുപ്രീംകോടതിയുടെ ഇടപെടലോടെ നീങ്ങിയെങ്കിലും പൂര്‍ണമായി ആശ്വസിക്കാറായിട്ടില്ല.
ഇപ്പോഴത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. ബദല്‍ സാമ്പത്തിക ശക്തിയായി സംസ്ഥാനത്തിന് പിന്തുണ നല്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഇടപെടലുണ്ടായാല്‍ ശക്തമായ പ്രതിരോധം രാഷ്ട്രീയാതീതമായി ഉയര്‍ന്നുവരേണ്ടതാണ്. കേരളത്തില്‍ പൊതുവിഷയങ്ങളില്‍ ഇത്തരം മാതൃകാപരമായ ഐക്യപ്പെടലുകള്‍ പതിവാണ്. ഇത്തവണ സഹകരണ വാരാഘോഷം കൂട്ടായ്മയ്ക്കുകൂടി ശക്തിപകരുന്ന തരത്തിലായിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.