എന്‍.ഇ സുധീര്‍
ഇന്നലെ ഏരൂര്‍ ഭവന്‍സ് സ്‌കൂളിലെ കുട്ടികളോട് ‘അറിവ്’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കണമായിരുന്നു. കുട്ടികളെ ഇപ്പോള്‍ അലട്ടുന്ന എന്തെങ്കിലും കാര്യം പറഞ്ഞു കൊണ്ട് തുടങ്ങാമെന്ന് കരുതി. ഇപ്പോളവരെ അലട്ടുന്ന പ്രശ്‌നം പേപ്പട്ടികളായിരിക്കുമല്ലോ.
അതവര്‍ക്ക് വേഗം മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ പേവിഷബാധയെപ്പറ്റി ഒന്നു പഠിച്ച് പറയുവാന്‍ തീരുമാനിച്ചു. അങ്ങനെ അന്വേഷിച്ച് പോയപ്പോഴാണ് ജോസഫ് മെയ്സ്റ്ററെ കണ്ടെത്തിയത്. പേവിഷബാധയ്‌ക്കെതിരെ ആദ്യമായി റാബിസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി ലൂയി പാസ്ചര്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ പേരാണ് ജോസഫ് മെയ്സ്റ്റര്‍.
1885 ല്‍ പാരീസിലാണ് സംഭവം. അന്നവന് 9 വയസ്സായിരുന്നു. അവനെ ഒരു തെരുവ് പട്ടി കടിച്ചു. പട്ടിക്ക് പേ ബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഡോക്ടര്‍മാര്‍ കുട്ടിയെ കൈവിട്ടു. അവര്‍ക്ക് ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. മരണം ഉറപ്പായിരുന്നു. എന്നാലും അവര്‍ ഇക്കാര്യത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരു ശാസ്ത്രജ്ഞന്റെയടുക്കലേക്ക് കുട്ടിയെ അയച്ചു. അദ്ദേഹത്തിന്റെ പേര് ലൂയി പാസ്ചര്‍ എന്നായിരുന്നു. നമുക്കെല്ലാം അറിയുന്ന ലൂയി പാസ്ചര്‍. അദ്ദേഹത്തിന് ചികിത്സിക്കുവാന്‍ നിയമപരമായി അനുവാദമുണ്ടായിരുന്നില്ല. എന്നാലും തന്റെ ഗവേഷണഫലം കൊണ്ട് കുട്ടിയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. താന്‍ കണ്ടെത്തിയ റാമ്പിസ് വാക്‌സിന്‍ കുട്ടിയില്‍ കുത്തിവെച്ചു.
1885 ജൂലൈ 6 നാണ് ആദ്യത്തെ ഇന്‍ജക്ഷന്‍ എടുത്തത്. തുടര്‍ന്ന് പത്തു ദിവസം കൊണ്ട് പന്ത്രണ്ട് ഡോസ് മരുന്ന് കുത്തിവെച്ച് ലൂയി പാസ്ചര്‍ അവനെ രക്ഷിച്ചെടുത്തു. അങ്ങനെ ചരിത്രം സൃഷ്ടിച്ചു. റാബിസ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യത്തെ മനുഷ്യജീവി എന്ന ഖ്യാതി ജോസഫ് മെയ്സ്റ്റര്‍ നേടി. അവന്‍ ജീവിതത്തിലേക്ക് മടങ്ങി. അവന് മുമ്പുവരെ പേപ്പട്ടി കടിച്ചവരുടെ മുന്നിലെ വഴി മരണത്തിന്റെതായിരുന്നു. ശാസ്ത്രത്തിന്റെ അറിവ് നമ്മളെ എങ്ങനെ രക്ഷിക്കുന്നുവെന്ന് ഞാന്‍ എന്റെ മുന്നിലെ കൊച്ചു കുട്ടികളോട് പറഞ്ഞു കൊടുത്തു.
മെയ്സ്റ്ററുടെ കഥ അവിടെത്തീരുന്നില്ല.
ആ ഒമ്പതു വയസ്സുകാരന്‍ വലുതായപ്പോള്‍ അവനെ രക്ഷിച്ച പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കേര്‍ട്ടേക്കര്‍ എന്ന ജോലിയില്‍ പ്രവേശിച്ചു. തന്റെ ജീവന്‍ തിരിച്ചുനല്‍കിയ ശാസ്ത്രജ്ഞനോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം സ്ഥാപിച്ച സ്ഥാപനത്തില്‍ തന്നെ പ്രവര്‍ത്തിക്കുവാന്‍ അയാള്‍ തീരുമാനിച്ചത്. അറുപത്തിനാലാം വയസ്സില്‍ ആത്മഹത്യ ചെയ്യുന്നതു വരെ അയാള്‍ അവിടെ തന്നെ ജോലി ചെയ്തിരുന്നു.
അയാളെന്തിനാണ് ആത്മഹത്യ ചെയ്തത് ?
1940- ജൂണ്‍ 14ന് ജര്‍മ്മനിയിലെ നാസിസൈന്യം പാരിസില്‍ കടന്നു. ഇതറിഞ്ഞ മെയ്സ്റ്റര്‍ തന്റെ കുടുംബത്തെ ഒരു സുരക്ഷിത താവളത്തിലാക്കി. തന്റെ ജീവന്‍ രക്ഷിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിനെ എങ്ങനെയും രക്ഷിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നാസിപ്പട പിടിച്ചടക്കുന്നത് അയാള്‍ക്ക് ആലോചിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. പത്തു ദിവസം കഴിഞ്ഞപ്പോള്‍ ആ ഭയത്താല്‍ അയാള്‍ സ്വയം വെടിവെച്ച് മരിച്ചു എന്നാണ് ചരിത്രം. പേപ്പട്ടികളേക്കാള്‍ വിഷമുള്ളതാണ് ഫാസിസം എന്ന് പറഞ്ഞു തരുന്നതാണ് ജോസഫ് മെയ്സ്റ്ററുടെ കഥ.
എന്റെ മുന്നിലെ ചെറിയ കുട്ടികളോട് ഈ രണ്ടാം ഭാഗം പറയുവാന്‍ മനസ്സു വന്നില്ല. എന്നാലും ഞാനവരോട് ആന്‍ ഫ്രാങ്കിന്റെ കഥ പറഞ്ഞു. ചരിത്രത്തില്‍ നിന്ന് ദുരന്ത കഥകള്‍
ഒഴിയുന്നില്ലല്ലോ …
പേപ്പട്ടികളും ഫാസിസ്റ്റുകളും ചുറ്റിനുമുള്ളപ്പോള്‍ മെയ്സ്റ്ററുടെ കഥ ഇവിടെ പങ്കുവെക്കാമെന്ന് തോന്നി.