കെ രാധാകൃഷ്ണന്‍
(ദേവസ്വം, പാര്‍ലമെന്ററി കാര്യ മന്ത്രി)
തിരുവിതാംകൂറിലെ ക്ഷേത്രവാതിലുകള്‍ പൊതുസമൂഹത്തിനായി വിളംബരം ചെയ്യപ്പെട്ടതിന്റെ 85–ാം വാര്‍ഷികദിനമാണ് നവംബര്‍ 12. പൗരോഹിത്യവും അധികാരവും ചേര്‍ന്ന് ഇഴപിരിച്ചു മുറുക്കിയ അടിമത്വത്തിന്റെയും അവഗണനകളുടെയും ചങ്ങലകളാണ് 1936 നവംബര്‍ 12നു തിരുവിതാംകൂറില്‍ പൊട്ടിച്ചെറിഞ്ഞത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന അടയാളമാണ് ക്ഷേത്രപ്രവേശന വിളംബരം.
ഗാന്ധിജിയുടെയും രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യംകൊണ്ട് സമരാവേശമുയര്‍ന്ന 1924ലെ വൈക്കം സത്യഗ്രഹത്തിന്റെയും 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെയും തുടര്‍ച്ചയാണ് ക്ഷേത്രപ്രവേശന വിളംബരവും. കേരള സമൂഹത്തില്‍ നിലനിന്ന ജാതി വിവേചനത്തിന് മാറ്റമുണ്ടാക്കാന്‍ ഈ നവോത്ഥാന സമരപരമ്പരകള്‍ക്കായി. ജാതി അയിത്തത്തിന്റെ ഈറ്റില്ലങ്ങളായ ക്ഷേത്രപരിസരങ്ങളില്‍ നിന്നുതന്നെ സമരജ്വാലകള്‍ പലയിടത്തും ഉയര്‍ന്നു. ഈ ജ്വാലകള്‍ അധികാരത്തിനുതന്നെ പൊള്ളലേല്‍പ്പിക്കുന്ന നിലയിലേക്ക് മാറിയപ്പോഴാണ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. 1829ല്‍ സതി നിരോധിച്ചുള്ള വില്യം ബെന്റിക് പ്രഭുവിന്റെ പ്രഖ്യാപനത്തിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലാകെ പ്രചാരണം ലഭിച്ചൊരു പ്രഖ്യാപനമായിരുന്നു ആ വിളംബരം.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള അയിത്ത സമ്പ്രദായത്തിനെതിരെ നടന്ന ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളുടെ ഫലമാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം അക്കാലത്ത് നാട്ടിലെങ്ങും കത്തിപ്പടര്‍ന്ന ദേശീയ സ്വാതന്ത്ര്യസമരവും സാമൂഹ്യ കൂട്ടായ്മകളും നവോത്ഥാന മുന്നേറ്റത്തിന് ആക്കംകൂട്ടി. വൈകുണ്ഠ സ്വാമികള്‍ കൊളുത്തിയ ദീപശിഖയില്‍ നിന്നുയര്‍ന്ന നവോത്ഥാന നാളങ്ങളാണ് നാടാകെ പരന്നത്.
കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷു’കിയില്‍ പാടിയ ‘നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയന്‍’ എന്ന ഈരടികളും ‘സംഘടിച്ച് ശക്തരാകുവിന്‍’ എന്ന ഗുരുദേവന്റെ ആഹ്വാനവും ദുരിതമനുഭവിച്ച ജനത നെഞ്ചേറ്റി. പട്ടിക്കും പൂച്ചയ്ക്കും സഞ്ചാരസ്വാതന്ത്ര്യമുള്ള പൊതുവഴികള്‍ തീണ്ടലില്‍പ്പെടുത്തി മനുഷ്യനു നിഷിദ്ധമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളെയും ജാത്യാചാരങ്ങളെയുമാണ് നവോത്ഥാനമൂല്യമുള്ള സമരപരമ്പരകളിലൂടെ കേരളം തൂത്തെറിഞ്ഞത്. ജാതി ദുരാചാരങ്ങള്‍ക്കെതിരായി തുടങ്ങിയ പോരാട്ടം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും മറുവശമായി. ഇതിനൊപ്പം അക്കാലത്തെ കലാ-സാഹിത്യ ലോകവും അനാചാരങ്ങള്‍ക്കെതിരായ പടവാളുകളായിരുന്നു.
സാഹിത്യ-, സാമൂഹ്യ രംഗങ്ങളില്‍ വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി കെ മാധവന്‍, അയ്യന്‍കാളി, ഉള്ളൂര്‍, സി വി കുഞ്ഞിരാമന്‍, വി ആര്‍ ബി, ടി എസ് തിരുമുമ്പ് തുടങ്ങിയവര്‍ കടിഞ്ഞാണേന്തിയപ്പോള്‍ കെ കേളപ്പനും കെ പി കേശവമേനോനും എ കെ ജിയും ഇ എം എസും മന്നത്ത് പത്മനാഭനുമൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പതാകവാഹകരായി.
ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ 90—ാം വാര്‍ഷികവും കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു. ക്ഷേത്രപ്രവേശനമടക്കമുള്ള സാമൂഹ്യനവോത്ഥാന വിളംബരങ്ങളുടെ ഭൂമികയിലാണ് നമ്മളുടെ സാമൂഹ്യമുന്നേറ്റം. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യ ഐക്യത്തിന്റെ പിന്തുണയും അന്നത്തെ സമരങ്ങള്‍ക്ക് ലഭ്യമായിരുന്നു. എന്നാല്‍, സമകാലിക സംഭവങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ മതേതരത്വ അടിത്തറകളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നത് കാണാതിരുന്നുകൂടാ. ഇതിനെ ചെറുക്കാന്‍ ശക്തമായ മതേതര നിലപാടുകളിലൂന്നിയ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആവശ്യമാണ്.
കേരളത്തിലെ ക്ഷേത്ര-ദേവസ്വം ഭരണമേഖലകളില്‍ നവോത്ഥാനത്തിന്റെ മണിമുഴക്കങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ നിത്യനിദാനത്തിനുപോലും വകയില്ലാതായ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പൊതുസമൂഹത്തിന്റെ പൈതൃകസമ്പത്തും കേരളത്തിന്റെ സാംസ്‌കാരിക ബിംബങ്ങളുമായ ക്ഷേത്രങ്ങളിലെ നിയമനങ്ങളില്‍ കണ്ടുവന്നിരുന്ന തെറ്റായ പ്രവണതകള്‍ ഒഴിവാക്കി. കഴിവും സംവരണതത്ത്വങ്ങളും പാലിച്ച് മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനം നല്‍കിവരുന്നു.
ഒരുകാലത്ത് ക്ഷേത്ര പരിസരത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ ജാതിഭേദത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ക്ഷേത്ര ശ്രീകോവിലുകളിലേക്കുവരെ പ്രവേശിച്ചുകഴിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പട്ടികജാതിയില്‍പ്പെട്ട 29 പേരും പട്ടികവര്‍ഗത്തില്‍നിന്ന് ഒരാളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 14 പട്ടികജാതിക്കാരും ശാന്തിക്കാരായി. നമ്മുടെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.
വൈക്കം, -ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ അടക്കമുള്ള സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ കൈമോശം വരാതിരിക്കാനാണ് നമ്മള്‍ ജാഗരൂകരായിരിക്കേണ്ടത്.
നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന മനുഷ്യരെയെല്ലാം ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തുന്ന സമത്വ സ്വപ്നങ്ങള്‍ ഉള്ളില്‍ നിറച്ച് വരുംതലമുറയ്ക്കായി നമുക്ക് കൈകോര്‍ത്തു മുന്നേറാം. അപ്പോള്‍ മാത്രമേ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സന്ദേശം അര്‍ഥപൂര്‍ണമാകുകയുള്ളൂ.