ലക്നൗ:പരീക്ഷയ്ക്കു തെറ്റായി ഉത്തരമെഴുതിയെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദിച്ച ദലിത് വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു. അധ്യാപകന്റെ മര്‍ദനമേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണു പതിനഞ്ചുകാരന് മരിച്ചത്. അധ്യാപകനെതിരെ ഐപിസി 308, 323, 504 വകുപ്പുകളും എസ്സി-എസ്ടി നിയമവും ചുമത്തി കേസെടുത്തു. കുട്ടിയുടെ മരണത്തിനു പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യാനായി സ്കൂളില്‍ എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നതായി പൊലീസ് അറിയിച്ചു.
യുപിയിലെ ഔരയ്യ ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവമെന്നു പൊലീസ് പറയുന്നു. സാമൂഹികശാസ്ത്രം പരീക്ഷയില്‍ ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം എഴുതിയതിനാണു വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചത്. വടി കൊണ്ടുള്ള അടിയേറ്റ് കുട്ടി ബോധരഹിതനായി.
പിതാവിന്റെ പരാതിയെത്തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയുടെ ചികിത്സ ഏറ്റെടുക്കാമെന്നു അധ്യാപകന് സമ്മതിച്ചിരുന്നെന്നും എന്നാല്‍ കുറച്ചു പണം മാത്രമാണു നല്‍കിയതെന്നും പിതാവ് ആരോപിച്ചു.
ചികിത്സയ്ക്കു ചെലവായ ബാക്കി പണം ആവശ്യപ്പെട്ടു സമീപിച്ചപ്പോള്‍ ജാതീയമായി അധ്യാപകന് അധിക്ഷേപിച്ചെന്നും പിതാവ് പറഞ്ഞു. ”കുട്ടിക്കു വൃക്കസംബന്ധമായ അസുഖം നേരത്തേയുണ്ടായിരുന്നു. ലക്നൗവിലെ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. മര്‍ദനത്തിനുശേഷം രണ്ടു തവണകളായി 40,000 രൂപ അധ്യാപകന് തന്നതായി വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നുണ്ട്. നിരവധി പരിശോധനകള്‍ മകനു വേണ്ടിവന്നുവെന്നാണു പിതാവിന്റെ ആരോപണം. പക്ഷേ, കുട്ടിയെ രക്ഷിക്കാനായില്ല” ഔരയ്യ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
കുട്ടിയുടെ മരണത്തോടെ ഔരയ്യയിലും സമീപപ്രദേശങ്ങളിലും പ്രതിഷേധമുയര്‍ന്നു. രണ്ടു പൊലീസ് വാഹനങ്ങള്‍ തീയിട്ട പ്രതിഷേധക്കാര്‍ രണ്ടു സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. വിദ്യാര്‍ഥിയുടെ സ്കൂളിനു മുന്നില്‍ കുത്തിയിരുന്നു നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സമരം നേരിടാനെത്തിയ പൊലീസുകാര്‍ക്കുനേരെ കല്ലെറിഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ സേനയെ പ്രദേശത്തു വിന്യസിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടുകാര്‍ക്കു കൈമാറി.
വിദ്യാര്‍ഥിയുടെ രോഗാവസ്ഥ, വീട്ടുകാരുടെ ആരോപണങ്ങള്‍ എന്നിവ വിശദമായി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. ഡോക്ടര്‍മാരുടെ പാനലാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഔരയ്യ എസ്പി ചാരു നിഗം വ്യക്തമാക്കി.