കൊച്ചി: കലൂരില്‍ ഇന്നലെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളില്‍ ഒരാളായ അഭിഷേക് ജോണാണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് ഇയാള്‍. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച രണ്ട് പേരില്‍ ഒരാളാണ് ഇയാള്‍. അഭിഷേകിന്റെ കൂട്ടാളിയായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ ഇന്ന് രാവിലെ പിടിയിലായിരുന്നു.
രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നര മാസത്തിനുള്ളില്‍ കൊച്ചി നഗരമധ്യത്തില്‍ നടന്ന ആറാമത്തെ കൊലപാതകമായിരുന്നു ഇത്.
എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസര്‍ഷോയുമുണ്ടായിരുന്നു. ഈ ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 24 വയസായിരുന്നു.
ഗാനമേളയ്ക്കിടെ, അഭിഷേക് ജോണും മുഹമ്മദും പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകര്‍ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവര്‍ ചേര്‍ന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇതില്‍ അമര്‍ഷം പൂണ്ട പ്രതികള്‍ പരിപാടി കഴിഞ്ഞ ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അഭിഷേക് ജോണ്‍ കല്ലുകൊണ്ട് തലയ്ക്കടിയ്ക്കാന്‍ ശ്രമിച്ചത് രാജേഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞു. ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തിയെന്നാണ് സാക്ഷി മൊഴി. അഭിഷേകിന്റെ ഒപ്പമുണ്ടായിരുന്ന മുഹമ്മദാണ് ഇതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജേഷിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.