Thursday, June 19, 2025

കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

Must Read

കോഴിക്കോട്:  പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ വിജയത്തിന്റെ നെറുകയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതിനും സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ രാജ്യത്തുതന്നെ ഒന്നാമതാവാനും കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ എന്‍.എം.എം.എസ്, എന്‍.ടി.എസ.്ഇ, കെ.വി.പി.വൈ പരീക്ഷകള്‍ക്ക് അപേക്ഷിച്ച കുട്ടികളെ വിപുലമായ പരിശീലനത്തിലൂടെ മികവിലേക്കെത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സ്‌കോളര്‍ഷിപ്പ് അര്‍ഹത നേടുന്നവരുടെ എണ്ണത്തില്‍ രാജ്യത്തു തന്നെ ഒന്നാമതാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.   സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് വ്യക്തമായ സിലബസ് എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കാത്തതിനാല്‍ മുന്‍കാല ചോദ്യപേപ്പറുകളില്‍നിന്നാണ് വിഷയത്തെ അപഗ്രഥിക്കേണ്ടത്. പത്ത് ക്ലാസുകളും അഞ്ച് മാതൃകാ പരീക്ഷകളും അടങ്ങിയതാണ് ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ നടത്തുന്ന പരിശീലന പദ്ധതി.  ഈമാസം 15 മുതല്‍ ഓരോ വിദ്യാലയത്തിലേയും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പരിശീലനം ലഭിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 മാതൃകാ പരിക്ഷയ്ക്കും പഠനത്തിനും ആവശ്യമായ മെറ്റീരിയലുകള്‍ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ പിന്തുണയോടെ ജില്ലയിലെ റിസോഴ്സ് ഗ്രൂപ്പ് പരിശീലകരുടെ വൈദഗ്ധ്യമാണ് ഇതിന് പ്രയോജനപ്പെടുത്തുക
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് പ്രചോദനമാകുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം 2008 മുതല്‍ നടപ്പാക്കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് എന്‍.എം.എം.എസ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരീക്ഷ എഴുതാനാവുക. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തില്‍ കവിയരുത്. സ്‌കോളര്‍ഷിപ്പ് അര്‍ഹത നേടിയ കുട്ടികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ എല്ലാമാസവും 1000 രൂപ വീതം ലഭിക്കും.
 ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ പഠന സഹായ പദ്ധതികളിലൊന്നുകൂടിയാണ് എന്‍.എം.എം.എസ്. സാറ്റ്/മാറ്റ് എന്നിങ്ങനെ രണ്ടു പേപ്പര്‍ പരീക്ഷക്കുണ്ട്. സ്‌കൂള്‍ തലങ്ങളില്‍ പഠിക്കുന്ന വിഷയങ്ങളില്‍ നിന്നുതന്നെയാണ് സാറ്റ് പരീക്ഷയില്‍ ചോദ്യങ്ങള്‍ വരുന്നത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസ് ആദ്യ പാദത്തിലെയും പാഠഭാഗത്ത് നിന്നുമാണ് ഈ ചോദ്യങ്ങള്‍.
 മാറ്റ് പരീക്ഷക്ക് പ്രത്യേകമായി തന്നെ തയ്യാറേടുക്കേണ്ടതുണ്ട്. സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിന്റെ ലഘുരൂപമായി കാണാവുന്നതാണ് മാറ്റ് പരീക്ഷ. എന്തായാലും വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ട് അവരെ വളരെ മികച്ച നിലയില്‍ മുന്നോട്ടുനയിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് അധികൃതര്‍ വിഭാവനം ചെയ്യുന്നത്. ഇതിന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയുമെല്ലാം നിറഞ്ഞ പിന്തുണയും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ വിദ്യാഭ്യാസരംഗത്ത് കുടുതല്‍ വിപ്ലവകരമായ ചലനങ്ങള്‍ക്ക് ജില്ല സാക്ഷ്യംവഹിക്കുമെന്ന് ഉറപ്പ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img