Wednesday, June 18, 2025

റെയിഡിന്റെ പേരില്‍ ഹര്‍ത്താലും അക്രമവും: നിയമം കൈയിലെടുക്കുന്നവര്‍ വിമര്‍ശിക്കപ്പെടുന്നു

Must Read

പ്രത്യേക ലേഖകന്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയിഡും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും വലിയ സംഭവമായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നതായിട്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നാലു കേസുകള്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താലിബാന്‍ മാതൃകയില്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.

സെപ്റ്റംബര്‍ 17നാണ് പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് മഹാസമ്മേളനം നടത്തിയത്. ആര്‍.എസ്.എസിനെതിരെ പോരാടാന്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നാണ് അവര്‍ പറയുന്നത്. അതെന്തെങ്കിലുമാകട്ടെ. പൊലീസോ മറ്റ് അധികാരകേന്ദ്രങ്ങളോ റെയിഡ് നടത്തിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിന്റെ യുക്തി എന്താണ്? കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയെ ഇ.ഡി ചോദ്യം ചെയ്യുകയുണ്ടായി, പലതവണ. രാഹുല്‍ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്യുകയുണ്ടായി. കോണ്‍ഗ്രസ് ഒരു ഹര്‍ത്താലിനും തുനിഞ്ഞിറങ്ങുകയുണ്ടായില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാവുന്നു എന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമെ ഈ സംഘടനയുടെ പിന്നില്‍ ഉളളൂവെന്നതാണ് സത്യം. ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ സംരക്ഷണവും ഇവര്‍ ഏറ്റെടുക്കേണ്ടതില്ല. അതുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുസമൂഹം ഏറ്റെടുത്തിട്ടില്ല. അവര്‍ മനസ്സുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടെയല്ല. പിന്നെ എങ്ങനെ ഹര്‍ത്താല്‍ വിജയിക്കുന്നു എന്ന ചോദ്യമുണ്ടാകും. കേസിനും പൊല്ലാപ്പിനും പോകേണ്ട എന്ന് കരുതിയാവണം പലരും കട തുറക്കാതെയും വാഹനങ്ങള്‍ ഓടിക്കാതെയും ഇരിക്കുന്നത്. അതേസമയം, പുറത്തിറങ്ങുന്നവര്‍ക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയുന്നുമില്ല. ഇരുചക്രവാഹനത്തില്‍ എത്തി ബസുകള്‍ക്ക് കല്ലെറിഞ്ഞു പോകുന്ന അക്രമികളെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും അതാണ് സംഭവിച്ചത്. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നു.സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപനം ഇന്നും പാഴ്വാക്കായി. ഇതുതന്നെയാണ് ഹര്‍ത്താല്‍ വിജയിക്കാനുള്ള കാരണം.

ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും തടയേണ്ടതാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചതെന്ന് എന്‍.ഐ.എ പറയുമ്പോള്‍ അതിലെ നേരും പതിരും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ നിരവധി സംഘടനകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുപോയിട്ടുണ്ട്. സിമിയും മറ്റും ഉദാഹരണം. പല പേരുകളില്‍ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും വരുന്നുണ്ട്. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാനാണ് ഇന്നലെ നടന്ന റെയിഡ് എന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വാദിക്കുന്നത്. തങ്ങള്‍ക്കെതിരെ വിധ്വംസക പ്രവര്‍ത്തനം തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു. നല്ലത് തന്നെ. എന്നാല്‍ റെയിഡിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാനും പൊതുസമൂഹത്തിന് വലിയ നഷ്ടം ഉണ്ടാവുന്ന വിധം ഹര്‍ത്താല്‍ നടത്താനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്? അതിനെപ്പറ്റി ഒന്നും പറയാനില്ല.

തീവ്രനിലപാടുകള്‍ കൊണ്ട് യുവാക്കളെ ആകര്‍ഷിക്കുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട് എന്നത് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. ഇപ്പോള്‍ ദേശവ്യാപകമായാണ് റെയിഡ് നടന്നത്. 15 സംസ്ഥാനങ്ങളില്‍ പരിശോധന നടന്നു എന്നു പറയുമ്പോള്‍ ചെറിയ സംഭവമല്ല. ഏതെങ്കിലും കേട്ടുകേള്‍വിയുടെ പേരില്‍ ഉത്തരവാദപ്പെട്ട അന്വേഷണസംഘം ഇതിന് ഒരുങ്ങി പുറപ്പെടും എന്നും വിശ്വസിക്കാന്‍ പറ്റില്ല. കേരളത്തില്‍ നിന്ന് 19 പേരാണ് അറസ്റ്റിലായത്.സംഘടനയുടെ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, സെക്രട്ടറി നസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ഇ. അബൂബക്കര്‍, പ്രഫ. പി. കോയ തുടങ്ങിയവര്‍ അറസ്റ്റിലായി. ഇവര്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്. ധാരാളം രേഖകളും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുകയുണ്ടായി. ഇതെല്ലാം പരിശോധിച്ച് പോപ്പുലര്‍ ഫ്രണ്ട് കുഴപ്പക്കാരല്ല എന്നു കണ്ടാല്‍ എന്‍.ഐ.എക്ക് അവരെ വെറുതെവിടേണ്ടിവരും. അതുവരെ കാത്തുനില്‍ക്കുകയേ വേണ്ടു. അതിനിടെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നത് എന്തിനാണ്? പോപ്പുലര്‍ ഫ്രണ്ടിന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഇവിടുത്തെ സാധാരണക്കാര്‍ക്കില്ല. അതിന്റെ ഉത്തരവാദിത്വം ആ സംഘടനക്ക് തന്നെയാണ്. അതിനുപകരം എന്‍.ഐ.എക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലറങ്ങിയാല്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കല്‍ ആവുമോ?

പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ സംസ്ഥാന പൊലീസ് മൃദുസമീപനം സ്വീകരിക്കുമോ എന്നൊരു ആശങ്ക എന്‍.ഐ.എക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് കേന്ദ്രസേനയുടെ സഹായത്തോടെ അവര്‍ എത്തിയത്. മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്ത പദ്ധതിക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നീക്കങ്ങളായിരിക്കും എന്നും വ്യക്തം. പോപ്പുലര്‍ ഫ്രണ്ടിന്റെ നയപരിപാടികള്‍ പ്രത്യേകം വീക്ഷിച്ചാണ് ഇതിന് ഒരുങ്ങി പുറപ്പെട്ടത്. എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കം രാജ്യത്ത് വിലപ്പോവില്ല എന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്ര ഏജന്‍സികളെയും സംവിധാനങ്ങളെയും ഉപയോഗിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ നിറവേറ്റാന്‍ ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജനരോഷം ഉയരണം. അതേസമയം, വിധ്വംസക പ്രവര്‍ത്തനം നടത്തുകയും അതുപോലുള്ള തീവ്രതരമായ ആശയങ്ങളിലേക്ക് യുവാക്കളെ വിളിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന സംഘടനകളെ ഒറ്റപ്പെടുത്തുകയും വേണം.

ഏതായാലും ജനങ്ങള്‍ ആഗ്രഹിക്കാത്തവിധം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അത് വിജയിപ്പിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും ആപത്ത് ക്ഷണിച്ചു വരുത്തുകയാണ്. ഇവരെ കൈകാര്യം ചെയ്യാന്‍ നിയമവ്യവസ്ഥക്ക് സാധിക്കേണ്ടതുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img