Thursday, June 19, 2025

അധ്യാപകരെയും തരംതിരിക്കുന്ന കേന്ദ്രനയം

Must Read

ഡോ ജെ. പ്രസാദ്

ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന രാജ്യത്തെ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കാനും ഒറ്റസ്ഥാപനങ്ങള്‍ (Stand alone Institutions) ഇല്ലാതാക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി എന്‍സിഇആര്‍ടി മുന്‍ ഡയറക്ടര്‍ പ്രൊഫ. ഋഷികേശ് സേനാപതി അധ്യക്ഷനായി സമിതി രൂപീകരിച്ച് കഴിഞ്ഞ ഒക്ടോബര്‍ 27ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഒന്നുകില്‍ അത്തരം ഒറ്റവിഷയ സ്ഥാപനങ്ങള്‍ ബഹുവിഷയ സ്ഥാപനങ്ങളായി മാറണം, അല്ലെങ്കില്‍ അടച്ചുപൂട്ടി അവിടങ്ങളിലെ കോഴ്‌സുകള്‍ മറ്റേതെങ്കിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേക്ക് മാറ്റണം. അരനൂറ്റാണ്ടായി രാജ്യത്ത് നിലനിന്നുവരുന്ന വിദ്യാഭ്യാസഘടനയെ ഏകപക്ഷീയമായി ഉടച്ചുവാര്‍ത്ത് തങ്ങളുടെ ‘അജന്‍ഡ’ നടപ്പാക്കുക എന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കാതല്‍. ഇതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന തകര്‍ക്കാനും (അപഘടനാവല്‍ക്കരിക്കല്‍ –Destructuring) ഉന്നതവിദ്യാഭ്യാസമേഖലയിലെ അഫിലിയേഷന്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തില്‍ 10 വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട കാര്യമാണ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ പൊടുന്നനെ നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.
കോത്താരി കമീഷന്റെ കാലംമുതല്‍ സ്വീകരിച്ചുപോരുന്ന ഘടനയാണ് 10+2+3. അതുവഴി പൊതുവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായി (Terminal Stage )12–ാം ക്ലാസിനെ രാജ്യം പൊതുവേ സ്വാഗതം ചെയ്യുകയുണ്ടായി. കേരളത്തിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 12–ാം തരം വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കി. 2010 ഏപ്രില്‍ ഒന്നിന് വിദ്യാഭ്യാസാവകാശനിയമം നിലവില്‍ വന്നതോടെ 14 വയസ്സുവരെയുള്ള തുടര്‍ച്ചയായ പ്രൈമറി വിദ്യാഭ്യാസം കുട്ടികളുടെ അവകാശവുമായി. പുതിയ ഘടനയായ 5+3+3+4 വരുന്നതോടെ ഇപ്പോഴത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കു പുറമേ 3, 5, 8 ക്ലാസുകളില്‍ കൂടി പരീക്ഷ വരികയും ബഹുമുഖ കാരണങ്ങളാല്‍ കുട്ടികള്‍ വിട്ടുപോകാനിടയാകുകയും ചെയ്യും. ഇതോടെ വിദ്യാഭ്യാസാവകാശനിയമത്തിലൂടെ ഏറെക്കുറെ പരിഹരിച്ച ഒന്നാം തലമുറ പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും. ഒരുവിധ മുന്നൊരുക്കമില്ലാതെയും സംസ്ഥാന സര്‍ക്കാരുകളെ മുഖവിലയ്ക്കെടുക്കാതെയും മൂന്നു വര്‍ഷത്തെ അങ്കണവാടി/പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഒന്നും രണ്ടും ക്ലാസുകള്‍ ചേര്‍ത്തുള്ള അടിസ്ഥാനഘട്ടം, നിലവില്‍ അവ്യവസ്ഥിതമായി കിടക്കുന്ന പ്രീപ്രൈമറി വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതവും സങ്കീര്‍ണവുമാക്കാനേ ഉപകരിക്കൂ. സമാനമായ കാര്യമാണ് അധ്യാപക വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം കൈവരിച്ചിട്ടുള്ള രാജ്യങ്ങളിലൊക്കെ ഉന്നത ബിരുദം നേടിയ അധ്യാപകരാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നിയോഗിക്കപ്പെടുന്നത്. നാലുവര്‍ഷത്തെ സംയോജിത അധ്യാപകവിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്റെ താഴേത്തട്ടില്‍ ഉള്‍പ്പെടെ അടിസ്ഥാന യോഗ്യതയായി കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, അത് അധ്യാപക വിദ്യാഭ്യാസത്തിന്റെ കോടാലിയാകാന്‍ പാടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ഈ സംവിധാനത്തെ അടിമുടി തകര്‍ക്കുന്നതാണ്.
ഇപ്പോള്‍ സംസ്ഥാനത്ത് നാലു തരത്തിലുള്ള അധ്യാപക വിദ്യാഭ്യാസം നിലനില്‍ക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിടിഐകള്‍, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രെയ്നിങ് കോളേജുകള്‍,
യൂണിവേഴ്‌സിറ്റികള്‍ നേരിട്ടു നടത്തുന്ന ബിഎഡ് സെന്ററുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും. നാലാമത്തേത് ഒരു വ്യവസ്ഥയും പാലിക്കാതെ വിവിധ ഏജന്‍സികളും വ്യക്തികളും നടത്തുന്ന പ്രീപ്രൈമറി അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പുതിയ നയം നടപ്പാക്കുന്നതോടെ അവസാനം പറഞ്ഞതൊഴികെ മറ്റുള്ള സ്ഥാപനങ്ങളും അവിടത്തെ അധ്യാപകരും ജീവനക്കാരും ത്രിശങ്കുവിലാകും; അതോടെ രാജ്യത്താകെയുള്ള അധ്യാപക വിദ്യാഭ്യാസരംഗം പ്രശ്‌ന കലുഷിതമാകും.
ഒക്ടോബര്‍ 26നു നാലു വര്‍ഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ കോഴ്‌സ് സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന വിജ്ഞാപനം എന്‍സിടി ഇറക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി 2014ലെ അടിസ്ഥാന ചട്ടങ്ങളില്‍ പതിമൂന്നാമതായി നിര്‍ദേശിക്കപ്പെട്ടിരുന്നതും കോത്താരി കമീഷന്‍ നിര്‍ദേശിച്ചതും ആര്‍ഐഇ മൈസൂരുവില്‍ ഉള്‍പ്പെടെ നടന്നുവരുന്നതുമായ നാലു വര്‍ഷത്തെ സംയോജിത അധ്യാപകവിദ്യാഭ്യാസ ബിരുദ കോഴ്‌സുകള്‍ ( ബിഎ ബിഎഡ് /ബിഎസ്സി ബിഎഡ്) ഒഴിവാക്കിയിരിക്കുന്നു. എന്‍സിടിയുടെ വിവേകശൂന്യമായ ഈ നടപടി അര്‍ഥശൂന്യവും യാഥാര്‍ഥ്യബോധമില്ലാത്തതും അധ്യാപക വിദ്യാഭ്യാസത്തിന്റെ വിശിഷ്ട തൊഴില്‍പരതയെ (Professionalism) ഇല്ലാതാക്കുന്നതുമാണ്. കേരളത്തില്‍ എസ്സിഇആര്‍ടി, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകരാകാന്‍ നിര്‍ദിഷ്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും എംഎഡും അവശ്യ യോഗ്യതകളാണ്. എന്നാല്‍, പുതിയ ഐടെപ് കോഴ്‌സില്‍ (ITEP —Integrated Teacher Education Program) അസി. പ്രൊഫസറാകാന്‍ നെറ്റിനോടൊപ്പം ബിരുദാനന്തരബിരുദവും ബിഎഡും മതിയാകും. നല്ല അധ്യാപകവിദ്യാര്‍ഥികളെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ അഭിരുചി പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് വര്‍മ കമീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, സംസ്ഥാനങ്ങളുടെ അവകാശം ദേശീയ ഏജന്‍സിക്ക് (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) വിട്ടുകൊടുക്കുന്നു. ഇതോടെ സംസ്ഥാനങ്ങള്‍ നടത്തിവന്ന പ്രവേശനപരീക്ഷയെല്ലാം കേന്ദ്രത്തിന്റെ പിടിയിലായി കഴിഞ്ഞു.
2030 മുതല്‍ സ്‌കൂള്‍ അധ്യാപകരാകണമെങ്കില്‍ നാലു വര്‍ഷ സംയോജിത അധ്യാപകവിദ്യാഭ്യാസ ബിരുദം അനിവാര്യമാണ്. ഇപ്പോള്‍ രാജ്യത്ത് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറുകയോ അടച്ചുപൂട്ടലിന് വിധേയമാകുകയോ വേണം. അതോടെ അധ്യാപകവിദ്യാഭ്യാസം പൂര്‍ണമായും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാകും. നാലു വര്‍ഷ ഐടെപ് കൂടാതെ ഏതെങ്കിലും പ്രത്യേകവിഷയത്തില്‍ മൂന്നു വര്‍ഷത്തെ ബിരുദം നേടിയവര്‍ക്കായി രണ്ടുവര്‍ഷ ബിഎഡ് കോഴ്‌സും നാലുവര്‍ഷ ബിരുദക്കാര്‍ക്കും അഞ്ചുവര്‍ഷ ബിരുദാനന്തര ബിരുദക്കാര്‍ക്കുമായി ഒരുവര്‍ഷ ബിഎഡ് കോഴ്‌സും തുടരും.
നാലു വര്‍ഷ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിപ്പോകാനുള്ള സംവിധാനവും ഉണ്ടാകും. 2014ലെ എന്‍സിടിഇ ചട്ടങ്ങള്‍ അനുസരിച്ചാണ് ഒരു വര്‍ഷ ബിഎഡ് കോഴ്‌സുകള്‍ രണ്ടുവര്‍ഷമാക്കി മാറ്റിയത്. ഇനിമുതല്‍ ഒന്നും രണ്ടും നാലും വര്‍ഷ അധ്യാപകവിദ്യാഭ്യാസ കോഴ്‌സുകള്‍ ഉണ്ടാകും.
ചുരുങ്ങിയ സമയംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രത്യേക ബി എഡ് പ്രോഗ്രാമുകള്‍ ബിഐടിഇകളിലും ഡയറ്റുകളിലും സ്‌കൂള്‍ കോംപ്ലക്‌സുകളിലും നടത്തുമെന്ന് നയരേഖ പ്രഖ്യാപിക്കുന്നു (5.25). ചുരുക്കിപ്പറഞ്ഞാല്‍ അധ്യാപകവിദ്യാഭ്യാസ സംവിധാനം പുതിയ നയം നടപ്പാക്കുന്നതോടെ കൂടുതല്‍ സങ്കീര്‍ണമാകും.
 പുതിയ വിദ്യാഭ്യാസനയത്തില്‍ രണ്ടുതരം സര്‍വകലാശാലകളെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്– ടീച്ചിങ് സര്‍വകലാശാലയും ഗവേഷണ സര്‍വകലാശാലയും. നാളത്തെ അധ്യാപകരും ഗവേഷകരും എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നും അവര്‍ എതുവിഷയത്തില്‍ ഗവേഷണം നടത്തണമെന്നും ഇനി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img