കെ. പി. യു. അലി
1921 ലെ മലബാര്‍ കലാപത്തില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ക്ക് അപ്പുറത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്ന സ്ഥലമാണ് കോഴിക്കോട് താലൂക്കിലെ, വിശേഷിച്ച് ചെറുവാടിയും താത്തൂരും. വെള്ളപ്പട്ടാളവുമായി നേർക്കു നേരെത്തന്നെ ഏറ്റുമുട്ടലുകള്‍ നടന്ന ഇടങ്ങളാണിത്. ചെറുവാടി പുതിയോത്ത് പളളിയില്‍ നടന്ന മുഖാമുഖ യുദ്ധത്തില്‍ 59 പേര്‍ നേരിട്ടും 11 പേര്‍ അല്ലാതെയും രക്തസാക്ഷിത്വം വരിച്ചു. ഇന്ന് ഇരുട്ടിപ്പുലർന്നാൽ നാളെ നവംബര്‍ 12. ചെറുവാടി രക്തസാക്ഷിത്വത്തിന് 100 വര്‍ഷം പൂര്‍ത്തിയാവുന്ന ചരിത്ര ദിനം!
കോഴിക്കോട് താലൂക്കിലെ പ്രമുഖ കുടുംബാംഗവും കൊടിയത്തൂര്‍ അംശം അധികാരിയുമായിരുന്ന കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആ സ്വാതന്ത്ര്യ സമര പ്രക്ഷോഭം. ജാതി മത ചിന്തകള്‍ക്ക് അപ്പുറം പാവങ്ങളുടെ ആശാകേന്ദ്രമായിരുന്ന 28 വയസ് മാത്രമുള്ള അധികാരി. മാര്‍ഗ്ഗം എന്തായിരുന്നാലും വിരോധമില്ല, നികുതിപ്പണം പിരിച്ചു ഖജനാവില്‍ അടക്കണം എന്നതായിരുന്നു ബ്രിട്ടീഷ് ഭരണ കല്പന. പാവപ്പെട്ട കര്‍ഷകര്‍ വന്ന് പരിഭവം പറയുമ്പോള്‍ പണം വാങ്ങാതെ നികുതിച്ചീട്ട് എഴുതികൊടുക്കുന്ന സ്വഭാവം ഉണ്ണിമോയിൻ കുട്ടി അധികാരിയെ വലിയ കടക്കാരനാക്കി മാറ്റി. കടത്തില്‍ നിന്നു കരകയറുന്നതിന് അധികാരി, അദ്ദേഹത്തിന്റെ സ്ഥാനചുമതല അനുജന്‍ കുട്ടിഹസ്സനെ ഏല്‍പ്പിച്ച് നിലമ്പൂരിലേക്ക് പോയി. നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ റെയില്‍വെക്ക് ആവശ്യമായ സ്ളീപ്പറുകൾ നിര്‍മ്മിച്ചു നല്‍കുന്ന കരാര്‍ പണിയില്‍ വ്യാപൃതനായി. കരാര്‍ പണികള്‍ക്കിടയില്‍ ഉണ്ണിമോയിന്‍കുട്ടി ചിലത് ഉള്‍കൊള്ളുകയായിരുന്നു. ഏറനാട്, വള്ളുവനാട്, താലൂക്കുകളില്‍ കര്‍ഷക സമരം തീപിടിച്ചിരിക്കുന്ന സമയം. പലയിടത്തും ഖിലാഫത്ത് കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സമരനേതാവായി രംഗപ്രവേശം ചെയ്യുന്നു.
ഈ സമയത്താണ് വാഴക്കാട്, ചെറുവാടി, താത്തൂര്‍, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആദരണീയ നേതാവും ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ ബന്ധുവുമായ കൊന്നാര് മുഹമ്മദ് കോയ ബുഖാരി തങ്ങൾ ഒരു മനോരോഗിയുടെ ചികിത്സാര്‍ത്ഥം നിലമ്പൂരില്‍ എത്തിച്ചേരുന്നത്. നിലമ്പൂര്‍ ഖാളിയുടെ വീട്ടില്‍ ആയിരുന്നു അദ്ദേഹം താമസിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന മഞ്ചേരിയിലെ അഡ്വ: കാപ്പാട് കൃഷ്ണന്‍നായര്‍, ഇക്കാലത്ത് നിലമ്പൂരിലുണ്ടായിരുന്നു. തന്റെ ഗുരുനാഥന്‍ കൂടിയായ ആലിമുസ്‌ലിയാര്‍ ആണ് സമരനായകരില്‍ പ്രമുഖൻ എന്നറിഞ്ഞതോടെ മുഹമമദ് കോയ തങ്ങളും സമരത്തില്‍ പങ്കാളിയാകാൻ തീരൂമാനിച്ചു.

തങ്ങളും ഉണ്ണിമോയിന്‍കുട്ടി അധികാരിയും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെറുവാടിയിലും വാഴക്കാട്ടും ഖിലാഫത്ത് കമ്മിറ്റികള്‍ രൂപവത് കരിക്കുകയും ചെയ്തു. കൊന്നാര് മുഹമ്മദ്‌കോയ ബുഖാരി തങ്ങള്‍ വാഴക്കാട്ടു വെച്ച് 1921 നവംബര്‍ ആദ്യവാരത്തില്‍ ഒരു ഖിലാഫത്ത് സമ്മേളനം നടത്തി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ചെരിപ്പ് നക്കുന്ന ജന്മിമാര്‍ക്കെതിരെ മുസ്‌ലിം പ്രമാണിമാരെയും വെള്ളക്കാരെയും ശക്തമായി വിമര്‍ശിക്കുകയും ഈ ധിക്കാരങ്ങള്‍ക്കെതിരെ ധര്‍മ്മയുദ്ധം നടത്താന്‍ ആഹ്വാനം ചെയ്യുന്നതുമായിരുന്നു തങ്ങളുടെ പ്രസംഗം. സമ്മേളനം ജനങ്ങള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. സമ്മേളനത്തിന്റെ അംഗസംഖ്യ ബ്രിട്ടീഷ് ഭരണാധികാരികളെ വിറളിപിടിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ വലിയ പള്ളിയായിരുന്നു ചാലിയാപ്പുറം ജുമാഅത്ത് പള്ളി. സയ്യിദ് പൂക്കോയ തങ്ങളുടെ ആസ്ഥാനം. സാത്വികനായ പൂക്കോയ തങ്ങള്‍ നാനാ ജാതി മതസ്ഥരുടെ ആത്മീയ തേജസ്സ് ആയിരുന്നു. പൂക്കോയ തങ്ങളുടെ അനന്തിരവന്‍-സഹോദരി പുത്രന്‍ ആയിരുന്നു സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങള്‍.
വാഴക്കാട് സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകൾ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒത്താശയോടെ, മലപ്പുറത്തു നിന്ന് ചാലിയപ്പുറം പള്ളി ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. അവര്‍ പള്ളി ആക്രമിച്ചു. പൂക്കോയ തങ്ങളെ മൃഗീയമായി വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ താടിരോമങ്ങള്‍ പറിച്ചെടുത്തു. നെറ്റിയില്‍ ഭസ്മം തേച്ചു. ഹൗളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി. വിശുദ്ധ ഖുർആൻ ഏടുകൾ ചുട്ടു. പട്ടാള മേധാവികളായ ടോട്ടര്‍ഹാം, ബേസര്‍ ബേക്ലി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ ആക്രമണം. ചാലിയാപ്പുറം പള്ളി ആക്രമണവും പൂക്കോയ തങ്ങളെ കൈയേറ്റം ചെയ്തതും കാട്ടുതീപോലെ നാട്ടില്‍ പരന്നു. ചെറുവാടിയില്‍ നിന്ന് ഉണ്ണിമോയിന്‍കുട്ടി അധികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിയില്‍ എത്തി. മിമ്പറയില്‍ ചാരിനിന്ന് പൊട്ടിക്കരയുന്ന സയ്യിദ് പൂക്കോയ തങ്ങളെ കണ്ട് സംഘം പൊട്ടിത്തെറിച്ചു. അധികാരി അവിടെ നിന്ന് പ്രഖ്യാപിച്ചു: ഈ ധിക്കാരത്തിനും തെമ്മാടിത്തത്തിനും എതിരെ നമുക്ക് പൊരുതാം; മരണമാണെങ്കില്‍ ആ മരണത്തെ നമുക്ക് സന്തോഷപൂര്‍വ്വം പുൽകാം” തൊട്ടടുത്ത ദിവസം താന്‍ സ്ഥാപിച്ചു നടത്തിവരുന്ന ചെറുവാടി പാറപ്പുറം സ്‌കൂള്‍ മുറ്റത്തേക്ക് അധികാരി ജനങ്ങളെ വിളിച്ചു. എഴുനൂറില്‍പരം ആളുകൾ 1921 ജനുവരി 11-ന് അവിടെ തടിച്ചുകൂടി. സ്‌കൂള്‍ പറമ്പിലെ ചുറ്റുമതിലില്‍ കയറിനിന്നു കൊണ്ട് അധികാരി പ്രസംഗിച്ചു : ഇതുവരെയും ബ്രിട്ടീഷുകാരുടെ ചോറു തിന്നവനാണ് ഞാന്‍. പാവപ്പെട്ടവനെ ദ്രോഹിക്കുവാനും എന്റെ എല്ലാമെല്ലാമായ വിശ്വാസപ്രമാണങ്ങളെ ചവിട്ടിമെതിക്കാനും ഞാന്‍ തയ്യാറല്ല. എന്റെ അധികാരിപ്പണി ഞാന്‍ വലിച്ചെറിയുന്നു. എണ്ണമറ്റ പട്ടാളക്കാരും പടക്കോപ്പുകളുമുള്ള വെള്ളപട്ടാളത്തോട് നാം പൊരുതുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനുള്ള ആത്മധൈര്യം എന്നെ മുന്നോട്ട് നയിക്കുന്നു. ഈ യുദ്ധത്തില്‍ നാം മരിച്ചുവീണാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ നമുക്കായി തുറക്കപ്പെടും. വിശ്വാസവും ഉറപ്പും ഉള്ളവര്‍ക്ക് എന്റെ കൂടെവരാം. അല്ലാത്തവര്‍ക്ക് സ്വയം രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടി പോവാം.” -നയാഗ്ര വെള്ളച്ചാട്ടം കണക്കെ ഉള്ള പ്രസംഗം കഴിഞ്ഞപ്പോള്‍ തന്റെ വിശ്വസ്തൻ കോല്‍ക്കാരന്‍ മുള്ളാശ്ശേരി മമ്മദ് കൊണ്ടുവന്ന വില്ലേജ് രേഖകള്‍ക്ക് അദ്ദേഹം തീകൊളുത്തി. റവന്യൂരേഖകളുടെ ധൂമങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നപ്പോള്‍ ഉയര്‍ന്ന തക്ബീര്‍ ധ്വനികള്‍ ദൂരെ കിഴക്ക് മൈസൂര്‍ മലകളില്‍ ചെന്ന് പ്രതിധ്വനിച്ചു.
ആ നവംബര്‍ 11- ന് അധികാരിയുടെ കട്ടയാട്ട് വീട്ടില്‍ ഒരു പ്രാര്‍ത്ഥനാ സദസ്സ് രൂപപ്പെട്ടു. എഴുനൂറില്‍പരം ആളുകൾ അവിടെയും സമ്മേളിച്ചു. ചോറും ഇറച്ചിക്കറിയും ഒരുക്കിയിരുന്നു. ഓരോരുത്തര്‍ക്കുമായി വിളമ്പിക്കൊടുക്കാൻ അധികാരി തന്നെ മുന്നില്‍ നിന്നു. ഭക്ഷണാനന്തരവും പലരും വീട്ടിലും പറമ്പിലും പരിസരങ്ങളിലുമായി നിന്നിരുന്നു. രാത്രിയില്‍ അധികാരി അടക്കം പലരും ഉറങ്ങിയില്ല. ഖുര്‍ആന്‍ പാരായണവുമായി അധികാരി നേരം വെളുപ്പിച്ചു. ആ ദിവസം, ചെറുവാടിക്ക് അടുത്ത് ഇരവഴിഞ്ഞിപ്പുഴക്ക് അക്കരെ താത്തൂരില്‍ പട്ടാളം വന്നു. താത്തൂര്‍ പള്ളി ആക്രമിച്ചു. ഇന്നത്തെ കൂളിമാട്ട് ജലവിതരണ പദ്ധതി സ്ഥിതി ചെയ്യുന്ന പാറപ്പുറത്ത് നിന്ന് തൊട്ട് അക്കരെയുള്ള കൊന്നാര് പള്ളിയിലേക്ക് പട്ടാളം നിറയൊഴിച്ചു. അവിടെയായിരുന്നു കൊന്നാര് മുഹമ്മദ് കോയ തങ്ങളുടെ ആസ്ഥാനം. സമീപകാലത്ത് പള്ളി പുതുക്കി പണിയുന്നത് വരെ അന്നത്തെ തോക്കിൻ ഉണ്ടകള്‍ സൃഷ്ടിച്ച് ദ്വാരങ്ങള്‍ പള്ളിച്ചുമരുകളില്‍ ഉണ്ടായിരുന്നു. ഒരു ചരിത്രസ്മാരകം എന്ന നിലയില്‍ ദ്വാരമുള്ള ഒരു വാതില്‍ ഇപ്പോഴും പള്ളിയില്‍ സ്ഥാപിച്ചു സൂക്ഷിക്കുന്നു. അന്നുതന്നെ താനൂര്‍ പള്ളിയില്‍ നടന്ന സംഘട്ടനത്തില്‍ ഏഴ് പേര്‍ രക്ത സാക്ഷികളായി. കള്ളിവളപ്പില്‍ ഇസ്മാലുട്ടി എന്നവര്‍ അടക്കം പലരെയും പട്ടാളം പിടിച്ചുകൊണ്ടുപോയി, ജയിലില്‍ അടച്ചു. ഇസ് മാലുട്ടിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നു. താത്തൂര്‍പള്ളി ഇവര്‍ തീയിട്ടു. അന്ന് രാത്രി തന്നെ കുന്ദമംഗലം പട്ടാള കാമ്പിൽ നിന്ന് വലിയൊരു സംഘം പട്ടാളക്കാര്‍ ചെറുവാടിയിലേക്ക് നീങ്ങുകയുണ്ടായി. മുക്കം -നേര്‍ലാക്കന്‍ വഴിയാണ് അവര്‍ പുഴ മുറിച്ചു കടന്നുവന്നത്. ആദ്യസംഘം കൊടിയത്തൂര്‍ എത്തി കാമ്പ് ചെയ്തു. ക്യാപ്റ്റന്‍ മെറോറിന്റെ നേതൃത്വമായിരുന്നു പട്ടാളത്തിനുണ്ടായിരുന്നത്. ചാലിയാര്‍- ഇരുവഴിഞ്ഞിപ്പുഴകളാല്‍ ചുറ്റപ്പെട്ട ചെറുവാടിയെക്കുറിച്ച് പട്ടാളത്തിന് നല്ല ധാരണയുണ്ടായിരുന്നു. കരമാര്‍ഗ്ഗം പട്ടാളം മാര്‍ച്ച് ചെയ്യുന്നതോടൊപ്പം ചാലിയാര്‍ വഴി ഫറോക്കില്‍ നിന്ന് മറ്റൊരു സംഘം ചെറുവാടിയിലേക്ക് നീങ്ങി. ക്യാപ്റ്റന്‍ ഇല്ല്യാട്ടിന്റെ നേതൃത്വമായിരുന്നു അവര്‍ക്ക്. ആമു സൂപ്രണ്ടിന്റെ നേതൃത്തില്‍ മലബാര്‍ സ്‌പെഷല്‍ പോലീസും ഏഴ് പ്ലാറ്റൂണ്‍ ബര്‍മ റൈഫിള്‍സ് സംഘവും ഗൂര്‍ഖ ടീമും അവര്‍ക്ക് ശക്തി പകരാന്‍ കൂടെ ഉണ്ടായിരുന്നു. നവംബര്‍ 12 സുബുഹിക്ക് മുമ്പേ നേരം പുലര്‍ന്ന പോലെ പലര്‍ക്കും തോന്നി. പുലരുവോളമുള്ള പ്രാര്‍ത്ഥനക്ക് ശേഷം ഉണ്ണിമോയിന്‍ കുട്ടി അധികാരി എന്ന 28 വയസുകാരൻ, തന്റെ ആറു വയസ്സുള്ള ഏകമകള്‍ ആമിനക്കുട്ടിയെയും പത്‌നി ഖദീജയെയും ചേര്‍ത്ത് പിടിക്കുന്നു. വാരിക്കോരി ഇരുപേര്‍ക്കും ചുംബനങ്ങള്‍ നല്‍കിക്കൊണ്ട് യാത്ര ചോദിക്കുകയാണ്; ഇനി നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം. അസ്സലാമു അലൈക്കും” – ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു തുടങ്ങിയ ആ ചെറുപ്പക്കാരൻ, പിറകോട്ടു തിരിഞ്ഞു നോക്കാതെ വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. അധികാരിയുടെ കൂടെ ആളുകള്‍ കൂടി. മുന്നില്‍ അധികാരി. തന്റെ ഇരട്ടക്കുഴല്‍ തോക്ക് അപ്പോഴും ചേര്‍ത്ത് പിടിച്ചിരുന്നു. യാത്ര പള്ളിപറമ്പില്‍ എത്തും മുമ്പേ പട്ടാളക്കാരുടെ മാര്‍ച്ചും ചെറുവാടിയിലേക്ക് നീങ്ങിയിരുന്നു. ചുള്ളിക്കാപറമ്പ് ചെറുവാടി വയല്‍ മുറിച്ചു കടന്നുള്ള പ്രയാസങ്ങള്‍ മറികടന്നുകൊണ്ടുള്ള മാര്‍ച്ചിങ്ങ്, പള്ളിപറമ്പിലേക്ക് പ്രവേശിക്കും മുമ്പേ അധികാരിയുടെ ഇരട്ടക്കുഴല്‍ തോക്കില്‍ നിന്ന് വെടി പൊട്ടി. ഷൂട്ടിങ്ങ് വിദഗ്ദ്ധനായ അധികാരിയുടെ ലക്ഷ്യം കൃത്യമായിരുന്നു. പട്ടാളത്തിന്റെ നായകന്‍ ക്യാപ്റ്റന്‍ മെറോറിന് നെഞ്ചില്‍ തന്നെ ഉണ്ട തറച്ചു. ക്യാപ്റ്റന്‍ വീണപാട് പട്ടാളക്കാര്‍ അല്പനേരം പകച്ചു നിന്നു. സമനില വീണ്ടെടുത്ത പട്ടാളം പുതിയോത്ത് പള്ളിയിലേക്ക് ഇരച്ചുകയറി. അഞ്ചംഗ സംഘമായി പള്ളിയില്‍ നിന്നും ആകാശം മുട്ടെ തക്ബീര്‍ ധ്വനികളുമായി യോദ്ധാക്കള്‍ പുറത്തേക്ക് വരാന്‍ തുടങ്ങി. ഉള്ള ആയുധങ്ങള്‍ അവര്‍ ഉപയോഗിച്ചു. വരുന്നവര്‍ വരുന്നവര്‍ വെടിയേറ്റു വീണു. 59 പേര്‍ ആയപ്പോഴും വെടിഒച്ച നിലച്ചു. മണിക്കൂറുകള്‍ക്കു ശേഷം അരിച്ചുപെറുക്കി പട്ടാളം പരിശോധന നടത്തി. അവര്‍ തിരിച്ചുപോയി. നാലു പട്ടാളക്കാര്‍ മരിച്ചുവെന്നും ഏഴ് പേര്‍ക്ക് പരിക്ക് പറ്റി എന്നും അന്നുള്ളവര്‍ പറയാറുണ്ടായിരുന്നു. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ഔദ്യോഗിക രേഖകളിലും കാണുന്നു.പട്ടാളത്തിന്റെ തിരിച്ചുപോക്ക് ഉറപ്പായശേഷം മറവില്‍ നിന്ന നാട്ടുകാര്‍ പള്ളിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. തങ്ങളുടെ ഉപ്പമാരും ഇക്കാക്കമാരും അയല്‍വാസികളുമായി 59 പേര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നു. കമ്പളത്ത് ഇസ്‌ലാമുട്ടിയുടെ അറുത്തെടുത്ത തല പള്ളി മതിലില്‍ കാഴ്ച വസ്തുവാക്കി വെച്ചിരുന്നു. തന്റെ പ്രിയപ്പെട്ട പിതാവ് മമ്മദ് രക്തത്തില്‍ ചിതറിക്കിടക്കുന്നത് കണ്ട് പതിനഞ്ചുകാരന്‍ കൊട്ടുപുറത്ത് കുഞ്ഞാമു അട്ടഹസിച്ച് വീട്ടിലേക്ക് ഓടി. അധികാരി മുരിങ്ങാമരത്തോട് ചേര്‍ന്ന് കമിഴ്ന്ന് വീണു കിടക്കുന്നതായിരുന്ന കാഴ്ച.
വേണായിക്കോട്ട് ഉണ്ണിമോയി, കുറുവാടങ്ങല്‍ പക്രു, കുറുവാടങ്ങല്‍ മമ്മദ് കുട്ടി, ഒസ്സാന്‍ മരക്കാര്‍ തുടങ്ങിയവര്‍ മയ്യിത്ത് പരിപാലനത്തിന് സധൈര്യം മുന്നോട്ട് വന്നു. ഓടിക്കിതച്ചു ശേഖരിച്ച പണി ആയുധങ്ങള്‍ കൊണ്ടവര്‍ പള്ളിക്ക് മുമ്പിലെ വെള്ളച്ചാല്‍ ഖബറിടമാക്കി. രക്തസാക്ഷികളുടെ മൃത ശരീരങ്ങൾ ആയതിനാല്‍ മറ്റൊന്നിനും നിൽക്കാതെ ഒന്നിന് തൊട്ട് മറ്റൊന്നായി അവര്‍ മണ്ണിട്ടു മൂടി. തന്റെ പൂര്‍വീകർ സ്ഥാപിച്ച പള്ളിയുടെ മുന്നില്‍ സ്വന്തം ഖബറിടക്കെട്ടില്‍ ആര്‍ക്കോ വേണ്ടി കുഴിച്ചു വെച്ച കബറില്‍ ഉണ്ണിമോയിന്‍കുട്ടി അധികാരിയെയും മണ്ണടക്കി. പുളിയര്‍ പാടത്ത് മരിച്ചുവീണ മുക്രി അഹമ്മദിന്റെതടക്കം അറുപത് പേരുടെ ഖബറിടമാണ് ചെറുവാടി ശുഹദാക്കള്‍ എന്നു പറയുന്നത്. ചില പറമ്പുകളിലും പരിസരപള്ളികളുമായി മരിച്ചുവീണ പത്ത് പേരും കൂട്ടിയാല്‍ ചെറുവാടി യുദ്ധത്തില്‍ എഴുപത് പേരുടെ മരണം കണക്കാക്കപ്പെടുന്നു. യുദ്ധാനന്തരം ബ്രിട്ടീഷുകാരുടെ പീഡനങ്ങള്‍ ക്രൂരമായി തുടര്‍ന്നു. ചെറുവാടിയില്‍ നിന്ന് പലരെയും അവര്‍ പിടിച്ചുകൊണ്ടുപോയി നാടുകടത്തി. തറവാടുകളില്‍ പക്വത വന്ന എല്ലാവരെയും പിടികൂടിയിരുന്നു. കട്ടയാട്ട് കുട്ടിഹസ്സന്‍ അധികാരി, ഉണ്ണിമമ്മദ് ഹാജി, ഹൈദ്രോസ്, വേണായിക്കോട്ട് ഉണ്ണിമോയി, പുത്തലത്ത് ബീരാന്‍കുട്ടി തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് നാടുകടത്തപ്പെട്ടവര്‍ 13ഉം 14ഉം 15ഉം കൊല്ലങ്ങള്‍ക്കു ശേഷം തിരിച്ചെത്തി. അപ്പോഴേക്കും അവരുടെ എല്ലാം നഷ്ടപ്പെട്ടിരുന്നു. 1921 കര്‍ഷക സമരത്തിന്റെ നായകരില്‍ പ്രമുഖനും ചെറുവാടി യുദ്ധത്തിന്റെ പ്രചോദകനുമായിരുന്ന കൊന്നാര് മുഹമ്മദ് കോയ ബുഖാരി തങ്ങളെ വെള്ളക്കാര്‍ തൂക്കിലേറ്റി. 1923 മാര്‍ച്ച് 23ന് സൗത്ത് മലബാര്‍ സെഷന്‍ ജഡ്ജ് ജി.എച്ച്.ബി ജാക്‌സണ്‍ പ്രഖ്യാപിച്ച വിധിപ്രകാരമായിരുന്നു തങ്ങളെ അവർ തൂക്കിലേറ്റിയത്.