കോഴിക്കോട്: നഗരത്തില്‍ വിവിധയിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ മൂന്നാംപ്രതി പൊറ്റമ്മല്‍ സ്വദേശി എം.ജി കൃഷ്ണപ്രസാദിന്റെ ജാമ്യഹരജി മജിസ്ട്രേട്ട് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സമാന്തര എക്സ്ചേഞ്ചില്‍ കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികളെല്ലാം കൃഷ്ണപ്രസാദ് ആണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ജാമ്യം നല്‍കിയാല്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കേസിലെ മറ്റു പ്രതികളായ പി.പി ഷബീര്‍, പി. അബ്ദുല്‍ഗഫൂര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം വഴി ലൈസന്‍സ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 2.5 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളായ പി.പി ഷബീര്‍, പി. അബ്ദുല്‍ഗഫൂര്‍ എന്നിവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ഇനത്തില്‍ മാത്രമാണ് ഇത്രയും നഷ്ടം. ഇതിന് പുറമെ കോളുകളുടെ വരുമാനവും നഷ്ടമായി. സമാന്തര എക്സ്ചേഞ്ച് വഴി കൈകാര്യം ചെയ്ത കോളുകളുടെ ദൈര്‍ഘ്യം കണക്കാക്കിയാല്‍ മാത്രമെ ഇത് നിര്‍ണയിക്കാന്‍ സാധിക്കുകയുളളു.
കോള്‍ നിരക്കിന്റെ നിശ്ചിത ശതമാനം സര്‍ക്കാറിലേക്ക് എത്തേണ്ടതാണ്. സമാന്തര എക്സ്ചേഞ്ച് വഴി സൈബര്‍ തീവ്രവാദമാണ് നടന്നതെന്ന്് പ്രോസിക്യൂഷന്‍ വാദിച്ചു. വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ടെലിഫോണ്‍ നെറ്റ് വര്‍ക്കില്‍ കടന്നുകയറുകയാണ് ഉണ്ടായത്. പാകിസ്ഥാന്‍, ചൈന, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് സമാന്തര ഫോണ്‍ റൂട്ടുകള്‍ സൃഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തെയും സാമ്പത്തിക സ്ഥിരതയെയും ബാധിച്ചു എന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റും ഐ.എന്‍.എയും വിശദമായി അന്വേഷിക്കാന്‍ ഇടയുണ്ട്.