കത്തുകള്‍ പുറത്തുവിട്ടു
ഗുരുതര ആരോപണങ്ങള്‍ രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തില്‍
തിരുവനന്തപുരം: കണ്ണൂര്‍ വി സി. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടതിന്റെ കത്തുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പുറത്തുവിട്ടു. ഇതോടൊപ്പം കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രാജ്ഭവനില്‍ നടത്തിയ ആസാധാരണ വാര്‍ത്താസമ്മേളനത്തിലാണ് ദൃശ്യങ്ങളും കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടത്.
കണ്ണുര്‍ യൂണിവേഴ്സിറ്റി വി.സി നിയമനത്തില്‍ അനുമതി തേടി മുഖ്യമന്ത്രി രാജ്ഭവനിലെത്തി തെന്ന നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയാണെന്നും തന്റെ നാട്ടുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേതുടര്ന്ന് നിയമനത്തിന് താന്‍ അനുമതി നല്കി. സര്‍വകലാശാലയിലെ സ്വയംഭരണാവകാശം സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. സര്‍ക്കാരും മറ്റ് ഏജന്‍സികളും ഇടപെടില്ലെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി മൂന്ന് കത്തുകള്‍ നല്കി. ഡിസംബര്‍ എട്ടിനാണ് മുഖ്യമന്ത്രി ആദ്യം കത്ത് നല്‍കിയത്. പിന്നീട് ഡിസംബര്‍ 16നും ജനുവരി 13നും കത്ത് നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു. ഈ കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
താന്‍ ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശവും നല്കി. തന്നെ സമ്മര്‍ദ്ദിലാക്കാനാണ് നിയമോപദേശം നല്‍കിയത്. നേരത്തെ നല്കിയ ഉറപ്പുകള്‍ ലംഘിച്ചതാണ് സര്‍വകലാശാല ഭേദഗതി ബില്ലനെ എതിര്‍ക്കാന്‍ കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പി.ആര്.ഡി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെ ചരിത്രകാരന് ഇര്ഫാന് ഹബീബ് ഇടപെടുന്നത് ദൃശ്യങ്ങളില്‍ കാണാം. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ പ്രതിഷേധിക്കുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധമുണ്ടായപ്പോള്‍ ഇടപെടാന്‍ ശ്രമിച്ച പൊലീസിനെ രാഗേഷ് തടയുകയായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങി വന്നാണ് പൊലീസിനെ തടഞ്ഞത്. ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗൂഢാലോചനയില്‍ കെ കെ രാഗേഷിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പാരിതോഷികമാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. തന്നെ ആക്രമിക്കാനാണ് ചരിത്രക്കാരന്‍ ഇര്ഫാന് ഹബീബ് ശ്രമിച്ചത്. അല്ലെങ്കില്‍ തന്റെ അടുത്ത് വരാന്‍ അദ്ദേഹം ശ്രമിച്ചതെന്തിന് സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്നതിന് എന്തിന് ഗവര്‍ണര്‍ ചോദിച്ചു.
കൊലപ്പെടുത്താന്‍ ശ്രമിച്ചാലുള്ള പ്രത്യാഘാതം എന്താണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് വധിക്കാനല്ല, പകരം ഭയപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുവേദിയില്‍ സംസാരിപ്പിക്കാതിരിക്കലായിരുന്നു ലക്ഷ്യം. താന്‍ വേദിയിലുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍വകലാശാല വി.സിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാള്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നും ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍, എറണാകുളത്തെത്തിയ ഗവര്‍ണര്‍ വധശ്രമമല്ലെന്നും ഭയപ്പെടുത്തല്‍ നീക്കമാണ് നടന്നതെന്നും തിരുത്തി. തനിക്കെതിരായ വധശ്രമത്തിന് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നത്.
കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്ഫാന് ഹബീബ് ഗുണ്ടതന്നെയാണ്. അലിഗഡില്‍ ഇര്ഫാന് പല ഏറ്റുമുട്ടലുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയനും നടത്തിയിരുന്നു. സര്‍വകലാശാല വളപ്പുകളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍മാരെ നിര്ബന്ധിക്കില്ല. അത് ചെയ്താല്‍ വി.സിമാര്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.
രാജ്ഭവനോട് കാര്യങ്ങള്‍ നിര്‍ദേശിക്കാന്‍ രാഷ്ട്രപതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ല. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ചാണ്. ഇവിടെ സര്‍ക്കാര്‍ സെക്രട്ടറി രാജ്ഭവന് കത്തയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മാധ്യമ സ്വാതന്ത്ര്യം പോലും അംഗീകരിക്കുന്നില്ല. ‘കടക്കൂ പുറത്ത്’ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ എങ്ങനെ സഹിക്കും. താന്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്താറില്ല-ഗവര്‍ണര്‍ മൈക്ക് കണ്ടാല്‍ പ്രതികരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.