Thursday, June 19, 2025

വഖഫ് ബോര്‍ഡ് ശക്തമാക്കും : വി. അബ്ദുറഹിമാന്

Must Read

1995ലെ വഖഫ് ആക്ട് പ്രകാരം രൂപീകൃതമായ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സര്‍ക്കാരിനു കീഴില്‍ ഗ്രാന്റോടുകൂടി പ്രവര്‍ത്തിച്ചുവരുന്ന സ്വയംഭരണ സ്ഥാപനമാണ്. വിശ്വാസികളായ മുന്‍ തലമുറ ദാനംചെയ്ത സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. ഈ സ്വത്തുവകകള്‍ ജനോപകാരപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് ബോര്‍ഡിന്റെ ചുമതലയാണ്. വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍ നിയമസഭ ചൊവ്വാഴ്ച പരിഗണിക്കുകയാണ്.  ബോര്‍ഡ് പ്രവര്‍ത്തനങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈകടത്തുന്നു എന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അത് തികച്ചും വസ്തുതാവിരുദ്ധമാണ്.
വഖഫ് ഭൂമി അന്യാധീനപ്പെടുന്നതും അവയുടെ ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ  സ്വത്തുക്കളുടെ സര്‍വേ നടപടി പുരോഗമിക്കുകയാണ്. ഏഴു ജില്ലയില്‍ സര്‍വേ പൂര്‍ത്തിയായി. മറ്റു ജില്ലകളില്‍ സര്‍വേ പുരോഗമിക്കുന്നു. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങള്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിക്കും. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയും. വഖഫ് സ്ഥാപനങ്ങളെ  ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാനും അത്തരത്തില്‍ അവയുടെ ഭൂമിയും സ്വത്തുവകകളും സംരക്ഷിക്കാനും  അദാലത്തുകള്‍ മേഖലാടിസ്ഥാനത്തില്‍ നടത്തിവരുന്നുണ്ട്.  ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ മാത്രമാണ് അവയുടെ സംരക്ഷണം ബോര്‍ഡിന്റെ ഉത്തരവാദിത്വമായി മാറുന്നത്
സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റില്‍നിന്ന് വിവാഹ ധനസഹായം, ചികിത്സാ സഹായം തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത് ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. കൂടാതെ,   ബോര്‍ഡിനു കീഴില്‍ കൂടുതല്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും പരിശോധിച്ചു വരികയാണ്.  
ഇത്തരത്തില്‍ ഗൗരവമുള്ള ചുമതലകള്‍ നിര്‍വഹിക്കാനുള്ള സുപ്രധാന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരുടെ പിന്തുണയോടെ മാത്രമേ നല്ല നിലയിലുള്ള പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. ഉത്തരവാദിത്വത്തോടെ, സുതാര്യമായി, മികവുറ്റ രീതിയില്‍  പ്രവര്‍ത്തിക്കണമെങ്കില്‍ കാര്യപ്രാപ്തിയുള്ള ജീവനക്കാരും സ്ഥിരം സ്റ്റാഫ് പാറ്റേണും അത്യാവശ്യമാണ്. ഈ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിച്ചാണ്  അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ നിയമനം പിഎസ്സി വഴിയാക്കാനുള്ള ബില്‍ മുന്നോട്ടുവച്ചത്. 112 തസ്തികയിലേക്ക്  ബോര്‍ഡ് നടത്തുന്ന നിയമനമാണ് പിഎസ്സിക്ക് വിടുന്നത്.  നിയമനം പലപ്പോഴും ദിവസവേതനാടിസ്ഥാനത്തിലും കോണ്‍ട്രാക്ടുമാണ്. ഈ നിയമനങ്ങള്‍ പിന്നീട് സ്ഥിരപ്പെടുന്ന രീതിയാണുള്ളത്. ഇത് പലപ്പോഴും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈകടത്തുന്നു എന്നതാണ്  ബില്ലിനെതിരായ പ്രധാന ആക്ഷേപം. സര്‍ക്കാരിന് അത്തരം ഒരു താല്‍പ്പര്യവുമില്ല.  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.  നിയമനങ്ങള്‍ വഖഫ് റെഗുലേഷന്‍സ് പ്രകാരം  ബോര്‍ഡുതന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം  ബോര്‍ഡിനുതന്നെയായിരുന്നു. ഇത് വഖഫ് ആക്ടില്‍ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110-ാം വകുപ്പ് പ്രകാരമാണ്   ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായും വഖഫ് റഗുലേഷന്‍സ് നിര്‍മിച്ചത്. ഈ റഗുലേഷനില്‍ 2020ല്‍ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താന്‍, പിഎസ്സിയെ ചുമതലപ്പെടുത്താം എന്നത്. നിയമനം പിഎസ്സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഭരണപരമായ കാരണങ്ങളാല്‍ നിയമമാക്കുന്ന നടപടിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഈ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലാണ് ഒക്ടോബര്‍ 27ന് നിയമസഭയില്‍ അവതരിപ്പിച്ചത്. 2016 വഖഫ് റഗുലേഷന്‍സില്‍ ഉള്‍പ്പെടുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ആ നിയമനം പിഎസ്സിയുടെ ചുമതലയായി മാറ്റേണ്ടതുണ്ട്. അത്തരത്തില്‍  നിയമനം പിഎസ്സിയുടെ അധിക ചുമതലയായി നിശ്ചയിച്ച ബില്ലാണ് ഇത്. മുസ്ലിംവിഭാഗത്തിലുള്ളവര്‍മാത്രം ഉള്‍പ്പെടുന്ന വഖഫ് നിയമനത്തില്‍ മറ്റ് മതക്കാരും കടന്നുവരുമെന്ന് പ്രചരിപ്പിക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അത് തികച്ചും വസ്തുതാവിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്ലിം സമുദായത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പിഎസ്സിയുടെ ചുമതലയായിരിക്കും.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് നിലവില്‍ വന്നപോലെ ഇവിടെ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കഴിയില്ല. ദേവസ്വം ബോര്‍ഡിന്റെ റിക്രൂട്ട്മെന്റ് ബോര്‍ഡ് നൂറുകണക്കിനു ക്ഷേത്രങ്ങളിലെ നിയമനത്തിനുള്ളതാണ്. ഇവിടെ 112 പേരുടെ നിയമനംമാത്രമാണുള്ളത്. യോഗ്യരായ ആയിരക്കണക്കിന് ആളുകളില്‍നിന്ന് മിടുക്കരായവരെ കണ്ടെത്താനാണ് നിയമനം പിഎസ്സിക്ക് വിടുന്നത്. മുസ്ലിം ജനവിഭാഗത്തിന് ഒരാശങ്കയും വേണ്ട. ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ നിയമനം ലഭിക്കൂ.  ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം  പിഎസ്സിക്കു കീഴിലാക്കാന്‍ ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നുമില്ല.
ബോര്‍ഡിന്റെ സ്വയംഭരണാവകാശവും അധികാരങ്ങളും ശക്തിപ്പെടുത്തി അതിനെ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍  ഉദ്ദേശിക്കുന്നത്. പിണറായി സര്‍ക്കാര്‍ വന്നശേഷം ഈ ദിശയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുത്തിട്ടുണ്ട്.  
ബോര്‍ഡിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും  കാര്യക്ഷമമാക്കാന്‍ എല്ലാ പിന്തുണയും നല്‍കുകയാണ് സര്‍ക്കാര്‍. ദുരുപദിഷ്ടിതമായ പ്രചാരണങ്ങള്‍ നടത്തി സാമുദായിക ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകതന്നെ ചെയ്യും. മതനിരപേക്ഷത  കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ആ സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img