മലപ്പുറം: പല കാരണങ്ങൾ പറഞ്ഞ് ജില്ലയിലെ ക്വാറികൾക്കുമേൽ ജില്ലാ ദുരന്ത നിവാരണ നിയന്ത്രണ അതോറിറ്റിയും അധികാരികളും ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങൾ ഉടൻ തിരുത്തണമെന്ന് ക്രഷർ- ക്വാറി കോഓർഡിനേഷൻ കമ്മിറ്റി സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പേരു പറഞ്ഞാണ് ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നതെന്നു കമ്മിറ്റി കുറ്റപ്പടുത്തി.കാലാവസ്ഥ വ്യത്യാനങ്ങളുമായി ബന്ധപ്പെട്ട്, കാലാവസ്ഥാ വകുപ്പിന്റെ സൂചന ഉണ്ടാവുമ്പോഴേക്കും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ വളരെ പെട്ടെന്നാണ് ക്വാറികളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളെതെന്നും ഉടമകൾക്കും തൊഴിലാളികൾക്കും ഇത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബർ 12 ന് മഴയെതുടർന്ന് അലെർട്ട് പ്രഖ്യാപിച്ച് ഖനന നിരോധനം കൊണ്ടു വന്നതിന് ശേഷം. മഴയുടെ ശക്തി വളരെയധികം കുറഞ്ഞ സാഹചര്യത്തിലും ഒട്ടും മാനുഷിക പരിഗണനയുമില്ലാതെയാണ് ക്വാറി സ്ഥാപനങ്ങളുടെയും ഉടമകളുടെയും വയറ്റത്തടിക്കുന്ന നടപടി ജില്ലാ അധികാരികൾ കൈക്കൊണ്ടത്.
173 ക്രഷർ യൂണിറ്റുകളും 117 അംഗീകൃത കരിങ്കൽ ക്വാറികളുമാണ് ജില്ലയിലുള്ളത്. ഇത്രയും സ്ഥാപനങ്ങളിലായി ഇരുപതിനായിരത്തിന് മുകളിൽ ആളുകൾ നേരിട്ടും ലക്ഷക്കണക്കിന് തൊഴിലാളികളിൽ അല്ലാതെയും ക്വാറി-ക്രഷർ സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. ജില്ലാ അധികാരികളുടെ നടപടി വഴി ഇത്രയും തൊഴിലാളികളുടെയും ആശ്രിതരുടെയും വരുമാനത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് യോഗം വിലയിരുത്തി.
അതു കൊണ്ടു തന്നെ തന്നെ വിഷയം ഗൗരാവത്തിലെടുത്തു സർക്കാരിന്റെയും അധികാരികളുടെയും ഭാഗത്തു നിന്ന് തെറ്റ് തിരുത്താൻ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ടി. ടി. ഗഫൂർ അധ്യക്ഷത വഹിച്ചു. കെ. എം. കോയാമു, അഡ്വ: ഖാദർ, എ. ബീരാൻകുട്ടി, ജമാൽ മുഹമ്മദ്, എം. ഇ. മോഹനൻ, കെ. ടി. സലാം സംസാരിച്ചു.