തലശ്ശേരി: കരുണയും സൗഹാർദവും രാജ്യസ്നേഹവുമുള്ള സമൂഹത്തെ വാർത്തെടുക്കുകയും നില നിർത്തുകയും ചെയ്യുക എന്നതാകണം കാലിക സാമൂഹിക നേതാക്കൾ ഏറ്റെടുക്കേണ്ട ദൗത്യമെന്ന് കേരള ഹൈകോടതി ജഡ്‌ജ് ജസ്റ്റിസ് എം. മുഹമ്മദ് മുഷ്താക് അഭിപ്രായപ്പെട്ടു. കലുഷിതമായ സാമൂഹിക വ്യവസ്ഥിതി മാറ്റിയെടുക്കണമെങ്കിൽ ആദ്യം മാറേണ്ടത് നമ്മൾ തന്നെയാണെന്ന ബോധം വളർത്തണം. ഒരു പ്രത്യേക സമുദായം വേട്ടയാടപ്പെടുന്നു എന്ന വിലാപം ഉയരുന്നത് എന്തു കൊണ്ടാണ്. വിലാപങ്ങൾ ഉയർത്തുന്നതോടൊപ്പം ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നതിന്റെ സാംസ്‌കാരിക പാഠങ്ങൾ കൂടി ഹൃദിസ്ഥമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ആരുടെയും സ്വന്തമല്ല; നമ്മളെല്ലാവരുടേതും കൂടിയാണ്. തുല്യാവകാശമുള്ള ഒന്നിൽ ആർക്കും പ്രത്യേകം ഓഹരി ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്തരിച്ച മുൻ പി എസ് സി ചെയർമാൻ ടി. എം. സാവാൻ കുട്ടിയെക്കുറിച്ച് ഡിസൈൻ പബ്ലിഷേർസ് പ്രസിദ്ധീകരിച്ച ” ടി. എം. സാവാൻ കുട്ടി ജീവിതം ദർശനം ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ധാരാളം പ്രസംഗങ്ങൾ കേൾക്കുന്നു, മത ഗ്രന്ഥങ്ങൾ പഠിക്കുന്നു. മതവും വിശ്വാസവും ഒന്നും ഒരു അപകടവും ഉണ്ടാക്കുന്നില്ല. എന്നാൽ അതിന്റെയൊക്കെ തെറ്റായ വായനയും തെറ്റായ വ്യാഖ്യാനങ്ങളുമാണ് അപകടങ്ങൾ വരുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സാവാൻ കുട്ടി സാഹിബിനെപ്പോലെയുള്ള നേതാക്കളുടെ മാതൃക, ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നതിനു ഉദാഹരണമായിരുന്നു. കെ. എം. സീതി സാഹിബ്, സി. എച്ച്. മുഹമ്മദ് കോയ സാഹിബ്, വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവരെല്ലാം കടുത്ത വിശ്വാസികൾ ആയിരുന്നിട്ടും രാജ്യം അവരെ സ്നേഹിച്ചതും ബഹുമാനിച്ചതും കൊണ്ടുനടന്നതും ഈ പറഞ്ഞ ഗുണങ്ങളുടെ ബലത്തിലായിരുന്നുവെന്നും ജസ്റ്റിസ് മുഷ്താക് അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണ സമിതി ചെയർമാൻ അഡ്വ: പി. വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. തത്സമയം റെസിഡന്റ് എഡിറ്റർ സി. വി. ശ്രീജിത്ത് പുസ്തക വിശകലനം നടത്തി. സി. കെ. പി. ഷാനവാസ് സ്വാഗതം പറഞ്ഞു. മലയാള മനോരമ മുൻ റസിഡൻറ് എഡിറ്റർ കെ. അബൂബക്കർ, ഡോ: സി. എം. അബൂബക്കർ, പ്രൊഫ: എ. പി. സുബൈർ, പ്രൊഫ: ഇ. ഇസ്മാഈൽ, ചുരൈ ചന്ദ്രൻ മാസ്റ്റ പ്രസംഗിച്ചു. സാവാൻ കുട്ടിയുടെ മക്കൾ ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ്, സി. പി. മുഹമ്മദ് നസീർ, സി. പി. സമീന, സി. പി. നസ്‌റീൻ, മരുമക്കൾ അക്ബർ ഖാൻ, ഹാരിസ് എന്നിവർ സന്നിഹിതരായിരുന്നു. ജസ്റ്റിസ് മുഹമ്മദ് നിയാസിനുള്ള കേയി കുടുംബത്തിന്റെ ഉപഹാരം സി. കെ. പി അബൂബക്കർ കേയി സമ്മാനിച്ചു. സി. കെ. പി. റഈസ് നന്ദി പറഞ്ഞു.