തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്കി. നിലവിലുള്ള ഏജന്‍സിയേയോ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചട്ടം.
എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നല്കി.
വിവിധ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സാമൂഹികാഘാത പഠനം തടസ്സപ്പെട്ടത്. സില്‍വര്‍ലൈന്‍ പദ്ധതി എങ്ങനെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്ന് സമരസമിതി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പൊതുയോഗത്തിലും പറഞ്ഞിരുന്നു.
അതേസമയം, റെയില്‍വേ ഭൂമിയിലെ പദ്ധതിയുടെ സര്‍വേ പൂര്‍ത്തിയായി.ഒമ്പത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമി പദ്ധതിക്ക് വേണ്ടി വരും. ഏറ്റവും ഏറ്റെടുക്കേണ്ടത് കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്. 40.35 ഹെക്ടര്‍. കണ്ണൂര്‍20.65, മലപ്പുറം20.20 ഹെക്ടര്‍ എന്നിങ്ങനെ വേണ്ടിവരും. ചില റെയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടിവരും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറി.