കോഴിക്കോട്: കൊവിഡിന്റെ അടച്ചിടല്‍കാലത്തിന് ശമനം വന്നശേഷം ആദ്യമായി വന്ന ഓണം ആഘോഷിക്കുന്ന തിരക്കിലാണ് നാടും നഗരവും. സാമൂഹിക അകലം എന്ന നിര്‍ബന്ധത്തിന് കുറച്ചൊക്കെ അയവ് വന്നതോടെ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം മെല്ലെ മെല്ലെ തിരിച്ചെത്തുകയാണ്. അതോടെ ഇത്തവണ ഓണാഘോഷത്തിന് പൊലിമ കൂടി. ക്യാമ്പസുകളിലും വിദ്യാലയങ്ങളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്. സദ്യയും പായസവും പൂക്കളവും ഒരുക്കിയാണ് ആഘോഷം. കലാമത്സരങ്ങളും വടംവലിയും ആഘോഷത്തിന് മാറ്റു കൂട്ടുകയാണ്. ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരളവിഭവം പാചകമത്സരത്തില്‍ വിജയിച്ച വിദേശികളും ഇതര സംസ്ഥാനക്കാരും ഒത്തുചേര്‍ന്നത് ഓണവേളയെ ആഹ്ലാദഭരിതമാക്കി.
കൊവിഡിന്റെയും പ്രളയത്തിന്റെയും മറ്റും അന്തരീക്ഷത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഓണാഘോഷത്തിന് പൊലിമ കുറവായിരുന്നു. ആള്‍ക്കൂട്ടം അനുവദിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. ഇത് കച്ചവടത്തെയും ബാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കച്ചവടം നല്ലനിലയില്‍ നടക്കുന്നുണ്ട്. പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഖാദി മേളയിലും തിരക്ക് അനുഭവപ്പെടുന്നു.
ഇടക്കിടെയുണ്ടാവുന്ന മഴ വിപണിയെ ബാധിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. വൈകുന്നേരം ഉണ്ടാവുന്ന മഴയാണ് വ്യാപാരികളുടെ പ്രതീക്ഷക്കുമേല്‍ കരിനിഴല്‍ വിരിക്കുന്നത്. എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച കച്ചവടം എല്ലാവരും പ്രതീക്ഷിക്കുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്ക് കൂടി. പലതരം ഓഫറുകളും സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഓണാഘോഷം പതിവുപോലെ ഉണര്‍ന്നതോടെ പൂവിപണിയും സജീവമായി. കോയമ്പത്തൂര്‍, മേട്ടുപാളയം, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. ഗ്രാമങ്ങളില്‍പോലും പൂക്കച്ചവടം തകൃതിയായി നടക്കുന്നു. പൂക്കളമത്സരം പഴയപോലെ ഇല്ലെങ്കിലും പലയിടത്തും തുടക്കമായിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ക്ക് മുന്നില്‍ മഹാബലിയുടെ സാന്നിധ്യം ഇത്തവണയുണ്ട്. ചെണ്ടമേളവും മറ്റും ആഘോഷത്തെ ശബ്ദമുഖരിതമാക്കുകയാണ്.
സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ബീച്ചിലും ടൗണ്‍ഹാളിലും മറ്റുമായി നടക്കും. മാനാഞ്ചിറയിലും മറ്റു പ്രധാനകേന്ദ്രങ്ങളിലും ഇന്നുമുതല്‍ വൈദ്യുതിദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും.