കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍, കാരിക്കേച്ചറിസ്റ്റ്, ഇല്ലസ്‌ട്രേറ്റര്‍, ഗ്രാഫിക് നോവലിസ്റ്റ് എന്നിങ്ങനെ സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ നാനാ മണ്ഡലങ്ങളേയും പ്രതിഭാശക്തികൊണ്ട് സചേതനമാക്കിയ ആര്‍ടിസ്റ്റ് സഗീര്‍, വരയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ്.
ആത്മസുഹൃത്ത് സഗീറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ഒരു നെയിം ബോര്‍ഡാണ്.
ഏറനാടന്‍ വിപണിയും പരസ്യകലാരംഗവും നവീനമായ ചമയങ്ങളിലേക്കും രൂപപ്പൊലിമകളിലേക്കും ഉണര്‍ന്നു വരുന്ന ഒരു സംക്രമണഘട്ടമായിരുന്നു ആയിരത്തിതൊള്ളായിരത്തി എഴുപതുകള്‍. മഞ്ചേരിയിലെ ഇടുങ്ങി തിരക്കുപിടിച്ച നിലമ്പൂര്‍ റോഡിലൂടെ അക്കാലത്ത് കടന്നു പോകുന്നവരൊക്കെ കൗതുകത്തോടെ ശ്രദ്ധിച്ചിരുന്ന ഒരു നെയിം ബോര്‍ഡായിരുന്നു അത്.

ഹിന്ദി സിനിമയിലെ തിളങ്ങുന്ന താരം പര്‍വീണ്‍ ബാബി, വശ്യവും മദാലസവുമായ ഭാവത്തില്‍ തണ്ണിമത്തന്‍ കടിച്ചിരിക്കുന്ന, ആസ്വാദ്യകരമായ നിറക്കൂട്ടുകളില്‍ വരച്ച ഒരു ചിത്രവും, താഴെ സഗീര്‍ ആര്‍ട്‌സ് എന്ന് കൈയൊപ്പിന്റെ മാതൃകയില്‍ കൊത്തിയെടുത്ത അക്ഷരങ്ങളും…
ഓടിട്ട പഴകിയ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ആ സ്ഥാപനം. ചവിട്ടിത്തേഞ്ഞ ഗോവണി കയറിച്ചെന്നാല്‍ വരച്ചു പൂര്‍ത്തിയാകാത്ത പരസ്യ ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കുമിടയില്‍ വരാന്തയുടെ മൂലയിലെ ഇരിപ്പിടത്തില്‍ തീഷ്ണമായ വലിയ കണ്ണുകളും ആഴമുള്ള മൗനവുമായി ധൂമവലയങ്ങള്‍ക്കിടയില്‍ സുമുഖനായ ചിത്രകാരനെ കാണാം. അകത്ത് നേര്‍ത്ത വെളിച്ചമുള്ള മുറിയില്‍ ഒരു പാതിരാസല്ലാപത്തിന്റെ ശേഷിപ്പുകളായി ചിതറിക്കിടക്കുന്ന രാജാവും റാണിയും ഇസ്‌പേഡ് ഏഴാംകൂലികളും ചില സംഗീതോപകരണങ്ങളും. ചിലപ്പോള്‍ എതിരേല്‍ക്കുന്നത് കടമ്മനിട്ടയുടേയും ചുള്ളിക്കാടിന്റേയും കവിതകളുടെ തീച്ചീളുകളായിരിക്കും. അല്ലെങ്കില്‍ ബാബുരാജിന്റേയും സലീല്‍ ചൗധരിയുടേയും ശീലുകളും ഗിറ്റാറിന്റെ തരളസ്പന്ദങ്ങളും.
ഏറനാട്ടിലെ അക്കാലത്തെ ചിന്താശീലവും സര്‍ഗാത്മക ആഭിമുഖ്യവുമുള്ള, അശാന്തരായ ചെറുപ്പക്കാരുടെ ആശ്രയവും വഴിത്താവളവുമായിരുന്നു സഗീറും സഗീറിന്റെ പണിപ്പുരയും.
സഹൃദയരും ഉല്പതിഷ്ണുക്കളുമായ ചെറുപ്പക്കാര്‍, ചുമട്ടുതൊഴിലാളികള്‍, പോക്കറ്റടിക്കാര്‍, തീവ്രരാഷ്ട്രീയ നിലപാടുള്ളവര്‍, അരാഷ്ട്രീയക്കാര്‍, അനാര്‍ക്കികള്‍… ആര്‍ക്കും വിലക്കും നിയണങ്ങളുമില്ലാത്ത അരാജകമായ തട്ടിന്‍പുറമായിരുന്നു അത്. എന്നാല്‍ അവിടെനിന്ന് പാട്ടും നാടകവും ചിത്രങ്ങളും പ്രസിദ്ധീകരണങ്ങളും വഴിതെളിക്കുന്ന ഇത്തിരി തിരികളും മുനിഞ്ഞു കത്തി. കുന്നിന്‍മുകളിലെ കോളജിലെ കലോത്സവങ്ങളിലെ സര്‍ഗചലനങ്ങളുടെ പ്രധാന ഗര്‍ഭഗൃഹമായിരുന്നു സഗീര്‍ ആര്‍ട്‌സ്.
കുഞ്ഞുണ്ണിമാസ്റ്റര്‍, സുരാസു, നിലമ്പൂര്‍ ബാലന്‍, മമ്മൂട്ടി എന്ന പേരില്‍ പില്‍ക്കാലത്ത് സൂപ്പര്‍ താരമായ അഡ്വ. മുഹമ്മദ് കുട്ടി, പ്രശസ്തരും അല്ലാത്തവരുമായ നിരവധിപേര്‍ വന്നും പോയും ഇരുന്ന ആ സാംസ്‌കാരിക തട്ടകത്തു നിന്നാണ് കലയുടേയും ജീവിതത്തിന്റെയും ആയോധനവിദ്യകള്‍ സഗീര്‍ സ്വയം പഠിച്ചറിഞ്ഞത്.

വിഖ്യാത ചിത്രകാരന്‍ ആര്‍ടിസ്റ്റ് നമ്പൂതിരി ‘ഏകലവ്യന്‍’ എന്നു വിളിച്ചനുഗ്രഹിച്ച സഗീറിന് ചിത്രകലയില്‍ ഗുരുവോ ഗുരുകുലമോ ഇല്ല. സഗീര്‍ പറയാറുണ്ട്; ഉമ്മയാണ് ഗുരു. വരയിലും അക്ഷരങ്ങളിലും. പതിനാറാം വയസ്സിലാണ് ബാപ്പ എന്നെ സ്‌കൂളില്‍ ചേര്‍ക്കുന്നത് ‘.
അതിഭാവുകമോ അവിശ്വസനീയമോ ആയിത്തോന്നും വിധം വിചിത്രവും കഠിന തരവുമായിരുന്നു ഈ കലാകാരന്‍ ചവിട്ടിക്കയറിയ യാത്രാപഥങ്ങള്‍ (വരകളില്‍ കാണാം അങ്ങനെ ആര്‍ജിച്ച ആ ബലിഷ്ഠതയും ഉള്‍ക്കരുത്തും).
‘ബാപ്പ ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. പതിനാറ് വയസ്സ് വരെ ഞാന്‍ വീട്ടുതടങ്കലിലായിരുന്നു. വീര്‍പ്പുമുട്ടിക്കുന്ന ഭയാനകമായ ഏകാന്തതയെ മറികടക്കാനായിരിക്കണം കുഞ്ഞുന്നാളിലെ വെറുംനിലത്തും കിടക്കപ്പായിലും രൂപങ്ങള്‍ വരച്ചുതുടങ്ങിയത്. വീടും ഏകാന്തതയും എന്നെ കൈപിടിച്ചു നടത്തിയത് വരയിലേക്കാണ്. അഞ്ചാം ക്ലാസുകാരി ഉമ്മ, അറബി അക്ഷരങ്ങളും ഗുണകോഷ്ഠവും ഖുര്‍ആന്‍ സൂക്തങ്ങളും പഠിപ്പിച്ചു, കുറച്ച് മലയാളവും’. കാര്‍ടൂണിസ്റ്റിന്റെ സ്വതസിദ്ധ നര്‍മ്മത്തോടെ പോയകാലത്തെ ഓര്‍ത്തെടുക്കാറുണ്ട് സഗീര്‍.
‘ഏറെ വളര്‍ന്നതിന് ശേഷമാണ് പതിനാറാം വയസ്സില്‍ ബാപ്പ എന്നെ സ്‌കൂളില്‍ ചേര്‍ക്കുന്നത്. തനിച്ചല്ല, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കുമൊപ്പം. സ്‌കൂള്‍ തുറക്കുന്ന സമയമായിരുന്നില്ല അത്. കൊല്ലപ്പരീക്ഷക്ക് കുറച്ചുമാസങ്ങള്‍ മാത്രമുള്ളപ്പോള്‍’
അദ്ധ്യാപകരെ ചിത്രം വരച്ചതിശയിപ്പിച്ച് ക്ലാസുകളില്‍ നിന്ന് ക്ലാസുകളിലേക്ക് ഡബ്ള്‍ പ്രമോഷന്‍… ആ കാലം അങ്ങനെയൊക്കെയായിരുന്നു.

പഠനത്തോടൊപ്പം കുടുംബവും പോറ്റണമായിരുന്നു. വരയല്ലാതെ മറ്റൊന്നുമില്ല ആശ്രയം. ഒരു പരസ്യകലാ സ്ഥാപനത്തില്‍ ആദ്യം കൂലിക്ക്, പിന്നെ സ്വന്തം സ്ഥാപനം. അതിജീവനത്തിന് കുതറിപ്പൊരുതുന്ന സഗീറിന്റെ ജീവിതമറിഞ്ഞ പ്രശസ്ത നാടകകാരന്‍ പി.എം. ശങ്കരനാരായണന്‍ സഗീറിനെ പ്രധാനകഥാപാത്രമാക്കി ‘ബൂര്‍ഷ്വാ’ എന്ന നാടകമെഴുതി. സ്വന്തം ജീവിതം അരങ്ങിലവതരിപ്പിച്ച് ജില്ലാ യുവജനോത്സവത്തില്‍ സഗീര്‍ പ്രേക്ഷകരുടെ കൈയടി നേടി.
തീര്‍ത്തും മൗലികമായ ബ്രഷ് സ്‌ട്രോക്കുകള്‍ കൊണ്ടും നിറത്തേപ്പുകള്‍ കൊണ്ടും ലാവണ്യത്തിന്റെ മുഗ് ധരൂപങ്ങളും ചിത്രാക്ഷരികളും ഉരുവപ്പെടുത്തി സഗീര്‍ ഏറനാട്ടിന്റെ പ്രിയപ്പെട്ട ചിത്രകാരനായി. പരസ്യങ്ങളില്‍ നിന്ന് വേറിട്ട് ഒരു ക്രിയേറ്റിവ് ആര്‍ടിസ്റ്റ് എന്ന നിലക്ക് സഗീര്‍ വരവറിയിക്കുന്നത് പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സഗീറിന്റെ ആദ്യത്തെ സോളോ എക്‌സിബിഷന്‍. സച്ചിദാനന്ദന്റെയും കടമ്മനിട്ടയുടേതുമടക്കം അക്കാലത്ത് കേട്ടും വായിച്ചുമറിഞ്ഞ കവിതകളേല്‍പിച്ച പൊള്ളലും ആഘാതവുമാണ് ക്യാന്‍വാസില്‍ തീഷ്ണബിംബങ്ങളായത്. ഇന്ത്യാ, വിശപ്പ്, നഗരം… എന്നൊക്കെയായാരുന്നു ചിത്രങ്ങളുടെ ശീര്‍ഷകങ്ങളെന്ന് ഓര്‍ക്കാനാവുന്നുണ്ട്. മൂര്‍ത്തമായ ഇമേജുകളില്‍ ഇന്ത്യനവസ്ഥയെ പകര്‍ത്തിയിട്ട ആവിഷ്‌കാരങ്ങള്‍ക്ക് പി. ഗോവിന്ദപ്പിള്ള, കുഞ്ഞുണ്ണിമാസ്റ്റര്‍, ബി. രാജീവന്‍, ഡി. വിനയചന്‍ തുടങ്ങിയ സാംസ്‌കാരിക നായകര്‍ ഉള്ളറിഞ്ഞാശീര്‍വദിച്ചു.
1983ല്‍ അരീക്കോട് കാഞ്ഞിരാല കുടുംബത്തിലെ സൈനബയെ സഗീര്‍ ജീവിത പങ്കാളിയാക്കി. സഹൃദയയായ പ്രിയതമയോടൊത്ത് ശ്രുതിയിണക്കമുള്ള ദാമ്പത്യം. അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, നേരിടാനുള്ള ബാദ്ധ്യതകള്‍… വിസയും ഗള്‍ഫും തന്നെ ആശ്രയം. രണ്ടു വര്‍ഷത്തെ ദാമ്പത്യവും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമകളേയും നെഞ്ചില്‍ നിന്ന് പറിച്ചെടുത്ത് പടിയിറക്കം. യാത്രക്ക് മുമ്പ് കാണാനെത്തിയ ബാലേട്ടന്‍ (നിലമ്പൂര്‍ ബാലന്‍) കുഞ്ഞുമകളെ കൈയിലെടുത്ത് ചോദിച്ചു; ഇതിനെ വിട്ടുപോകാന്‍ അനക്ക് കഴിയ്വോടാ…’
‘കഴിഞ്ഞു ‘ എന്ന് സഗീര്‍.
‘പാസ്‌പോര്‍ട്ടും ടിക്കറ്റും തോള്‍ബാഗ്വായിട്ട് പടിയിറങ്ങുമ്പോ എല്ലാ താക്കോലും കണ്‍ട്രോളും കൈപ്പിടീന്ന് വഴുതിപ്പോവ് ണ പോലെ’. ഗള്‍ഫുംപടിയിലെ സ്വന്തം കഥാപാത്രത്തിന് വേണ്ടി സഗീര്‍ എഴുതിച്ചേര്‍ത്ത വരികള്‍ കരളുരുക്കുന്ന സ്വന്തം അനുഭവം തന്നെയായിരുന്നു.
മടക്കയാത്രക്കുള്ള തിയതിയും വര്‍ഷവും വലിയ അക്കത്തില്‍ ചുവന്ന വട്ടമിട്ട് എഴുതിവച്ചു സഗീര്‍. ഫോട്ടോസ്റ്റുഡിയോയുടെ ഡാര്‍ക്‌റൂമിലും ഇടനാഴിയിലും ഉന്തിനീക്കിയത് യുഗദൈര്‍ഘ്യമുള്ള പത്തുവര്‍ഷങ്ങള്‍. വിരഹവും ഏകാകിതയും കടുത്ത ആത്മസംഘര്‍ഷങ്ങളും നിറഞ്ഞ വികാരശീലനായ സഗീറിന്റെ പ്രവാസ ജീവിതം മലയാളിക്ക് വെച്ചു നീട്ടിയത് അനന്യവും അനുഭവ സാവുമായ ഒരു ഗ്രാഫിക് നോവല്‍, ഗള്‍ഫുംപടി പി.ഓ.
അരവിന്ദന്റെ വലിയലോകവും ചെറിയ മനുഷ്യര്‍ക്കും ശേഷം ഭാഷയിലുണ്ടായ ചരിത്ര പ്രാധാന്യമുള്ള ദൃശ്യാഖ്യായിക. നര്‍മ്മത്തിന് മാത്രമല്ല നോവുകള്‍ക്കും ഉള്‍പ്പിടച്ചിലുകള്‍ക്കും കാര്‍ട്ടൂണില്‍ ഇടമുണ്ട് എന്ന് മലയാളികളെ അനുഭവിപ്പിച്ചു സഗീര്‍. സഗീറും പ്രസാധകരും ആവശ്യപ്പെടാതെ, പ്രശസ്ത കഥാകൃത്ത് എന്‍.എസ് മാധവന്‍ ഗള്‍ഫുംപടിയെക്കുറിച്ച് പഠനക്കുറിപ്പില്‍ ഇങ്ങനെയെഴുതുന്നു: ഗള്‍ഫിന് പൊറ്റെക്കാടില്ല, അതുകൊണ്ടാണ് ഞാന്‍ സഗീറിനെക്കുറിച്ചെഴുതുന്നത്. അദ്ദേഹം ചിക ആഴ്ചപ്പതിപ്പില്‍ ഗള്‍ഫുംപടി പി.ഓ എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര എഴുതുന്നു. ഗള്‍ഫ് അനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലബാറിലെ മുസ്ലിങ്ങളുടെ ജീവിതത്തില്‍ ഗള്‍ഫ് സംഭവിപ്പിച്ച മാറ്റങ്ങള്‍ സഗീര്‍ സൂക്ഷ്മമായി തന്നെ പിടിച്ചെടുക്കുന്നു’.
മനുഷ്യപ്പറ്റും ജീവിതഗന്ധവുമുള്ള ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സഗീറിനെഴുതി; സൈനബയുടെ കത്ത് എന്നെ ഒന്ന് ഡിസ്റ്റര്‍ബ് ചെയ്തു. കണ്ണു നനഞ്ഞു സന്തോഷം കൊണ്ട്. Blissful thought. Be blessed with divine bliss’
പത്തേമാരി സിനിമയിലും സൈനബയുടെ വിതുമ്പുന്ന വാക്കുകള്‍ അതേപോലെ ആവര്‍ത്തിക്കുന്നുണ്ട്.
കൃതാര്‍ത്ഥതയോടെ സര്‍ഗ സാഫല്യത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ് സഗീര്‍. സൂക്ഷിച്ചു വെക്കാനാകാത്തവിധം എണ്ണിയാല്‍ തീരാത്തതാണ് സഗീറിന്റെ ചിത്രസഞ്ചയം. എസ്.കെ. പൊറ്റെക്കാട്ട്, യു.എ. ഖാദര്‍, എം.ടി, ടി. പത്മനാഭന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. മുകുന്ദന്‍ തുടങ്ങി പ്രശസ്തരുടേതടക്കം മലയാളത്തിന്റെ വായനാ ലോകത്തിന് സഗീര്‍ ജീവസ്സുറ്റ ചിത്രഭാഷ്യമാണ് വരച്ചുചേര്‍ത്തത്.
പ്രകൃതിയേയും മനുഷ്യനേയും ശരീരചലനങ്ങളേയും വൈകാരികഭാവങ്ങളേയും കുറിച്ചുള്ള സൂക്ഷ്മാവബോധമാണ് സഗീറിന്റെ രേഖാചിത്രങ്ങളെ ചലന പ്രതീതീയുള്ള ദൃശ്യാനുഭവങ്ങളാക്കുന്നത്. സ്വകീയമായി സിദ്ധിച്ച അനാട്ടമിയിലുള്ള ഗ്രാഹ്യവും വഴക്കവും ഇല്ലസ്‌ട്രേഷനില്‍ എന്ന പോലെ കാര്‍ട്ടൂണിലും കാരിക്കേച്ചറിലും ഫലപ്രദമായി പ്രയോഗിക്കാന്‍ സഗീറിനെ പ്രാപ്തനാക്കുന്നു.
ഏറനാടന്‍ മാപ്പിളമാരുടെ വംശഗുണമായ നര്‍മ്മബോധം വേണ്ടുവോളം കിട്ടിയ അനുഗൃഹീതനാണ് സഗീര്‍. കാക്കക്കണ്ണെറിഞ്ഞ് ചുറ്റുവട്ടങ്ങളില്‍നിന്ന് സഗീര്‍ ചികഞ്ഞെടുക്കുന്ന കാര്‍ട്ടൂണുകളിലെല്ലാം ഈ നര്‍മ്മം പ്രകടമാണ്. നിശിതമായ സാമൂഹിക വിമര്‍ശനമെന്ന കാര്‍ട്ടൂണിന്റെ ധാര്‍മിക ദൗത്യം കൃത്യമായി നിറവേറ്റുന്നവയാണ് സഗീറിന്റെ ഓരോ കാര്‍ട്ടൂണ്‍ രചനകളും.
മാനവികതയിലേക്കും സൗന്ദര്യത്തിലേക്കുമുള്ള തീര്‍ത്ഥ സഞ്ചാരമായി ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു സഗീര്‍. കുഞ്ഞുനാളില്‍ കിടക്കപ്പായില്‍ തുപ്പല്‍തൊട്ടു വരച്ചു തുടങ്ങിയ സര്‍ഗയാത്ര, ജീവിച്ച പഥത്തിന്റെയും അനുഭവിച്ചറിഞ്ഞ ജനപദങ്ങളുടേയും ജീവസ്സുറ്റ ചിത്രങ്ങളും രൂപരാശികളുമായി ചരിത്രത്തില്‍ ഇടം നേടുകയാണ്. ഒരു ചരിത്രഘട്ടത്തിന്റെ ജീവിത ചലനങ്ങളെയാണ് അതിശയിപ്പിക്കുന്ന രൂപഭാവഭദ്രതയോടെ സഗീര്‍ പകര്‍ത്തിയെടുത്തത്.
കവിയും ചിത്രകാരനും കലാ നിരൂപകനുമായ പോള്‍ കല്ലാനോട് കൃത്യതയോടെ സഗീറിന്റെ സര്‍ഗഭൂമികയെ വിലയിരുത്തുന്നു:
ശീലങ്ങളുടെ ആവര്‍ത്തനങ്ങളിലൂടെ ഒരാള്‍ക്ക് കൈവരുന്നതാണ് ശൈലിയെങ്കില്‍ തന്റെ രചനകളിലൂടെ ഒരു ‘സഗീര്‍ ശൈലി’ നമ്മുടെ സര്‍ഗാത്മക ലോകത്ത് ഇടം പിടിച്ചു കഴിഞ്ഞു. അത് ഒരു കൈയൊപ്പിന്റെ പിന്തുണ പോലുമില്ലാതെ സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. അനായാസ സുഭഗമായി തന്റെ ശ്വാസോച്ഛ്വാസം പോലെ സഗീറിന് കൈവരുന്നത് (അതെ കൈകളിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്) സക്രിയമായ സാധനകൊണ്ട് മാത്രമാണ്.’