കടലുണ്ടി : ചുരുങ്ങിയ കാലം കൊണ്ട് ഭിന്നശേഷി പരിപാലന രംഗത്ത് മാത്യകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ച ഹോപ്ഷോർ കടലുണ്ടിയുടെ കീഴിൽ ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനുള്ള കൂട്ടായ്മ രൂപപ്പെടുന്നു. പദ്ധതിയുടെ കൂടിയാലോചനാ യോഗം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഡോ: സുരേഷ് കുമാറിന്റെയും സോഷ്യൽ സെക്യൂരിറ്റി മിഷൻ മുൻ ഡയറക്ടർ ഡോ: മുഹമ്മദ് അസീലിന്റെയും നേത്വത്വത്തിൽ നടന്നു. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള സ്പെഷ്യൽ ഫാമിലി സപ്പോർട്ട് ( എസ് എഫ് എസ്) സംവിധനത്തിന്റെ ആശയവും പ്രവർത്തന ശൈലിയും ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി മുന്നോട്ട് വെച്ചതെന്ന് ഹോപ് ഷോർ ഡയറക്ടർ നജുമുൽ മേലത്ത് അറിയിച്ചു. കുടുംബങ്ങളിലെ സന്തോഷങ്ങളിലും ദുഖങ്ങളിലും സാന്നിധ്യമറിയിക്കാൻ കഴിയാതെ പോകുന്നവർക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന അനുഭവത്തിൽ നിന്നാണ് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകത തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി, അടിസ്ഥാന സാമൂഹിക ജീവിത ശൈലി ഉൾകൊണ്ടുള്ള പുനരധിവാസം സാധ്യമാകുന്ന പദ്ധതി ഇതിൽ ഉൾപ്പെടുത്തുമെന്ന് ഡോ: മുഹമ്മദ് അസീൽ അറിയിച്ചു. ഹോപ്ഷോർ മുന്നോട്ട് വെക്കുന്ന സംരംഭം ഇതിനൊരു മാതൃകാ പ്രൊജക്റ്റായി മാറ്റിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്. ആത്മാര്‍പ്പണം ചെയ്യാൻ താത്പര്യമുള്ള അനേകം പേരുടെ സേവനം ആവശ്യമാണ്. ഡോ: മുഹമ്മദ് അസീൽ വ്യക്തമാക്കി.
ഭിന്നശേഷി കുടുംബ പിന്തുണ എന്നത് മഹത്തായ ആവശ്യമാണെന്നും മറ്റ് ഇടങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കാൻ പര്യാപത്മായ ഒരു കടലുണ്ടി മോഡൽ സൃഷ്ടിക്കാൻ കഴിഞ്ഞാൽ വലിയൊരു കർത്തവ്യമായി ഇതിനെ ചരിത്രം രേഖപെടുത്തുമെന്നും ഡോ: സുരേഷ്കുമാർ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ആവർത്തനം സാധ്യമാക്കുക എന്നത് കഠിന പ്രയത്നം ആവശ്യമായ ഒന്നാണെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെ പ്രവർത്തനങ്ങൾ ഉദാഹരിച്ചു അദ്ദേഹം ഓർമപ്പെടുത്തി.
റെയിൽവേ സ്റ്റേഷനുകളിലും മറ്റും പോർട്ടർമാരുടെയടക്കം സഹായങ്ങൾ തേടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത്തരം സംവിധനങ്ങൾ നടപ്പിലായാൽ ഒരു പരിധിവരെ ആശ്വാസകരമാകുമെന്ന് ഭിന്നശേഷി കുട്ടിയുടെ മാതാവ് ഫാത്തിമ ഹാറൂൺ അഭിപ്രായപ്പെട്ടു. പട്ടാളങ്ങളിലും മറ്റും നിലവിലുള്ള ബഡി (ഇഷ്ടതോഴന്‍) സംവിധാനം അനുകരിച്ച് , മാളുകളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ഭിന്നശേഷിക്കാരെ പരിചരിക്കാൻ സേവന സന്നദ്ധരായ വളണ്ടിയർമാരെ ഒരുക്കാൻ ഹോപ്ഷോർ മുന്നോട്ട്ടു വരണമെന്ന് ചാലിയം നിർദേശ് മുൻ ഡയറക്ടർ ക്യാപ്റ്റൻ രമേശ് നായർ അഭിപ്രയപെട്ടു.
ഡോ: സി. ഭാമിനി (ഡയറ്റ് സീനിയർ ലക്ച്ചർ), പി. ടി അലി (പെയ്ൻ ആൻറ് പാലിയേറ്റിവ് ചെന്നൈ), എം. സി അക്ബർ (അൽ ഇസ്റാ ഗ്രൂപ് സൗദി ), പ്രേംനാഥ് പച്ചാട്ട് (ടാൻജെന്റ് ഗ്രൂപ്പ് യു എ ഇ ) ഡോ: സൗമ്യ സുകുമാരൻ (ഗവണ്മെന്റ് മെന്റൽ ഹോസ്പിറ്റൽ കോഴിക്കോട് ), ലുക്മാൻ പാഴൂർ ( അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്), ഉമർ മേൽമുറി (ഡെസേർട്ട് സൈഡ് അക്കാദമി ദുബൈ ), റഊഫ് മേലത്ത് (ഹോപ്ഷോർ) എന്നിവരും പങ്കെടുത്തു.