മംഗളൂരു:ഉടുപ്പി ഗവ.പി.യു വനിത കോളജ് ക്ലാസിൽ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി കർണാടക ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു.ഹിജാബ് ധരിച്ചതിന്റെ പേരിൽ കഴിഞ്ഞ ഡിസംബർ 27 മുതൽ ക്ലാസുകൾക്ക് പുറത്തായ എട്ട് പേരിൽ ഒരാളാണ് ഹരജിക്കാരി.
ഭരണഘടനയുടെ 14,25 വ്യവസ്ഥകൾ പ്രകാരം വിശ്വാസികളുടെ വസ്ത്രധാരണം സംബന്ധിച്ച ഉറപ്പിന്റെ ലംഘനമാണ് ഉടുപ്പി കോളജിൽ സംഭവിക്കുന്നതെന്ന് അഭിഭാഷകരായ ശതാബിഷ് ശിവണ്ണ,അർണവ് എ ഭഗവതി,അഭിഷേക് ജനാർദ്ദനൻ എന്നിവർ മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച് സുപ്രിംകോടതിയും കേരള, ഗുജറാത്ത് ഹൈക്കോടതികളും പുറപ്പെടുവിച്ച വിധികൾ ഹരജിയിൽ എടുത്തു പറഞ്ഞു.