എസ് പി നമ്പൂതിരി
ഹലാല്‍ എന്ന വാക്ക് നമ്മുടെ രാഷ്ട്രീയവ്യവഹാരങ്ങളിലും മാധ്യമചര്‍ച്ചകളിലും ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാനഘടകത്തില്‍ അതൊരു ഭിന്നതയ്ക്കും വഴിതെളിച്ചിരിക്കുന്നു. പുതിയ പുതിയ പദങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഏതൊരു ഭാഷയും വളരുന്നത്. ആദ്യകാലങ്ങളില്‍ സ്വീകരിച്ച തമിഴ്പദങ്ങളാണ് മലയാളമായി വികസിച്ചത്. പിന്നീട് സംസ്കൃതപദങ്ങള്‍ സ്വീകരിച്ചപ്പോഴാണ് മണിപ്രവാളമലയാളം ഉണ്ടായത്. പിന്നീട് ഇംഗ്ലീഷ്, ഫ്രഞ്ച് മുതലായ പാശ്ചാത്യഭാഷകളില്നിന്നും ഇതുപോലെ കടമെടുത്തതുകൊണ്ടാണ് ഇന്നത്തെ മലയാളം ആകൃതിപ്പെട്ടുവന്നത്. ഹലാല്‍ എന്ന വാക്ക് അറബിഭാഷയില്‍ നിന്നാണ് നാം സ്വീകരിച്ചത്. സംശയമുള്ളവര്‍ക്ക് മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി നോക്കാം. ശ്രീകണ്ഠേശ്വരം പത്ഭനാഭപിള്ള അതിന്റെ അര്‍ഥവും കൊടുത്തിട്ടുണ്ട്.
ഇത്തരം വാക്കുകള്‍ ഒഴിവാക്കി തനിമയാര്‍ന്ന ഒരു പച്ചമലയാള നിഘണ്ടു വേണമെന്ന വാദവുമുണ്ടായാല് അത്ഭുതപ്പെടേണ്ടതില്ല. പ്രശ്നം ലളിതമാണ്. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാന്‍ സംഘപരിവാര്‍ശക്തികള്‍ തയ്യാറല്ല. എന്നാല്‍, നാനാത്വത്തിലെ ഏകത്വമെന്ന രാഷ്ട്രസങ്കല്‍പ്പത്തെ പരസ്യമായി എതിര്‍ക്കാന്‍ കഴിയില്ലെന്നതാണ് അവരുടെ ധര്‍മസങ്കടം. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഈ വൈവിധ്യത്തെ എങ്ങനെ തമസ്കരിച്ച് ദീന്‍ദയാല്‍ ഉപാധ്യായയുടെ ഏകാത്മകമാനവദര്‍ശനം നടപ്പാക്കാന്‍ കഴിയും? ഹൈന്ദവയാഥാസ്ഥിതികത്വം ഈ വിഷയത്തില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
സംഘ പരിവാര്‍ ഹലാലിനെതിരെ പ്രശ്നമുണ്ടാക്കുന്നത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും കേരളത്തിന്റെ മത സൗഹാര്‍ദം തകര്‍ക്കാനുമാണ്. ഭക്ഷണരീതികള്‍, വസ്ത്രധാരണസമ്പ്രദായങ്ങള് ഇവയിലൊക്കെ ഏതെങ്കിലുമൊരു രീതി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ? മാംസാഹാരപ്രിയരുടെ നാടായ ഇംഗ്ലണ്ടില്‍ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ സസ്യാഹാരിയെന്ന് മാത്രമല്ല, മാംസാഹാരശീലമുള്ളവരെ അതിരൂക്ഷമായും മനോഹരമായും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണ് ബര്‍ണാഡ്ഷാ. മാംസാഹാരപ്രിയരെ ശവംതീനികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടില്‍ സസ്യാഹാരികളുടെ ഒരു സംഘടനയും അദ്ദേഹം രൂപീകരിച്ചു. പക്ഷേ, ഇംഗ്ലണ്ടില്‍ ആരും അദ്ദേഹത്തെ ആക്രമിക്കാന്‍ പോയിട്ടില്ല. അതാണ് സഹിഷ്ണുത സംസ്കാരം. ഉത്തരേന്ത്യയില്‍ മാംസവ്യാപാരശാലകള്‍ തല്ലിത്തകര്‍ക്കുന്നു. മാംസാഹാരം കൈവശംവച്ചെന്ന കിംവദന്തിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നു. കേരളത്തിലേക്കും ഈ വിദ്വേഷത്തിന്റെ വിഷവാതകം പ്രസരിപ്പിക്കാനുള്ള സംഘടിതശ്രമമാണ് നടക്കുന്നത്. രാമക്ഷേത്രവും സീതാരാമന്മാരുമൊക്കെ സാംസ്കാരിക ദേശീയതയുടെ ബിംബങ്ങളായിട്ടാണല്ലോ യാഥാസ്ഥിതികവലതുപക്ഷം പ്രചരിപ്പിക്കുന്നത് അവരോടെനിക്കൊരു അപേക്ഷയുണ്ട് – രാമായണമൊന്ന് വായിച്ചുനോക്കണം.
വനവാസവേളയില്‍ വാല്മീകിയുടെ ആശ്രമത്തില്‍ താമസിക്കുന്ന സീത മാംസം വെയിലത്തുവച്ചുണക്കുന്ന രംഗം വര്‍ണിക്കപ്പെടുന്നുണ്ട് (പലലമതുവച്ചുണക്കിയും). വാല്മീകിയുടെ ആശ്രമത്തില്‍ മാത്രമല്ല, എല്ലാ ആശ്രമത്തിലും മാംസാഹാരം നിഷിദ്ധമായിരുന്നില്ല. ഹലാലും ജിഹാദുമൊക്കെ വിവാദവിഷയമാക്കുന്നതിന്റെ പിന്നില്‍ നിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്.
ഒരു വിഭാഗം ഹിന്ദുക്കളുടെ മതവികാരം ആളിക്കത്തിക്കുകയും ന്യൂനപക്ഷവിരോധജ്വരം വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നത് സുസംഘടിതമായ ഒരു രഹസ്യപദ്ധതിയുടെ ഭാഗമാണത്. നല്ലൊരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണ അവര്‍ക്ക് ലഭിക്കുന്നുവെന്നതാണ് ഇന്നീ നാടനുഭവിക്കുന്ന ദുഃഖം. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തതെന്ന നുണക്കഥ വിശ്വാസ്യത തോന്നുംവിധമല്ലേ വന്‍കിടമാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്? വര്‍ഗീയതയ്ക്ക് വേരോട്ടമില്ലാത്ത ഒരു മേഖലയാണീ കേരളം. ഇവിടെ ആഹാരശീലത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍.
ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ സാമ്രാജ്യത്വതന്ത്രം. പൗരബോധമുള്ള ജനാധിപത്യവിശ്വാസികള്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ ജാഗരൂകരാകേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.
യാഥാസ്ഥിതികശക്തികളെ ഒരു കാര്യംകൂടി ഓര്‍മിപ്പിച്ചുകൊള്ളട്ടെ. നമ്മുടെ ദേശീയ ചികിത്സാസമ്പ്രദായമായ ആയുര്‍വേദത്തിന്റെ ആചാര്യന്മാരെല്ലാം ബുദ്ധസന്യാസിമാരായിരുന്നു. അഹിംസാപരമോ ധര്‍മഃ എന്ന് വിശ്വസിച്ചവര്‍. മാംസാഹാരം ഹറാമാണെന്ന് ആയുര്‍വേദം പറഞ്ഞിട്ടില്ല. മാത്രമല്ല, ശരീരപുഷ്ടിക്ക് മാംസവും മാംസരസവും ഉപയോഗിക്കാനും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് . (ഹലാലെന്ന വാക്കിന് നിഷിദ്ധമല്ലാത്തത് എന്നാണ് ശബ്ദതാരാവലിയില്‍ അര്‍ഥം കൊടുത്തിരിക്കുന്നത്. എന്നുവച്ചാല്‍ അനുവദിക്കപ്പെട്ടത് എന്നര്‍ഥം. നിരോധിക്കപ്പെട്ടതെന്നോ പാപികളുടെ ഭക്ഷണമെന്നോ പറഞ്ഞിട്ടില്ല).