Wednesday, June 18, 2025

ഹര്‍ത്താല്‍ പൂര്‍ണം

Must Read

വ്യാപക അക്രമം

ഇരുനൂറോളം പേര്‍ അറസ്റ്റില്‍
കെ.എസ്.ആര്‍.ടി.സി ബസുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു
പൊലീസുകാര്‍ക്കെതിരെയും അക്രമം
വലഞ്ഞ് ജനം

തിരുവനന്തപുരം: നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം. കടകള്‍ക്കും ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കു നേരെയും അക്രമമുണ്ടായി. അക്രമസംഭവങ്ങളില്‍ പെട്ട 200 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
51 കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ട് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. സിപിഒമാരായ ആന്റണി, നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
ഹര്‍ത്താലില്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഹര്‍ത്താലിന്റെ തുടക്കത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും വ്യാപക കല്ലേറ് ആരംഭിച്ചതോടെ സര്‍വീസുകള്‍ മിക്കതും നിലച്ചു. സംസ്ഥാനത്ത് പലയിടത്തും ആക്രമങ്ങള്‍ ഉണ്ടായി. ഹര്‍ത്താല്‍ വകവയ്ക്കാതെ സര്‍വീസിനിറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകളും ചരക്കു ലോറികളും കാറുകളുമാണ് ആക്രമിക്കപ്പെട്ടത്. മിക്ക ജില്ലകളിലും കെ.എസ്ആര്‍.സി ബസുകള്‍ എറിഞ്ഞുതകര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഈരാറ്റുപേട്ട ടൗണില്‍ രണ്ട് തവണ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. രാവിലെ ഏഴ് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി ടൗണില്‍ എത്തി വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. അത്യാവശ്യ വാഹനങ്ങള്‍ പറഞ്ഞു വിട്ടു. എന്നാല്‍ ചില വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി. രണ്ട് തവണ പൊലീസ് ലാത്തി വീശി മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രവര്‍ത്തകനെ പൊലീസ് പിടിച്ച് വാഹനത്തില്‍ കയറ്റിയതോടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ കുത്തിയിരുന്ന നൂറിലധികം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ നഗരത്തില്‍ കാപിറ്റോള്‍ മാളിന് മുന്നില്‍ ദേശീയപാതയില്‍ സമരാനുകൂലികള്‍ ചരക്കുലോറികള്‍ തടഞ്ഞ് താക്കോല്‍ ഊരി ഓടി. ഇതോടെ രണ്ട് ലോറികള്‍ റോഡിന് നടുവില്‍ കുടുങ്ങി. വേറെ താക്കോല്‍ ഇല്ലാത്തതിനാല്‍ ലോറികള്‍ റോഡില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്ത സാഹചര്യമാണ്. മംഗളൂരുവില്‍ നിന്ന് വരികയായിരുന്നു ലോറികള്‍. സ്ഥലത്ത് പൊലീസ് ഗതാഗതം വഴിതിരിച്ചുവിടുകയാണ്. ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. പെരുമ്പിലാവില്‍ ഒറ്റപ്പിലാവ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. പട്ടാമ്പി ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്ന ബസിനു നേരെയാണ് കല്ലെറിഞ്ഞത്. തൃശൂര്‍ മുള്ളൂര്‍ക്കരയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ചാവക്കാട് എടക്കഴിയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ പിടികൂടി. എടക്കഴിയൂര്‍ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്.

കോഴിക്കോടും ബാലരാമപുരത്തും കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കണ്ണിനാണ് പരിക്ക്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി. നടക്കാവില്‍ ഹോട്ടലിനു നേര്‍ക്ക് കല്ലേറുണ്ടായി. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. കണ്ണൂരില്‍ കല്ലേറില്‍ ബാലികയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം പോത്തന്‍കോട് കട അടിച്ചുതര്‍ത്തു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മണ്ണേഞ്ചരിയിലാണ് വ്യാപക അക്രമം. ജില്ലയില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. വടകര, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് കസ്റ്റഡിയിലായി. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കട അടിച്ചുതര്‍ത്തു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ചു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സര്‍ക്കാര്‍ ബസിനു നേര്‍ക്കും അക്രമമുണ്ടായി.
പരീക്ഷകളും ഇന്റര്‍വ്യൂകളും നടക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷയില്‍ ചിലയിടങ്ങളില്‍ മാത്രം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തി. പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ ആണ്. ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ വലയുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img