
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പലയിടത്തും അക്രമത്തില്‍ കലാശിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറുണ്ടായി. അക്രമങ്ങളെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി രാവിലെ സര്‍വീസ് നിര്‍ത്തിവെച്ചു. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി. കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി മലബാര്‍ ബസിന് നേരെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ ശശിക്ക് കണ്ണിനും കാലിനും കൈക്കും പരിക്കേറ്റു. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചി്ല്ല് ചിതറി തെറിക്കുകയായിരുന്നു. ഇതിന്റെ കഷ്ണങ്ങള്‍ തെറിച്ചാണ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റിട്ടും ഡ്രൈവര്‍ ബസ് നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു.
ബസില്‍ ഡയാലിസിസിന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് വരുന്ന ഒരു രോഗിയും ഉണ്ടായിരുന്നു. ബീച്ച് ആശുപത്രിയിലേക്ക് വരുന്ന നഴ്‌സും ഉണ്ടായിരുന്നു. ഇവരെയെല്ലാം ട്രാഫിക് എ.സി പി.കെ സന്തോഷ് എത്തി ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുചക്രവാഹനത്തില്‍ എത്തിയവരാണ് കല്ലെറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു.
കല്ലായിയില്‍ മത്സ്യം കൊണ്ടുപോവുന്ന ലോറിക്ക് നേരെയും കല്ലേറുണ്ടായി.
കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരും ക്യാമറ യൂണിറ്റും സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമം നടന്നു. പതുങ്ങിയിരുന്ന അക്രമികള്‍ വാഹനത്തിന് നേരെ ചാടിവീണ് ഇരുമ്പുവടി കൊണ്ട് ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. ബുള്ളറ്റ് മോട്ടോര്‍ ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹന്‍, ക്യാമറാമാന്‍ പ്രതീഷ് കപ്പോത്ത്, ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടുന്നു. സ്വകാര്യബസുകളും ഓട്ടോകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. ട്രെയിനിന് എത്തിയ ആളുകളും മറ്റും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ പ്രയാസപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ ഓടിയെങ്കിലും കാറുകളും മറ്റും നന്നേ കുറവായിരുന്നു. കോഴിക്കോട് വലിയങ്ങാടിയിലെ കടകളെല്ലാം അടഞ്ഞുകിടന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാക്കളുടെ ദേശം എന്ന നിലയില്‍ കോഴിക്കോട്ട് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു.