ജമാൽ കടന്നപ്പള്ളി
ചത്തവന്റെ ചങ്ങാതിയാണു ഞാൻ
കൊന്നവന്റെ സുഹൃത്തും
ചത്തവനു വേണ്ടി കരഞ്ഞും
കൊന്നവന് കൈ കൊടുത്തും
ഒരു വിധം ജീർണിച്ചു പോകുന്നു
പ്രദീപ് രാമനാട്ടുകരയുടെ ഈ പോസ്റ്റർ കവിത (സൗഹൃദം) വർത്തമാനകാല സുഹൃദ് ബന്ധങ്ങൾക്ക് സംഭവിച്ച അപഭ്രംശങ്ങളുടെ കേരളീയ പരിസരത്തെ തുറന്നു കാട്ടുന്ന ഒന്നാണ്. എന്നാൽ വൃശ്ചികക്കുളിര് പോലെ ഉള്ളും ഉയിരും അപരനിലേക്ക് ചേർത്തുവെച്ച് സ്നേഹം പെയ്യിക്കുന്ന ഒരു മനുഷ്യൻ നമുക്കിടയിലൂടെ അൽപം മുമ്പ് കടന്നു പോയിട്ടുണ്ട്! സ്നേഹപ്പെയ് ത്തു കൊണ്ട് രാജ്യാതിർത്തികൾ ഭേദിച്ച പി.പി കുഞ്ഞബ്ദുല്ല എന്ന കാസർക്കോട്ടെ ഒരു കൊളവയലുകാരൻ. പി. പിയുടെ സാന്നിധ്യം തന്നെ പുഞ്ചിരിയുടെ, സൗമ്യഭാവത്തിന്റെ തമാശപ്പെടുത്തലുകളുടെ ആർദ്രമൗനം പോലെ ചേതോഹരമായിരുന്നു! മൂല്യബോധത്തിന്റെ പുതിയ മഴവില്ലുയരവും സാമൂഹികാവബോധത്തിന്റെ കുളിരും തലമുറകളിലേക്ക് ഒഴുകിപ്പരത്തിക്കൊണ്ടാണ് പ്രിയ സുഹൃത്ത് വിട പറഞ്ഞത്. അദ്ദേഹത്തെ പറ്റി പി. പി കുഞ്ഞബ്ദുല്ല കൾച്ചറൽ സെൻറർ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. “പ്രിയരിൽ പ്രിയപ്പെട്ടവൻ പി.പി കുഞ്ഞബ്ദുല്ല ഓർമ്മപ്പുസ്തകം”. എന്ന പേരിൽ. ഗ്രന്ഥ കാരനും കോളമിസ്റ്റുമായ ജലീൽ രാമന്തളിയുടെ പത്രാധിപത്യത്തിൽ.
356 പേജുള്ള സ്മരണിക മൂന്നു ഭാഗങ്ങളായിട്ടാണ് അടുക്കിയിട്ടുള്ളത്. സഹപ്രവർത്തകർ പി. പിയെ ഓർത്തെടുക്കുന്ന ആദ്യ ഭാഗവും കുടുംബാംഗങ്ങൾ സ്മരിക്കുന്ന രണ്ടാം ഭാഗവും പി. പിയുടെ രചനകളുടെ മൂന്നാം ഭാഗവും. അല്ലലും അലട്ടുമായി പൊറുത്തു പോന്ന ഒരു സമുദായത്തെ അന്തസ്സും ആർജവവും നൽകി പൊതു ധാരയിലേക്കു കൊണ്ടു വന്ന സി.എച്ച് ആണ് പി.പിയുടെ മാതൃകാ പുരുഷൻ. സ്മര്യപുരുഷന്റെ വിശാല കാഴ്ചപ്പാടിൻറെ ഒട്ടേറെ ഉദാഹരങ്ങൾ പുസ്തകത്തിൽ വരച്ചു കാട്ടുന്നുണ്ട്, സുഹൃത്തും സ്മരണികയുടെ മുഖ്യ ശില്പിയുമായ വി. പി. കെ കുഞ്ഞബ്ദുല്ല. ഭിന്ന കാഴ്ചപ്പാടുകൾ പുലർത്തുന്നവരെ ഒന്നിച്ചിരുത്തി ആദ്യം സഹൃദയ വേദിയായും തുടർന്ന് ഇന്ത്യൻ ഓവർസീസ് ഫ്രണ്ട്സ് മീറ്റ് ആയും അബുദാബിയിൽ രൂപപ്പെട്ട വിശാല കൂട്ടായ് മായായിരുന്നു അത്. മുസ് ലിം ഐക്യവേദി എന്ന ചിന്ത പോലും നാട്ടിൽ രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് ഗൾഫിൽ ഫ്രൻഡ്‌സ് മീറ്റ് ഉദയം കൊള്ളുന്നത്. പി. പിയുടെ നേതൃപങ്ക് ഇതിൽ അനൽപമായിരുന്നു. അബുദാബി റൈറ്റേഴ്സ് ഫോറം എന്ന ആശയം രൂപം കൊള്ളുന്നതിലും വർഷംപ്രതി ഇസ് ലാമിക സാഹിത്യങ്ങൾക്ക് സമ്മാനം നൽകുന്നതിലും ‘കാരക്ക ‘ മാസിക പുറത്തിറക്കിയതിലുമൊക്കെ പി.പി യുടെ പങ്ക് അദ്വതീയമായിരുന്നു.
കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ ജനിച്ച് കാസറകോട് ജില്ലയിലെ കൊളവയലിലേക്ക് താമസം മാറുന്നതു മുതൽ പ്രവാസത്തിന്റെ നാലു പതിറ്റാണ്ടുകാലം… തുടർന്ന് നാട്ടിലേക്കുള്ള വരവ്, എന്നിങ്ങനെ പി. പിയുടെ സംഭവ ബഹുലവും ചേതോഹരവുമായ ജീവിതം ഒന്നാം ഭാഗത്ത് ഇതൾ വിരിയുന്നു. കലാലയ കാലം, പത്ര പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, രാഷ്ട്രീയ / ജീവകാരുണ്യ / വിദ്യാഭ്യാസ/ മത – സാംസ്കാരിക / സ്ത്രീ ശാക്തീകരണ പരിശ്രമകാരി… ഇടപഴകിയ എല്ലാ പൊതുപ്രവർത്തനങ്ങളും ഈ ഭാഗത്ത് വായിച്ചെടുക്കാം. അദ്ദേഹത്തിന്റെ അബുദാബിയിലെ പണിപ്പുര, ഒരിക്കൽ ചന്ദ്രിക പത്രത്തിന് യു.എ.ഇയിൽ നിരോധനം നേരിടേണ്ടി വന്നതും അത് നീക്കിയെടുക്കാൻ നടത്തിയ കഠിന യത്നങ്ങളും, ആത്മാർത്ഥമായി സ്നേഹിച്ച പാർട്ടി വേദികളിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമൊക്കെ ഈ ഭാഗത്തു കടന്നു വരുന്നു. മൂത്ത മകൾ ആയിഷ ഫർസാനയുടെ (പ്രിൻസിപ്പൽ നിസ് വ അക്കാദമി) ദീർഘമായ ഉപന്യാസത്തിൽ കുടുംബ കാര്യങ്ങളൊക്കെയും പറഞ്ഞു വെക്കുന്നുണ്ട്. പി.പിയുടെ ഉപ്പ (ഖാളി ഉപ്പാപ്പ ) മുതലുള്ള പണ്ഡിതപാരമ്പര്യം, ഉപ്പൂമ്മയോടുള്ള അധിക അടുപ്പം, അനാഥ കൗമാരം, മക്കളോടുള്ള കരുതലും വാത്സല്യവും, മൃഗങ്ങളോടും പക്ഷികളോടുമുള്ള കാരുണ്യ മനസ്സ്, രോഗം, മരണം.. ആയിഷ എഴുത്തിലും പ്രസംഗത്തിലുമെല്ലാം ഉപ്പയുടെ സ്ഫുടവും ആകർഷകവുമായ ഭാഷ സൂക്ഷിക്കുന്നുവെന്നത് സന്തോഷകരമാണ്.
എന്നാൽ പി.പിയുടെ നർമം ലഭിച്ചിരിക്കുന്നത് രണ്ടാമത്തെ മകൾ, പഞ്ചായത്ത് മെമ്പർ കൂടിയായ ഷക്കീല ഷംഷാദിനാണ്. ആ എഴുത്ത് നോക്കൂ: “ഉപ്പയെ കുറിച്ച് ഏറ്റവും കൂടുതൽ പറയാനുണ്ടാവുക എനിക്കായിരിക്കും. മക്കളുടെ കൂട്ടത്തിൽ വികൃതി കൂടുതൽ എനിക്കായിരുന്നു. കിണറ്റിന്റെ മുകളിലൂടെ നടക്കൽ, മരത്തിന്നു മുകളിൽ കയറി തൂങ്ങൽ, പഠിക്കാതെ കളിക്കൽ, നിസ്‌കരിക്കാൻ മടി…”
മൂന്നാമത്തെ മകൾ ഷുജൈറയും നന്നായി എഴുതും. ഉപ്പയുടെ സാമൂഹിക പ്രതിബദ്ധതക്ക് ഉദാഹരണമായി ഷുജൈറ ഒരു സംഭവം ഉദ്ധരിക്കുന്നു: “ഒരിക്കൽ ബീച്ചിൽ വെച്ച് സഹപാഠിയെ കണ്ടപ്പോൾ പരിചയം ഞാനൊരു ചിരിയിൽ ഒതുക്കി. അത് കണ്ടപ്പോൾ ഉപ്പ ചോദിച്ചു: ആരാണത്? ഞാൻ പറഞ്ഞു: ക്ലാസ് മേറ്റാണ്. ഉടനെ തിരിച്ചു ചോദിച്ചു: പിന്നെ നീ എന്താ സംസാരിക്കാതിരുന്നത് ?” മകൻ ഷമീം അഹമ്മദും പിതാവിന്റെ പാരമ്പര്യം പിൻപറ്റി എഴുതുന്നുണ്ട് (ഉപ്പ എന്ന സ്നേഹ പാരാവാരം). സ്മരണികയുടെ അവസാന ഭാഗത്ത് പി.പിയുടെ 17 രചനകൾ ചേർത്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത്. ലോകപ്രശസ്ത പണ്ഡിതൻ അഹ്മദ് ദീദാത്തിനെ പി.പി ‘ചന്ദ്രിക’ക്കു വേണ്ടി ഇൻറർവ്യൂ ചെയ്യുന്നതുൾപ്പെടെ അപൂർവ്വമായ ഒട്ടേറെ ചിത്രങ്ങളും ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.