Friday, June 20, 2025

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവസൂര്യന്‍

Must Read

ഹബീബ് റഹ്മാന്‍ കൊടുവള്ളി


‘മിസ്റ്റര്‍ ജോര്‍ജ്, എന്റെ നാടിന് സ്വാതന്ത്ര്യം തരൂ, അല്ലെങ്കില്‍ എന്റെ മയ്യത്ത് അടക്കം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള ആറടിമണ്ണ് തരൂ’’ – സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപന്‍ ജോര്‍ജ് ചക്രവര്‍ത്തിയുടെ മുഖത്ത് നോക്കി മൗലാന മുഹമ്മദലി ജൗഹര്‍ എന്ന ഭാരതത്തിന്റെ വീരപുത്രന്റെ ഗര്‍ജജനാമായിരുന്നു ഇത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും മിഥ്യകള്‍ ചരിത്രങ്ങളാവുകയും ചെയ്യുന്ന ഈ ദശാ സന്ധിയില്‍ ഇത്തരം വീര പുരുഷന്മാരെയും ധീര ദേശാഭിമാനികളെയും ഓര്‍മ്മിക്കുന്നത് തന്നെ ഇന്ത്യയോടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടും ചെയ്യുന്ന  നീതിയായിരിക്കും.
1878 ഡിസംബര്‍ 10ന് രാംപൂരിലെ പ്രസിദ്ധമായ പത്താന്‍ കുടുംബത്തിലാണ് മൗലാന മുഹമ്മദലി ജൗഹര്‍ ജനിച്ചത്.
ബാല്യത്തില്‍ തന്നെ പിതാവ് നഷ്ടമായ അദ്ദേഹത്തെയും പ്രസിദ്ധനായ സഹോദരന്‍ മൗലാന ഷൗക്കത്തലിയെയും വളര്‍ത്തിയതും കൈപിടിച്ചുയര്‍ത്തിയതും മാതാവ് അബാദി ബാനു ബീഗമാണ്. ഭാരതത്തിന്റെ വിമോചനത്തിനായി തന്റെ രണ്ട് മക്കളെയും സമര്‍പ്പിച്ച അബാനു ബീഗത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്വരാജ്യസ്‌നേഹവും ധീരവും ഉദാത്തവുമായിരുന്നു.  സ്വത്തുകള്‍ മുഴുവന്‍ വിറ്റ് അവര്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ശിക്ഷണവും നല്‍കി.
ഒറിയന്റല്‍ കോളേജിലെ (അലീഗര്‍ സര്‍വ്വകലാശാല) പഠനത്തിന് ശേഷം അലഹാബാദ് സര്‍വ്വകലാശാലയില്‍ നിന്നും   മുഹമ്മദലി ജൗഹര്‍  ബി.എ ബിരുദം കരസ്ഥമാക്കി. ബുദ്ധികൂര്‍മ്മതയിലും വിജ്ഞാനസമ്പാദനത്തിലും മികച്ചു നിന്ന        അദ്ദേഹം1898ല്‍ ഉന്നത പഠനങ്ങള്‍ക്കായി ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ പ്രശസ്തമായ ലിന്‍കണ്‍ കോളേജില്‍ ചേര്‍ന്നു. അവിടെ നിന്നും ‘’ആധുനിക രാഷ്ട്രീയത്തില്‍‘’പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. ഇസ്ലാമിക ചരിത്രത്തിലും അവഗാഹം നേടി.അദ്ദേഹം  വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായ മൗലാന ജൗഹര്‍ പിന്നീട് ബറോഡ ഗവണ്‍മെന്റിന്റെ ഉന്നത പദവികളും അലങ്കരിച്ചു.
   മികച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം   ദ ടൈംസ്, ദ ഒബ്‌സെര്‍വര്‍, ദ മാഞ്ചെസ്റ്റര്‍   ഗാര്‍ഡിയന്‍  തുടങ്ങിയ പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളിലും,ഉറുദു ,ഹിന്ദി വാരികകളിലും നിരന്തരമായി ലേഖനങ്ങള്‍ എഴുതി. മൗലാനയുടെ വാക്കുകള്‍ ചിന്തനീയവും ആകര്‍ഷകവും ആശയങ്ങള്‍ ദാര്‍ശനി കത പ്രസരിക്കുന്നവയുമായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, കവി, എന്നീനിലകളിലെല്ലാം പ്രശസ്തനായ മുഹമ്മദലി ജൗഹര്‍  ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാന്‍സിലറുമായിരുന്നു. ഒപ്പം സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച മൂലം സ്വാതന്ത്ര്യ സമരത്തില്‍ ഒരു തീപന്തമായി രാജ്യം മുഴുവന്‍ സഞ്ചരിച്ച മൗലാന ജനങ്ങളില്‍ സമരാവേശവും ദേശസ്‌നേഹവും പകരുകയും നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ഇതെല്ലം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി.        
 സ്വാതന്ത്ര്യ സമര പോരാട്ട വീഥികളില്‍ സജീവമായ മൗലാന മുഹമ്മദലി ചുരുങ്ങിയ നാള്‍ കൊണ്ട് നേതൃനിരയില്‍ എത്തി ഗാന്ധിജിയുടെ ഏറ്റവും അടുത്ത സ്‌നേഹിതനും സഹപ്രവര്‍ത്തകനുമായി മാറി. മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. തൊള്ളായിരത്തി ഇരുപതുകളില്‍ വെള്ളക്കാരുടെ അടിമത്തത്തിനെതിരെ നടന്ന ബഹുജന മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ബ്രിട്ടീഷ് ബയണറ്റുകള്‍ക്ക് ഭേദിക്കാനാവാത്ത വിധം ശക്തമായിരുന്നു ആ പടയണി.
ഗാന്ധിജി-മുഹമ്മദലി ബന്ധം ബ്രിട്ടീഷ് അധികാരികള്‍ക്കും ഇന്ത്യയിലെ വര്‍ഗ്ഗീയ വാദികള്‍ക്കും ഒരുപോലെ ഭീഷണിയായി. ജയിലിലടക്കപ്പെട്ട അലി സഹോദരന്മാരെ മോചിപ്പിക്കാന്‍ വേണ്ടി ഗാന്ധിജി വൈസ്രോയിക്കെഴുതി: ‘അലി സഹോദരന്മാരെ ജയിലിലടച്ചതും വിഷമങ്ങള്‍ക്ക് വിധേയമാക്കിയതും യാതൊരു ന്യായീകരണവുമില്ലാതെയാണ്. അവര്‍ ധൈര്യമുള്ളവരാണ്. വ്യക്തമായും വക്രതയില്ലാത്തവരാണ്. ദൈവഭയമുള്ളവരും കഴിവുള്ളവരുമാണ്. മുഹമ്മദീയരുടെയും ഹിന്ദുക്കളുടെയും ആദരവിനര്‍ഹരാണ്. അവരോട് നല്ല രീതിയില്‍ പെരുമാറേണ്ടതാണ്. അവരെ സ്വതന്ത്രമാക്കിയില്ലെങ്കില്‍ ഒരു സത്യാഗ്രഹ സമരത്തിന് ഇന്ത്യ നിര്‍ബന്ധിതരാകും’.  ജയില്‍ മോചിതനായ മുഹമ്മദലിക്ക് മഹാത്മജിയുടെ നിര്‍ദ്ദേശപ്രകാരം നാടൊട്ടുക്കും സ്വീകരണം ഒരുക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിത്തത്തോടൊപ്പം തന്നെ മുസ്ലിം സമൂഹത്തിന്റെ പരാധീനതകളിലും പിന്നാക്കാവസ്ഥയിലും ഏറെ വേദനിച്ച മൗലാന മുഹമ്മദലി സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു. 1906 ഡിസംബര്‍ 30ന് മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചതോടൊപ്പം  മുസ്ലിം ലീഗിന്റെ ഭരണഘടനയായ ‘ ഗ്രീന്‍ ബുക്ക്’ എഴുതി തയ്യാറാക്കുകയും ചെയ്തു.1918ല്‍ മുസ്ലിം ലീഗ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുസ്ലിം ലീഗിന്റെ വളര്‍ച്ചയിലും പ്രചാരണത്തിലും നിസ്തുല പങ്ക് വഹിച്ചു. 1910ല്‍ നാഗ്പൂരില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനമാണ് ആദ്യമായി ഇന്ത്യക്ക് സ്വയംഭരണം ആവിശ്യപ്പെട്ടത്. ഈ ചരിത്ര പ്രഖ്യാപനം നടത്തിയത് മൗലാന മുഹമ്മദലിയായിരുന്നു. മൗലാനയുടെ സഹധര്‍മ്മിണിയായിരുന്ന ധീരയായ അംജദി ബാനു ബീഗവും സ്വാതന്ത്രസമര പോരാട്ടത്തില്‍ സ്ത്രീ സമൂഹത്തെ പങ്കാളികളാക്കുന്നതില്‍  വഹിച്ച പങ്ക് മഹത്തരമാണ്. ഈ സ്മരണാര്‍ത്ഥമാണ് മഹാത്മാഗാന്ധി തന്റെ ‘യങ്ങ് ഇന്ത്യയില്‍‘ ബീഗത്തെ കുറിച്ച് ‘’ധീരനായ ഭര്‍ത്താവിന്റെ ധീരയായ ഭാര്യ’’ എന്ന് കുറിച്ചത്.
വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളുമായി ആ കര്‍മ്മയോഗി 1931 ജനുവരി 4ന് ലണ്ടനില്‍ വെച്ച് നാഥനിലേക്ക് യാത്രയായി. അധിനിവേശ ശക്തികള്‍ അടക്കിവെച്ച സ്വാതന്ത്ര്യമില്ലാത്ത ഭൂമിയില്‍ മറവ് ചെയ്യുന്നത് മൗലാനക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ മയ്യത്ത് ഫലസ്തീനില്‍ ബൈത്തുല്‍ മുഖദ്ദിസില്‍ ഖബറടക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img