കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളോടൊപ്പം ബംഗളുരുവില്‍ നിന്ന് പിടിയിലായ യുവാക്കളിലൊരാള്‍ ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിറ്റി സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ശനിയാഴ്ച ചാടിപ്പോയിരുന്നത്. ഇതിന്റെ പേരില്‍ ഒരു മണിക്കൂര്‍ നേരം പൊലീസ് വട്ടം കറങ്ങി. ലോ കോളജിന് പിന്നിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഫെബിന്‍ റാഫിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഫെബിന്റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നതും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായാണ് കണ്ടിരുന്നത്. ഇയാള്‍ പലരുമായും സംസാരിച്ചതായി വ്യക്തമായിരുന്നു. ഇതിനെതുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം നടത്താന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു.