കോഴിക്കോട്: സ്മാരകശിലകള്‍ എന്ന നോവലിലൂടെ സാഹിത്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മണ്‍മറഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. 2017 ഒക്ടോബര്‍ 27നാണ് അദ്ദേഹം കോഴിക്കോട്ട് വെച്ച് മരണമടയുന്നത്. പുരാവൃത്തങ്ങളും മിത്തുകളും ഭാവനയും കൂട്ടികലര്‍ത്തി നിരവധി കഥകളും നോവലുകളും എഴുതിയ കുഞ്ഞബ്ദുള്ള മലയാളികള്‍ മറക്കാനിടയില്ലാത്ത കലാകാരനാണ്. മരുന്ന്, ഖലീഫ, അലീഗഢിലെ തടവുകാരന്‍, കത്തി, ദു:ഖിതര്‍ക്ക് ഒരു പൂമരം തുടങ്ങിയ രചനകള്‍ മലയാളികള്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങിയവയാണ്.
അലീഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞബ്ദുള്ള ഏറെക്കാലം സ്വദേശമായ വടകരയിലാണ് ക്ലിനിക്ക് നടത്തിയത്. പിന്നീട് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രാക്ടീസ് ചെയ്തു. അതിനിടയില്‍ കഥകളും നോവലുകളും എഴുതി. ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ച കുഞ്ഞബ്ദുള്ള രാഷ്ട്രീയരംഗത്തും വിവാദത്തിന് വഴിമരുന്നിട്ടു. എന്നാല്‍ ബി.ജെ.പിയുമായുള്ള ബന്ധം പെട്ടെന്നുതന്നെ അവസാനിപ്പിച്ചു.
എഴുത്തിലും ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തിയ കുഞ്ഞബ്ദുള്ള സഹൃദയലോകത്തിന് എന്നും ഒരു അത്ഭുതമായിരുന്നു.
അദ്ദേഹം വിട പറഞ്ഞിട്ട് അഞ്ചുകൊല്ലം തികയുമ്പോഴും കുഞ്ഞബ്ദുള്ള സ്മാരകം കടലാസില്‍ തന്നെ അവശേഷിക്കുകയാണ്. ഒരു കോടി രൂപ ചെലവില്‍ സ്മാരകം നിര്‍മിക്കുമെന്ന് അന്നത്തെ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ അക്കാലത്ത് തന്നെ പ്രസ്താവിച്ചിരുന്നു. സ്മാരകത്തിന്റെ കാര്യങ്ങള്‍ ആലോചിക്കാന്‍ 18 അംഗ ട്രസ്റ്റ് രൂപീകരിക്കുകയുമുണ്ടായി. പാക്കയില്‍ പടന്നയില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. 2020ല്‍ സ്ഥലം വാങ്ങുന്നതിന് പണം സ്വരൂപിക്കാന്‍ നീക്കം നടന്നു. എന്നാല്‍ വിജയിച്ചില്ല. അപ്പോഴേക്ക് കൊവിഡ് വരികയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്തു. പാക്കയില്‍ പടന്നയില്‍ കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കാനാവാതെ വന്നു. സര്‍ക്കാര്‍ നീക്കി വെച്ച ഒരു കോടി രൂപ എപ്പോള്‍ വേണമെങ്കിലും ലഭിച്ചേക്കും. എന്നാല്‍ സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു. അത് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നടപടികള്‍ വേഗത്തിലാക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ. ശ്രീധരനും സെക്രട്ടറി ടി. രാജനും പറയുന്നു.