Thursday, June 19, 2025

സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചതായി പരാതി :അധ്യാപകര്‍ പ്രക്ഷോഭത്തിന്

Must Read

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിലെ പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020-21 വരെ കേഡര്‍ സ്ട്രെങ്ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകരുടെ അന്തര്‍ജില്ല സ്ഥലംമാറ്റം നടന്നിരുന്നത്. എല്‍.പി,യു.പി അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് കേഡര്‍ സ്ട്രങ്ത്തിന്റെ 30 ശതമാനവും ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിന് 25 ശതമാനവും തസ്തികകളാണ് നീക്കിവെച്ചിരുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ മാറ്റി ഓരോ വര്‍ഷവും ഉണ്ടാവുന്ന ആകെ ഒഴിവുകളുടെ പത്ത് ശതമാനം മാത്രമായി അന്തര്‍ജില്ലാ സ്ഥലംമാറ്റം വെട്ടിക്കുറച്ചിരിക്കുകയാണ്.

1991ലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ നിര്‍ദേശത്തിന്റെ മറവിലാണ് ഈ പരിഷ്‌കാരം. എന്നാല്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് പ്രായോഗികമല്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, കേഡര്‍ സ്ട്രെങ്ത്ത്്പ്രകാരം സര്‍ക്കാര്‍ ഉത്തരവുകളിലൂടെ പുതുക്കുകയും ചെയ്തിരുന്നു. 1999 മുതല്‍ 2018 വരെ ഇപ്രകാരമാണ് സ്ഥലംമാറ്റം നടന്നിരുന്നത്. അഞ്ചു വര്‍ഷത്തിനുശേഷം അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാമെന്നിരിക്കെയാണ് പലരും അപേക്ഷ നല്‍കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം ഈ ഉത്തരവ് റദ്ദാവുകയാണ്. സ്ഥലംമാറ്റം നിഷേധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും അധ്യാപികമാരാണ്.

പല അധ്യാപക വിഭാഗങ്ങളിലും ആകെ എണ്ണം(കേഡര്‍ സ്ട്രെങ്ത്ത്്) നൂറില്‍ താഴെയാണ്. ചിലയിടത്ത് ഇത് 50ല്‍ താഴെയായിരിക്കും. ഒരു വര്‍ഷം ഒമ്പത് ഒഴിവുകള്‍ വന്നാലും അന്തര്‍ജില്ലാ സ്ഥലംമാറ്റ നിയമനം സാധിക്കില്ല. പത്ത് ഒഴിവുകള്‍ വന്നാല്‍ മാത്രമെ സാധിക്കുകയുള്ളു. 2022 ഫെബ്രുവരി 24ന് വന്ന സര്‍ക്കുലറിലൂടെയാണ് 2018ലെ സര്‍്ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. കാസര്‍കോട്, വയനാട്, ഇടുക്കി എന്നീ പിന്നാക്ക ജില്ലകളില്‍ തദ്ദേശീയരായ അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം കൂടിയാണ് പുതിയ നിയമം വഴി നഷ്ടമാവുന്നത്. മാത്രമല്ല, അന്യജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റത്തിനുള്ള സാധ്യത അടയുകയാണ്.

ആയിരകണക്കിന് അധ്യാപകര്‍ അന്യനാട്ടില്‍തന്നെ സര്‍വീസ് പൂര്‍ത്തിയാക്കേണ്ടിവരും. എല്‍.ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രമോഷന്‍ സാധ്യതയുണ്ടാവും. എന്നാല്‍ അധ്യാപകര്‍ക്ക് അത്തരമൊരു അവസരം ഇല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കെല്ലാം അധ്യാപകസംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. സംസ്ഥാനതലത്തില്‍ ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. അടുത്തമാസം പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പരിപാടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img