തിരുവനന്തപുരം: നവംബര്‍ 30ന് മുമ്പ് എല്ലാ സ്‌കൂളുകളിലും അടുക്കളത്തോട്ടം സജ്ജമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. അടുത്തമാസം മുതല്‍ പച്ചക്കറി വിളവെടുപ്പിന്റെ കൃത്യമായ കണക്കുകള്‍ ഉച്ചഭക്ഷണച്ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും അല്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും എന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അറിയിച്ചിരിക്കുന്നത്. ഇത്തരം ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍( കെ ജി പി എസ് എച്ച് എ ) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കൃഷി വകുപ്പിന്റെ സഹകരണത്തോടെ മാതൃസമിതികളുടെയും സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ധാരാളം സ്‌കൂളുകളില്‍ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. കാര്‍ഷിക വൃത്തിയോട് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനും വിഷ രഹിതമായ പച്ചക്കറികള്‍ ലഭ്യമാകുന്നതിനും വേണ്ടി സ്‌കൂളുകള്‍ സ്വമേധയാ ഏറ്റെടുത്തു നടത്തുന്നവയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. അധ്യാപക സംഘടനകളുമായി ചര്‍ച്ച പോലും നടത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് അടുക്കളത്തോട്ടം നിര്‍ബന്ധമാക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ തോട്ടങ്ങളുടെ പരിപാലനം ഹെഡ്മാസ്റ്ററുടെ ചുമതലയായി മാറും. സ്‌കൂളിനു വേണ്ടി കൃഷി ചെയ്യാന്‍ കൂടി ഹെഡ്മാസ്റ്റര്‍ നിര്‍ബന്ധിതനാകും. സ്‌കൂളുകളില്‍ നിന്ന് ലഭ്യമാകുന്ന പച്ചക്കറിയുടെ കണക്ക് അനുസരിച്ച് അതാതു മാസം നല്‍കേണ്ട തുകയില്‍ കുറവ് വരുത്തി, ഹെഡ്മാസ്റ്റര്‍മാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം ധൃതിപിടിച്ചു നടപ്പിലാക്കുന്നതെന്നു സംഘടന ആരോപിച്ചു.
കുട്ടികള്‍ക്ക് ശുദ്ധമായ പാല്‍ നല്‍കാന്‍ വേണ്ടി സ്‌കൂളുകളില്‍ പശു വളര്‍ത്താനും പോഷകസമൃദ്ധമായ മുട്ട നല്‍കാന്‍ വേണ്ടി സ്‌കൂളുകളില്‍ കോഴി വളര്‍ത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തേക്കുമെന്നും ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും ഉച്ചഭക്ഷണ പദ്ധതി നടത്താന്‍ സാധ്യമല്ല എന്നും പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.