ദുബൈ: ‘നമുക്കൊരുമിച്ച് ദുബൈയെ, ലോകോത്തര നഗരമാക്കാം’ എന്ന ബാനറിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ, ദുബൈ) സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു. ജുമൈറ ബീച്ചിനോടുചേർന്ന് പുതുതായി പണിത സൈക്കിൾ പാതയിലൂടെയായിരുന്നു ടൂർ. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായോ വ്യായാമത്തിനോ, താമസക്കാരെയും വിനോദസഞ്ചാരികളെയും ഇതു വഴി സൈക്കിൾ ചവിട്ടാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈക്കിൾ സവാരി. ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ഷിൻകിറ്റി, കേണൽ ഖാലിദ് ബിൻ മെദ്യയ, വകുപ്പിലെ സ്ത്രീ-പുരുഷ ജീവനക്കാർ അടക്കം നിരവധി പേർ പര്യടനത്തിൽ പങ്കാളികളായി സവാരിക്ക് ഈ പാത തെരഞ്ഞെടുത്തതിൽ ജിഡിആർഎഫ്എ ദുബൈ മേധാവി, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി ജീവനക്കാരെ അഭിനന്ദിച്ചു. പുതിയ പാത പരിശോധിക്കുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞാഴ്ച ഈ പാതയിലൂടെ സൈക്കിൾ സവാരി നടത്തിയിരുന്നു.
” ദുബൈയിലെ 520 കിലോമീറ്റർ ബൈക്ക് പാതകളിലേക്ക് ചേർക്കപ്പെടുന്നതാണ് മനോഹരമായ പാത. നഗരത്തിലുടനീളമുള്ള ഏറ്റവും മികച്ച ലാൻഡ്‌മാർക്കുകളിലൂടെ അത് കടന്നുപോകുന്നു. ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ദുബൈ മാറുന്നത് വരെ ഫീൽഡ് പരിശോധനകൾ തുടരുന്നതാണ് “-ഷെയ്ഖ് മുഹമ്മദ് തന്റെ സോഷ്യൽ മീഡിയിലുടെ അറിയിച്ചു

