കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കെ. അരുണ്‍, എം.കെ അഷിന്‍, കെ. രാജേഷ്, മുഹമ്മദ് ഷബീര്‍, എം. സജിന്‍ എന്നിവര്‍ക്കാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
പ്രതികള്‍ നാല് ആഴ്ചക്കാലം മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്. 50,000രൂപയുടെ ബോണ്ടും തുല്യസംഖ്യക്കുള്ള രണ്ട് ആള് ജാമ്യവും വേണം. ശനിയാഴ്ചകളില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണം. പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനും ഭീഷണിപ്പെടുചത്താനും ശ്രമിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ആഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവം.
പാസില്ലാതെ ആശുപത്രിക്കകത്ത് പ്രവേശിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിനോട് പാസ് ചോദിച്ചതിന്റെ പേരില്‍ ഉണ്ടായ വാക്കേറ്റമാണ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കലാശിച്ചത്. അരുണിനോടൊപ്പം ഭാര്യയും ഭാര്യാപിതാവും ഉണ്ടായിരുന്നു. സൂപ്രണ്ടിനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടത്തിവിട്ടില്ല. ഒ.പി വഴി പോകാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് അരുണ്‍ പതിനഞ്ചോളം ആളുകളെ കൂട്ടി വന്ന് ദിനേശന് ഉള്‍പ്പെടെ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ വ്യക്തമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിക്കാത്തത് വിവാദമായിരുന്നു. സെപ്റ്റംബര്‍ ആറിന് പ്രതികള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇരിങ്ങാടന്‍പള്ളി സ്വദേശികളായ പി.എസ് നിഖില്സോമന്, കിഴക്കേപറമ്പ് ജിതിന്‍ലാല്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
ഒളിവില്‍പോയ പ്രതികളെ പിടികൂടാന്‍ പൊലീസ് നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് രംഗത്തെത്തിയിരുന്നു.
അതേസമയം, പ്രതികള്‍ക്ക് ജാമ്യം കിട്ടിയതോടെ കേസ് ദുര്‍ബലപ്പെടുമെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ ആശങ്ക. സുരക്ഷാജീവനക്കാരന് എന്‍. ദിനേശന്റെ വീട് പ്രതിപക്ഷനേതാവ് വി.ഡി സതീശന് സന്ദര്‍ശിച്ചു. സരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പൊലീസ് അന്വേഷണത്തിലെ പാര്‍ട്ടി ഇടപെടല്‍ അവസാനിപ്പിക്കുക, സുരക്ഷാജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക.