പ്രത്യേക ലേഖകന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും അതിലെ പൊലീസ് നടപടികളും കേരള സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് സമയപരിധിയുണ്ട്. രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് പാസ് ഉപയോഗിച്ച് അകത്തു കയറാം. അതും ഡോക്ടര്‍മാര്‍ പരിശോധനകഴിഞ്ഞ് മടങ്ങിയശേഷം. ആശുപത്രിയില്‍ ജനബാഹുല്യം ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. എന്നാല്‍ ആഗസ്റ്റ് 31ന് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ അരുണ്‍ പാസോ മറ്റു രേഖകളോ ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും ഭാര്യയുടെ അച്ഛനും ഉണ്ടായിരുന്നു. അത്യാവശ്യ കാര്യമാണെങ്കില്‍ ഒ.പിയിലൂടെ പോകാന്‍ അനുവാദം കൊടുത്തെങ്കിലും അരുണ്‍ അനുസരിച്ചില്ല. സൂപ്രണ്ടിനെ കാണണമെന്ന് ശഠിക്കുകയും ചെയ്തു. ഇതോടെ വാക്കേറ്റമായി. സംഭവം പന്തിയല്ലെന്ന് കണ്ടു മടങ്ങിയ അരുണ്‍ മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടിവന്ന് സെക്യൂരിറ്റി ജീവനക്കാരെ അതികഠിനമായി മര്‍ദ്ദിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ചവിട്ടിക്കൂട്ടല്‍ തന്നെയാണ് അവിടെ നടന്നത്. ആശുപത്രിയിലെ സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്.
വിമുക്തഭടനും സെക്യൂരിറ്റി ജീവനക്കാരനുമായ എന്‍ ദിനേശനാ(61) വലിയതോതില്‍ പരിക്കേറ്റത്. നട്ടെല്ലിന് നേരത്തെ ഓപ്പറേഷന്‍ കഴിഞ്ഞ ആളാണ് ദിനേശന്‍. മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. അയാളെയാണ് ഒരു യുവാവ് നിലത്തിട്ട് ചവുട്ടിയത്. കെ.എ ശ്രീലേഷ്(56), രവീന്ദ്രന്‍(62) എന്നിവര്‍ക്കും പരിക്കേറ്റു. ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതിന് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ഷംസുദ്ദീനെയും മര്‍ദ്ദിച്ചു.
17 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. പ്രതികള്‍ നഗരത്തില്‍ തേരാപാര നടന്നിട്ടും അവരെല്ലാം ഒളിവിലാണ് എന്നായിരുന്നു പൊലീസ് ഭാഷ്യം. കണ്ണൂരാണ് മംഗലാപുരത്താണ് എന്നെല്ലാം പ്രചരിപ്പിക്കാന്‍ ആളുണ്ടായി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാനുള്ള എല്ലാ സൗകര്യവും പൊലീസ് ചെയ്തു കൊടുത്തു. എന്നാല്‍ കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അതോടെ ഡി.വൈ.എഫ്.ഐ നേതൃത്വവും പൊലീസും ഒരുപോലെ പരക്കംപാച്ചിലായി. പ്രതികള്‍ സുരക്ഷിതമായി നടക്കാവ് പൊലീസില്‍ എത്തി. അവിടെ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് നീങ്ങി.
ഇതിനിടെ പൊതുസമൂഹം വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും രംഗത്ത് വന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍(34) ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എം.കെ അശിന്‍(24), മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍(33), സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്(43), സജിന്‍(20) എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. രണ്ടുപേര്‍ കൂടി പുറത്തുണ്ട്. അവരെ പിടികൂടാന്‍ ഇതുവരെ പൊലീസിന് ആയിട്ടില്ല. റിമാന്‍ഡില്‍ കഴിയുന്നവരെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും പൊലീസിന് വിവരമൊന്നും കിട്ടിയില്ല. ചവിട്ടിയ പ്രതി ഉപയോഗിച്ച ചെരുപ്പ് കണ്ടെത്താനാണ് പൊലീസ് ശ്രമം. എന്നാല്‍ ഇത് പൊളിക്കാന്‍ ഡി.വൈ.എഫ്.ഐ എല്ലാ വഴികളും തേടുകയാണ്.
മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യത്തില്‍ ഉള്ള കാര്യങ്ങള്‍പോലും പ്രതികള്‍ നിഷേധിക്കുന്ന സ്ഥിതിയാണുള്ളത്.
ഭരിക്കുന്നത് സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണി. ആഭ്യന്തരം അവരുടെ കൈയില്‍. എന്നി്ട്ടും സെക്യൂരിറ്റിക്കാരനെ ചവിട്ടിക്കൂട്ടിയ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് നീതി കിട്ടുന്നില്ല എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിലാപം. പ്രതികളുടെ ബന്ധുക്കളെ പൊലീസ് വിരട്ടുകയാണ് പോലും. ആവിക്കല്‍തോട് സമരത്തില്‍ വര്‍ഗീയതയുടെ പ്രതിനിധികള്‍ക്ക് സഹായം ചെയ്ത പൊലീസ് മെഡിക്കല്‍ കോളജില്‍ ഭക്ഷണവിതരണവും മറ്റ് സേവനങ്ങളും ചെയ്യുന്ന ഡി.വൈ.എഫ്.ഐ്ക്കാരെ സഹായിക്കുന്നില്ല എന്നാണ് ആക്ഷേപം.
സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരെയാണ് പി. മോഹനന്റെ ആക്രോശം മുഴുവന്‍. കീഴടങ്ങാനുള്ള പ്രതികളെ വീട്ടില്‍ മാത്രമല്ല, ബന്ധുവീടുകളിലും പോയി പൊലീസ് ഭീഷണി മുഴക്കുകയാണത്രേ. ഏതായാലും പൊലീസ് ആരെയും ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ല. ചവിട്ടികൂട്ടിയിട്ടുമില്ല. അന്വേഷണത്തിന്റെ ഭാഗമായി പല വീടുകളിലും പോയിട്ടുണ്ടെന്ന് പൊലീസും പറയുന്നു. അത് നടപടിക്രമം മാത്രമാണ്. ജനത്തെ അണിനിരത്തി പൊലീസിനെതിരെ നീങ്ങും എന്നാണ് പി. മോഹനന്‍ പറയുന്നത്. എന്നാല്‍, എന്താണ് വാസ്തവം? ജനങ്ങളുടെയിടയില്‍ ഒറ്റപ്പെടുമെന്ന് കണ്ടപ്പോഴാണ് പ്രതികളോട് കീഴടങ്ങാന്‍ സി.പി.എം നിര്‍ദേശിച്ചത്. പ്രതികള്‍ ഉടന്‍ തന്നെ പിടികൊടുക്കണം എന്നായിരുന്നു സി.പി.എം നിലപാട്. അത് അംഗീകരിക്കാന്‍ ഡി.വൈ.എഫ്.ഐ തയാറായില്ല. കുറച്ചുദിവസം കള്ളനും പൊലീസും കളിച്ചിട്ട് മതി കീഴടങ്ങല്‍ എന്നായി യുവജനം.
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊലീസിനെ നീതി നടപ്പാക്കാന്‍ അനുവദിക്കണം എന്നാണ് പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ എന്‍ ദിനേശന്‍ ഇപ്പോഴും ചികിത്സയിലാണ്. നിയമം തനിക്ക് അനുകൂലമായി മാറുമെന്ന വിശ്വാസത്തിലാണ് ദിനേശന്‍. എന്നാല്‍ പൊലീസില്‍ നിന്ന് വലിയ നീതി കിട്ടുമെന്ന് ഉറപ്പുമില്ല. മെഡിക്കല്‍ കോളജില്‍ ഇത്തരമൊരു വിഷയം ഉണ്ടായിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് അധികൃതര്‍ പോലും സെക്യൂരിറ്റിക്കാരന്റെ പരിക്കിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ടില്ല. സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മൗനത്തിലാണ്. അതിനിടെയാണ് സി.പി.എം നേതാക്കള്‍ പൊലീസിനെതിരെ തിരിയുന്നത്. കി്ട്ടാനുള്ള പ്രതികളെ പിടിക്കാതിരിക്കാനാണ് തന്ത്രം. ദിനേശന്റെ പരിക്ക് ഗുരുതരമായപ്പോഴാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്. ഏതായാലും പ്രതികളെ രക്ഷിച്ചെടുക്കാനാണ് സി.പി.എം ജില്ലാസെക്രട്ടറി രംഗത്തെത്തിയത് എന്ന് വ്യക്തം. ആ തിട്ടൂരത്തിന് മുന്നില്‍ പൊലീസ് എത്രത്തോളം കീഴടങ്ങും എന്നാണ് ഇനി അറിയാനുള്ളത്.