കെ. കെ അഷ്റഫ്
കുറച്ചു നാളുകളായി അസുഖബാധിതനായ സുലൈമാൻ ഖാലിദ് ഇന്നലെ രാത്രി മരണപ്പെട്ടു. ഞാൻ ഏഴാം ക്ലാസിലായിരുന്ന കാലത്താണ് എം എസ് എഫിൽ അംഗമായത്. അക്കാലം തൊട്ടുള്ളതാണ് ഞങ്ങൾ തമ്മിലെ ബന്ധം. എറണാകുളം ജില്ലയിൽ വ്യവസ്ഥാപിതമായി രൂപവത്കരിക്കപ്പെട്ട എം എസ് എഫിന്റെ ആദ്യ ജില്ലാകമ്മിറ്റി പ്രസിഡണ്ടായിരുന്നു സുലൈമാൻ ഖാലിദ്. പിന്നീട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി ഉയർന്നുപോയ വി. കെ ബീരാൻ സാഹിബായിരുന്നു ജനറൽ സെക്രട്ടറി. ജില്ലാ കമ്മിറ്റിയിൽ കൊച്ചി താലൂക്ക് പ്രതിനിധിയായി ഞാനുമുണ്ടായിരുന്നു. അന്നു തുടങ്ങിയ ബന്ധം മരണം വരെ തുടർന്നു. എം എസ് എഫ് ജില്ലാ കമ്മിറ്റിയിലും ലീഗ് ജില്ലാ കമ്മിറ്റിയിലും ഒന്നിച്ചു പ്രവർത്തിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി ഭിന്നിപ്പ് അഖിലേന്ത്യ മുസ്ലിം ലീഗായി മാറിയപ്പോൾ സ്വാഭാവികമായ അകൽച്ച ഉണ്ടായി. പാർട്ടികൾ യോജിക്കുന്നതുവരെയുള്ള കാലയളവ് ഒഴിച്ച് പ്രവർത്തന രംഗത്ത് ഒരുമിച്ചു തന്നെയായിരുന്നു. ഐ എൻ എൽ പ്രസ്ഥാനത്തിലും ഏതാനും സമയം ഒരുമിച്ച് പ്രവർത്തിച്ചു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോളും സൗഹൃദം കാത്തു സൂക്ഷിക്കുക അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ മേന്മയായിരുന്നു. ഇന്നത്തെപ്പോലെ മക്കൾരാഷ്ട്രീയത്തിന്റെ ചിന്ത രാഷ്ട്രീയ രംഗത്തെ വലുതായി സ്വാധീനിച്ച കാലം തന്നെയായിരുന്നു അക്കാലവും. എന്നിട്ടും, ദേശീയ അന്തർ ദേശീയ തലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന മെഹ്ബൂബെമില്ലത്തിന്റെ മൂത്ത പുത്രൻ, എം എസ് എഫ് സംഘടിപ്പിക്കുന്നതിലും ലീഗ് പ്രവർത്തനങ്ങളിലുമായി നിസ്വാര്ത്ഥമായ സേവനത്തിന്റെ മാതൃകയായി നിലകൊള്ളുകയാണുണ്ടായത്. പിതാവിന്റെ രാഷ്ട്രീയ സ്വാധീനങ്ങളിൽ ഇടപെടുകയോ തനിക്ക് സ്ഥാനങ്ങൾ ലഭിക്കുന്നതിന് അതിനെ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. മകന് ഒരു കൈകൊടുത്ത് രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് പിതാവ് സേട്ട് സാഹിബും പിതാവിന്റെ തലയിലെ ഏണിയിലൂടെ മുകളിലേക്ക് കയറിപ്പറ്റാൻ ശ്രമിക്കാത്ത മകനും ഇന്നിന്റെ രാഷ്ട്രീയത്തിലെ വേറിട്ട അനുഭവങ്ങൾ തന്നെയാണ്. അനുകരിക്കപ്പെടേണ്ട മാതൃകകളാണ്. സൗമ്യനും മിതഭാഷിയുമായ നേതാവും സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം. ആ വിയോഗത്തിൽ വ്യസനിക്കുന്ന അനേകായിരങ്ങൾ രാജ്യത്തിന് അകത്തും പുറത്തുമുണ്ട്. ഈ കാലത്തിന്റെ രാഷ്ട്രീയ ജീർണ്ണതകളിൽ അസ്വസ്ഥനും ദുഖിതനുമായിരുന്നു അവസാന നാളുകളിൽ സുലൈമാൻ ഖാലിദ് സാഹിബ്. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുക എന്നൊരു സമ്മാനമേ ഈ സന്ദർഭത്തിൽ അദ്ദേഹത്തിനായി നമുക്ക് നല്കാനുളളൂ.