കൊച്ചി: ഇന്നലെ രാത്രി അന്തരിച്ച, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ലീഗ് മുൻ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പുത്രനുമായ സുലൈമാന്‍ ഖാലിദ് സേട്ടിന്റെ (71) മയ്യിത്ത് ഇന്ന് ഉച്ച മൂന്നര മണിക്ക് കപ്പലണ്ടി മുക്കിലെ പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. ശ്വാസതടസ്സത്തെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലെത്തി വിശ്രമിക്കവെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്നലെ രാത്രി കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള സ്വന്തം വസതിയില്‍ എത്തിച്ചു.
മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ സുലൈമാൻ ഖാലിദ്, അക്കാലത്ത് എം എസ് എഫ് പ്രവർത്തകരുടെ ആവേശവും എം എസ് എഫിൽ വിവിധ സാംസ്‌കാരിക- പുരോഗമന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊടുത്ത വ്യക്തിയുമായിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും ഇംഗ്ലീഷ് ഭാഷയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രസന്റ് ഇംഗ്ളീഷ് മാസിക ആരംഭിച്ചു. ഇതിന്റെ പ്രിന്ററും പബ്ലിഷറും എഡിറ്ററുമായിരുന്നു. എം എസ് എഫ് സംഘാടനത്തിനു വേണ്ടി സംസ്ഥാനമൊട്ടുക്കും സഞ്ചരിച്ചു. മറ്റു വിദ്യാർത്ഥി സംഘടനകളുമായി ആരോഗ്യകരമായ സൗഹൃദം സ്ഥാപിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്നതിൽ മാതൃകാ പരമായ പാരന്പര്യമുണ്ടാക്കി. ബാബരി മസ്‌ജിദ് തകർക്കപ്പെട്ട സാഹചര്യത്തിൽ മുലിം ലീഗുമായി അകന്ന്, പിതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് ഐ എൻ എല്ലിന് രൂപം നൽകിയപ്പോൾ അതിന്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി. ഐ എൻ എൽ, മുലിം ലീഗിൽ ലയിച്ചപ്പോൾ ലീഗ് സെക്രട്ടേറിയറ്റ് അംഗമായി. കെ.എം.ഇ.എ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്‌സിക്യുട്ടീവ് കമ്മിറഅംഗവുമാണ്. ആലുവയില്‍ നടന്ന മുസ്‌ലിംലീഗ് ജില്ലാ കണ്‍വെന്‍ഷനാണ് ഒടുവില്‍ പങ്കെടുത്ത പരിപാടി.
എം.എസ്.എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, അഗ്രോ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ്, ഉറുദു ഭാഷകളും അനായാസം കൈകാര്യം ചെയ്യാനുള്ള വൈഭവമുണ്ടായിരുന്നു.
മാതാവ്: പരേതയായ മറിയം ബാനു, ഭാര്യ: ഷബ്‌നം ഖാലിദ്. മകള്‍: ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ഉഫ്‌റ, റഫിയ, ദസ്‌ലിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.