കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരഭാജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം നടന്ന ഒരു മാസമാകുമ്പോഴും രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവില്‍. പ്രധാന പ്രതികളായ നിഖില്‍സോമന്‍, ജിതിന്‍ലാല്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. അഞ്ചു പ്രതികള്‍ നേരത്തെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പരാജയപ്പെടുകയായിരുന്നു. അവശേഷിക്കുന്ന രണ്ടു പ്രതികളും കീഴടങ്ങുമെന്നാണ് അറിയുന്നത്. അതേസമയം, അവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ശ്രമങ്ങളെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം പരിശോധനകളെ ചെറുക്കുമെന്നാണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
നിഖില്‍സോമനും നിതിന്‍ലാലും സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായി കാണാം. ആദ്യം നഗരത്തില്‍ തന്നെ തങ്ങിയ ഇവര്‍ പിന്നീട് നഗരത്തിന് പുറത്തേക്ക് താവളം മാറ്റി എന്നാണ് പറയുന്നത്. പ്രതികള്‍ ബന്ധപ്പെടാന്‍ ഇടയുള്ള ഫോണ്‍കോളുകള്‍ പരിശോധിച്ചതായും പൊലീസ് പറയുന്നു.
പ്രതികള്‍ ഒളിവിലാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് കുന്ദമംഗലം മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എ്ന്നാല്‍ പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക്്ഔട്ട് നോട്ടീസ് പുറപ്പെടുവി്ക്കാന്‍ പൊലീസ് തയാറായിട്ടില്ല. പൊലീസിന്റെ നടപടിയില്‍ സെക്യൂരിറ്റി ജവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. മര്‍ദ്ദിച്ചവര്‍ ചവിട്ടാന്‍ ഉപയോഗിച്ച ചെരുപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിടിയിലായ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കാത്തതും പ്രശ്‌നമായിരുന്നു. ചോദ്യം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ പ്രതികള്‍ നിസ്സഹകരണം തുടങ്ങി. ഇതോടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ബബില ഉമ്മര്‍ഖാനെ ഡി.വൈ.എഫ്.ഐക്കാര്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ടായിരുന്നു. അഭിഭാഷക ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.