കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പ്രാരംഭ ജോലികള്‍ ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ്ഹൗസിലായിരുന്നു യോഗം. ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവരുടെ ആശങ്ക അകറ്റാനും ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസഫര്‍ അഹമ്മദ്, പദ്ധതി പ്രദേശത്തെ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സൗഫിയ അനീഷ്, സി.പി സുലൈമാന്‍, കെ റംലത്ത്, കോര്പറേഷന് പ്രതിപക്ഷനേതാവ് കെ.സി ശോഭിത, ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി തുടങ്ങിയവര്‍ പങ്കെടുത്തു. സമരസമിതി നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. സര്‍വകക്ഷി പ്രതിനിധികള്‍ എന്ന നിലയില്‍ ലീഗ്, ബി.ജെ.പി, മുസ്ലിംലീഗ്, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തിന് എത്തിയപ്പോള്‍ സി.പി.എം വിട്ടുനിന്നു. സമരങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം യോഗത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
പദ്ധതിയുടെ ആവശ്യകത തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍എ. വിശദീകരിച്ചു. അതേസമയം, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ആവിക്കല്‍തോട്, കോതി പോലുള്ള പ്രദേശങ്ങളില്‍ ഇത്തരം പദ്ധതി വരുന്നതിന്റെ ദുരിതം ജനകീയ കൂട്ടായ്മ നേതാക്കളും സ്ഥലത്തെ കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. കുടിവള്ളെ സ്രോതസ്സുകളില്‍ ക്വാളിഫോം ബാക്ടീരിയയുടെ വരെ സാന്നിധ്യം ഉള്ളതിനാല്‍ പദ്ധതി അനിവാര്യമാണെന്ന് മേയര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും ജനങ്ങളുടെ അനുവാദത്തോടെ മാത്രമെ നടപ്പാക്കുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു. പദ്ധതി മറ്റു സ്ഥലത്തേക്ക് മാറ്റുക എന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് പോലുള്ള നഗരത്തില്‍ പദ്ധതി വേണ്ടതാണെന്ന് വിവിധ കക്ഷി പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ 69 സെന്റ് മാത്രം വരുന്ന പ്രദേശത്ത് നടപ്പാക്കുന്നതിന്റെ പ്രായോഗിക പ്രയാസമാണ് ഉന്നയിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് ജോലികള്‍ ഒരാഴ്ച നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.