കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല സംസ്കരണ പ്ലാന്റിന് മണ്ണ് പരിശോധന നടത്താന്‍ പൊലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ നിയമനടപടികള്‍ ഒഴിവാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും വെള്ളയില്‍ പൊലീസ് കേസുമായി മുന്നോട്ട് പോവുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 280 പേര്‍ക്കെതിരെ മൂന്ന് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാവകുപ്പ് ഉള്‍പ്പെടെ ചുമത്തി വ്യത്യസ്തമായ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് കേസ്. 30,31 തിയതികളി്ല് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് കേസില്‍ പെട്ടിരിക്കുന്നത്. ആവിക്കല്‍തോടില്‍ മണ്ണ് പരിശോധന തടഞ്ഞതിന്റെ പേരില്‍ കോര്പറേഷന് എഞ്ചിനീയറുടെ പരാതിപ്രകാരം 100 പേരെയാണ് ഒന്നാമത്തെ കേസില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. 31ന് നടന്ന പ്രതിഷേധത്തില്‍ പങ്കെുടുത്തവര്ക്കെതിരെ ജോലി ചെയ്യാന്‍ സമ്മതിക്കാതെ തടയല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ അഞ്ച് വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസുണ്ട്. 31ന് പൊലീസിനെ തടഞ്ഞതിന്റെ പേരില്‍ 30 പേര്‍ക്കെതിരെ കേസുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ വാഹനം തടഞ്ഞതിന് കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ കൂട്ടംചേരല്‍, കലാപമുണ്ടാക്കല്‍, വഴിതടയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ മുതല്‍ പൊലീസ് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.
പദ്ധതിയെപ്പറ്റി ജനങ്ങളോട് വിശദീകരിക്കുമെന്നും ജനങ്ങളുടെ എതിര്‍പ്പോടെ പദ്ധതി നടപ്പാക്കില്ലെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ വന്ന പൊലീസ് കേസ് അധികൃതരുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ത്തിരിക്കുകയാണ്. തങ്ങള്‍ കബളിപ്പിക്കപ്പെടുന്നു എന്ന ചിന്തയാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. ആര്‍ക്കും പരാതി പറയാം. എല്ലാ പരാതികളും കേള്ക്കുമെന്നൊക്കെയാണ് അധികൃതര്‍ പറഞ്ഞിരുന്നത്. വിശദമായ ചര്‍ച്ചക്കുള്ള സാധ്യത ഉണ്ടെന്നും പറഞ്ഞിരുന്നു. ഒന്നും നടക്കില്ലെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇതില്‍ ജനങ്ങളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും അസന്തുഷ്ടരാണ്. സര്‍വകക്ഷി സംഘത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കുകയാണ്. ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിക്കാരായ പ്രദേശവാസികള്‍ പങ്കെടുത്തിരുന്നില്ല. മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍ മാത്രമാണ് സംബന്ധിച്ചത്. സര്‍വകക്ഷി സംഘത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കുന്നത് സംശയത്തോടെയാണ് മറ്റുള്ളവര്‍ കാണുന്നത്.