Thursday, June 19, 2025

സി.പി.എം തള്ളിപ്പറഞ്ഞു; കെ.ടി ജലീല്‍ ഒറ്റപ്പെടുന്നു

Must Read

പ്രത്യേക ലേഖകന്‍

മുന്‍മന്ത്രി കെ.ടി ജലീല്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും സഹയാത്രികനായി അധികകാലം ഉണ്ടാവുമോ എന്ന ചോദ്യം രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്യുകയാണ്. കെ.ടി ജലീല്‍ ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് യു.എ.ഇ ഭരണാധികാരികളോട് ആവശ്യപ്പെട്ടു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. 2020 ജൂണ്‍ 25നാണ് സ്വപ്നക്ക് ഇത്തരം ശുപാര്‍ശയുമായി ജലീല്‍ കത്തയച്ചത്. അന്ന് സ്വപ്ന യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പി.എ ആയിരുന്നില്ല എന്നും സ്വപ്ന പറയുന്നു. കോണ്‍സല്‍ ജനറലുമായി ജലീല്‍ ഏറെനേരം അടച്ചിട്ട മുറിയില്‍ സംസാരിച്ചതായും സ്വപ്ന ആരോപിക്കുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ യു എഇ അധികൃതര്‍ക്ക് കത്തയച്ചുവെന്ന കാര്യം ജലീല്‍ സമ്മതിക്കുന്നുണ്ട്. പത്രം നിര്‍ത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചില്ല.

എന്നാല്‍, കൊവിഡ് കാരണം യു.എ.ഇയില്‍ നിരവധി പ്രവാസികള്‍ മരണമടഞ്ഞു. ഇത്തരം സാഹചര്യത്തില്‍ പ്രവാസികളെ മടക്കികൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന്റെ പേരിലാണത്രെ ജലീല്‍ പത്രം പൂട്ടിക്കാന്‍ ശ്രമിച്ചത്. ഈ വസ്തുത കോണ്‍സലിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗള്‍ഫില്‍ മാധ്യമം പ്രസിദ്ധീകരിക്കുന്നത് തടയുക തന്റെ ലക്ഷ്യമായിരുന്നില്ല എന്നുമാണ് ജലീല്‍ പറയുന്നത്. അതൊക്കെ യു.എ.ഇ ഭരണകൂടത്തിന്റെ വിഷയമാണെന്നും ജലീല്‍ പ്രതികരിക്കുകയുണ്ടായി.
സ്വര്‍ണക്കടത്തുപ്രതി സ്വപന സുരേഷിനെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജലീലിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നത് .

2020 ജൂണ്‍ 24 ന് കോവിഡ് മരണവുമായി ബന്ധപ്പെട്ട് മാധ്യമം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രങ്ങളും യു എ ഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും അതിനാല്‍ ശക്തമായ നടപടി വേണമെന്നും ജലീല്‍ കത്തിലൂടെ ആവശ്യപ്പെട്ടു.ഇതേ ആവശ്യവുമായി അദ്ദേഹം തന്നെ സമീപിച്ച് പത്രം നിരോധിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടുവെന്നും സ്വപ്ന പറയുന്നു.
വന്ദേഭാരത് മിഷന്‍ വഴി കോവിഡ് രോഗികളെ നാട്ടിലെത്തിക്കാനുള്ള വഴിയുണ്ടായിട്ടും കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ അതിനെല്ലാം തടയിട്ടപ്പോഴാണ് പത്രത്തില്‍ അങ്ങനെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്.
മലയാളി പ്രവാസികളുടെ ദുരിതം ചൂണ്ടിക്കാണിച്ചതിന് ഗള്‍ഫ് ഭരണാധികാരികള്‍ക്ക് പരാതിയയക്കുന്നതിലെ അസാംഗത്യം മാത്രമല്ല പ്രോട്ടോക്കോല്‍ മര്യാദപോലും പാലിച്ചില്ല എ്ന്നാണ് ജലീലിന്റെ കാര്യത്തില്‍ പൊതുസമൂഹം ചൂണ്ടികാണിക്കുന്നത്. ഉത്തരവാദപ്പെട്ടൊരു മന്ത്രി സ്വന്തം നാട്ടിലെ പത്രത്തിനെതിരേ നടപടി ആവശ്യപ്പെട്ട് യു എ ഇ അധികൃതര്‍ക്ക് കത്തെഴുതുന്നതിനെ അംഗീകരിക്കാന്‍ സി.പി.എം ഏതായാലും തയാറല്ല. ജലീലിന്റെ നടപടി സി.പി.എമ്മിന്റെ നിലപാടിന് യോജിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയുണ്ടായി. ഒരു പത്രത്തെയും നിരോധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് കോടിയേരി പറഞ്ഞു. ജലീലിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കിയതോടെ ജലീലിനെ വേണ്ടിവന്നാല്‍ കൈയൊഴിയും എന്ന സൂചനയാണ് ലഭിക്കുന്നത്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തുപോയ ജലീല്‍ അന്ന് തൊട്ട് പ്രശ്നങ്ങള്‍ക്ക് നടുവിലാണ്. ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തലപ്പത്ത് ബന്ധുവിനെ അവരോധിച്ചതാണ് ജലീലിന് വിനയായത്. ഇതെല്ലാം സി.പി.എമ്മിന്റെ നീരസത്തിന് കാരണമായിരുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ കെ.ടി ജലീല്‍ ഇ.ഡിയെ സ്തുതിച്ചതും വിവാദമായിരുന്നു. ഇ.ഡിയില്‍ വിശ്വാസമുണ്ട് എന്നാണ് ജലീല്‍ പറഞ്ഞത്. ഇത് പിണറായി വിജയന് ഇഷ്ടപ്പെട്ടില്ല. ജലീലിന് ഇ.ഡിയോടൊക്കെ താല്‍പര്യം തോന്നാന്‍ തുടങ്ങിയത് എപ്പോഴാണ് എന്ന് പിണറായി ചോദിക്കുകയുണ്ടായി. ബന്ധുനിയമനം ജലീലിന്റെ പൊതുജീവിതത്തിന് വലിയ കളങ്കമായി മാറിയിരുന്നു. അപ്പോഴും സി.പി.എം ജലീലിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു പത്രത്തിനെതിരെ ജലീല്‍ പടപ്പുറപ്പാട് നടത്തിയത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ല.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ജലീലിനെതിരെ രംഗത്ത് വരികയുണ്ടായി. പത്രം നിരോധിക്കണമെന്ന ജലീലിന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്നാണ് എം.വി ജയരാജനും പറഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിച്ച ആളായിരുന്നു ജലീല്‍. പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളില്‍ നിന്നെല്ലാം പിണറായി ജലീലിനെ സംരക്ഷിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കി മുതലെടുപ്പിന് ശ്രമിച്ചു എന്ന ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. ലോകായുക്തയെയും മറ്റും പല വിധത്തില്‍ പരിഹസിച്ച ജലീലിന് പുതിയ സംഭവവികാസങ്ങല്‍ നിന്ന് പെട്ടെന്ന് ഊരിപ്പോരാന്‍ സാധിക്കില്ല. ജലീലിനെ അതിരുവിട്ട് സംരക്ഷിക്കാന്‍ പിണറായിക്കും സാധിക്കില്ല എന്ന് വ്യക്തമാവുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img