സ്വന്തം ലേഖകന്‍
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരാതിരിക്കാന്‍ നേതൃത്വം ഇടപെട്ടതായി സൂചന. ജില്ലയിലെ പന്ത്രണ്ട് ഏരിയാ കമ്മിറ്റികളില്‍ ഏതാനും ഇടത്ത് മാത്രമാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ നീക്കം നടന്നത്. കോഴിക്കോട് സൗത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗികമായി നിര്‍ദേശിച്ച ആള്‍ പരാജയപ്പെട്ടത് മാത്രമാണ് പാര്‍ട്ടിക്ക് കല്ലുകടിയായത്. ഇവിടെ ബാബു പറശ്ശേരി സെക്രട്ടറി സ്ഥാനത്ത് എത്തുകയായിരുന്നു. കക്കോടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നീ ഏരിയാകമ്മിറ്റികളിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെ അമര്‍ച്ച ചെയ്യാന്‍ നേതൃത്വത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് പ്രതിനിധി സമ്മേളനം മുന്നോട്ടു പോവുന്നത്.് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ ഉണ്ടാവും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഴുവന്‍ സമയവും പങ്കെടുക്കും. ഇപ്രകാരം രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത കോഴിക്കോടിന് സ്വന്തമായിരിക്കുകയാണ്.
യു.എ.പി.എ വിഷയവുമായി ബന്ധപ്പെട്ട് സൗത്ത് ഏരിയാ കമ്മിറ്റി പ്രതിനിധികള്‍ പാര്‍ട്ടി നിലപാടിനെതിരെ തിരിയുമോ എന്നത് നേതൃത്വം ഉറ്റുനോക്കുകയാണ്. അലന്‍,താഹ കേസിന്റെ പശ്ചാത്തലത്തിലാണിത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇവരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുറ്റിയാടി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രശ്‌നമാണ് ഉയര്‍ന്നുവരാവുന്ന മറ്റൊരു വിഷയം. ഇതിനെയെല്ലാം തടയിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടാവുമ്പോള്‍ അദ്ദേഹം ഇടപെടുമെന്ന് വ്യക്തം.
സെക്രട്ടറി സ്ഥാനത്ത് പി. മോഹനന്‍ തുടരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എ. പ്രദീപ്കുമാര്‍ രംഗത്തുണ്ടെങ്കിലും പാര്‍ട്ടിയുടെ പിന്തുണ മോഹനന് മൂന്നാമൂഴം ലഭിക്കാന്‍ അവസരമൊരുക്കും. പൊതുവിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറിന് എതിരെയുള്ള വിഷയങ്ങള്‍ അടങ്ങിയ പ്രമേയങ്ങള്‍ പാസാക്കി സമ്മേളനം അവസാനിപ്പിക്കാനാണ് സാധ്യത. 12ന് ഉച്ചയോടെ സമ്മേളനം സമാപിക്കും. അവസാനദിനത്തില്‍ സെക്രട്ടറിയെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും.