കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നത് എതിര്‍ത്ത നാട്ടുകാരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് വിവാദമാവുന്നു. പദ്ധതിയുടെ സാധ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് പ്രാഥമിക അനുമതി പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്രാനുമതി കിട്ടാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്. അതിന്റെ പശ്ചാത്തലത്തില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിവെക്കുകയും ചെയ്തു. പഠനത്തിന് നിയോഗിച്ച ഏജന്‍സിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കിയില്ല. പദ്ധതി മംഗലാപുരം വരെ നീട്ടി കര്‍ണാടക സര്‍ക്കാറിന്റെ പിന്തുണയോടെ മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കവും പരാജയപ്പെടുകയായിരുന്നു. പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയുമായി യോജിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. ഇതുവഴി കേന്ദ്രത്തിന്റെ അനുമതി ചുളുവില്‍ നേടിയെടുക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ മോഹവും പൊലിഞ്ഞു. ഇങ്ങനെയെല്ലാമായിട്ടും പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്ന സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
പദ്ധതിക്കെതിരെ തുടക്കം മുതല്‍ ഉണ്ടായിരുന്നത് വ്യാപകമായ പ്രതിഷേധമായിരുന്നു. അതിര്‍ത്തി നിര്‍ണയിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കല്ലുകളെല്ലാം സമരസമിതിക്കാര്‍ പിഴുതുമാറ്റി. പിന്നീട് സാമൂഹിക സര്‍വേ നടത്തിയപ്പോഴും ശക്തമായ എതിര്‍പ്പുണ്ടായി. കോഴിക്കോട് ജില്ലയില്‍ ഒന്നോ രണ്ടോ വില്ലേജുകളില്‍ മാത്രമാണ് സര്‍വേ നടന്നത്. അതും സി.പി.എമ്മുകാരായ ജനപ്രതിനിധികളും പാര്‍ട്ടി അനുഭാവികളും ഉള്ള സ്ഥലത്ത് മാത്രം. കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കല്ലായി, കുണ്ടുങ്ങല്‍, പന്നിയങ്കര ഭാഗങ്ങളില്‍ നാട്ടുകാര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. എലത്തൂരിനടുത്ത് കാട്ടിലെപീടിക ഭാഗത്തും സമരസമിതി സജീവമാണ്. ഇവിടെ സ്ഥിരം സമരപന്തല്‍ ഉണ്ട്. ഇവിടങ്ങളിലായി നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏതുനിലയ്ക്കും പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ കേസുകള്‍ പിന്‍വലിക്കുന്നത് ദോഷമായി ബാധിക്കും എന്നാണ് നിഗമനം.
പദ്ധതിക്ക് അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതാണ് ഉചിതം എന്ന ഹൈക്കോടതിയുടെ നിരീക്ഷണം പോലും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഡി.പി.ആറിന് കേന്ദ്രാനുമതി കിട്ടാത്ത സാഹചര്യത്തില്‍ സാമൂഹികാഘാത പഠനവും സര്‍വേയും എന്തിന് എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുകയുണ്ടായി
.
സംസ്ഥാനത്താകമാനം 250ലേറെ കേസുകള്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം പല വകുപ്പുകളിലാണ് കേസ്. പലര്‍ക്കും ഇപ്പോഴും സമന്‍സ് വന്നുകൊണ്ടിരിക്കുകയാണ്. ചില സ്റ്റേഷനുകളില്‍ കുറ്റപത്രം നല്കുന്ന സ്റ്റേജില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ ഇരകള്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഇടയുണ്ട്.