കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്നതിന് കോഴിക്കോട് കോര്‍പറേഷന്റെ നടപടികള്‍ പുരോഗമിക്കുന്നു. 2023ലാണ് കോര്‍പറേഷന്‍ ഇതിനായി അപേക്ഷ നല്‍കേണ്ടത്. കോഴിക്കോടിന്റെ സാംസ്‌കാരിക സവിശേഷതകളും സാഹിത്യസംരംഭങ്ങളും പഠിക്കാന്‍ പ്രാഗ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥിനി ലുഡ്മില കൊളഷോവ ഏതാനും മാസമായി നഗരത്തിലുണ്ട്.
കോഴിക്കോട്ടെ ലൈബ്രറികള്‍, എഴുത്തുകാര്‍, സിനിമാമേഖലയിലെ സംഭാവന, മാധ്യമങ്ങളുടെ പങ്ക് എന്നിവയെല്ലാം പഠനവിധേയമാക്കുന്നുണ്ട്. സാഹിത്യപദവിക്കായി നടത്തിയ പഠനങ്ങളില്‍ കോഴിക്കോട്ട് അഞ്ഞൂറിലേറെ ലൈബ്രറികള്‍, 70 പ്രസാധകര്‍, നൂറിലേറെ പുസ്തകശാലകള്‍ എന്നിവയുണ്ടെന്ന് വ്യക്തമായി.
സാഹിത്യനഗരപദവി ലഭിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്ന് എഡിന്‍ബര്‍ഗ് സിറ്റി ഓഫ് ലിറ്ററേച്ചര്‍ ട്രസ്റ്റ് ഡയറക്ടര്‍ അലി ബൗഡന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓഫീസ്, പ്രത്യേക സംഘം, ബജറ്റ് വിഹിതം എന്നിവക്കെല്ലാം ഊന്നല്‍ നല്‍കണം. ടൂറിസം, സാഹിത്യോത്സവങ്ങള്‍ എന്നിവ നഗരപദവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തണം.
സാഹിത്യനഗരം എന്ന നിലയില്‍ തന്നെയാണ് കോഴിക്കോടിന്റെ പ്രാധാന്യമെന്ന് ബൗഡന്‍ പറഞ്ഞു. മുനിസിപ്പല്‍ ലൈബ്രറിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പ്രാഗ് സാഹിത്യനഗര പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ കാതറിന്‍ ബാജോ പറഞ്ഞു.
സാഹിത്യനഗരം എന്ന നിലയില്‍ കോഴിക്കോടിന് പ്രത്യേക വ്യക്തിത്വം ഉണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. കവി സച്ചിദാനന്ദന്‍, സുഭാഷ്ചന്ദ്രന്‍, കെ.പി രാമനുണ്ണി, ദീദി ദാമോദരന്‍ എന്നിവര്‍ സന്ദേശം നല്‍കി. കോ-ഓര്‍ഡിനേറ്റര്‍ കെ. സജീവ്കുമാര്‍, പ്രഫ. കെ. അജിത്(കില), ഐറിന്‍ ആന്റണി, ഡോ. എസ്. നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.