തിരുവനന്തപുരം: എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ 86 താല്‍ക്കാലിക തസ്തികകളില്‍ അനധികൃത നിയമനം നടത്തിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി. ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ആണ് പരാതി നല്‍കിയത്.
ഭരണവിഭാഗത്തില്‍ 54 പേരെയും 19 ഇഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 9 ഓഫിസ് അറ്റന്‍ഡര്‍മാരെയും നാല് ഡ്രൈവര്‍മാരെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചതായും ഇവരെല്ലാം സിപിഎം അനുഭാവികളാണെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സിന്‍ഡിക്കറ്റ് അംഗങ്ങളുടെ അയല്‍വാസികളും മുന്‍ മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫുകളും ഇപ്പോഴത്തെ മന്ത്രിമാരുടെ അടുപ്പക്കാരും ഈ രീതിയില്‍ നിയമിക്കപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു യൂണിയന്‍ നേതാവിന്റെ ഭാര്യയെയും ഈ രീതിയില്‍ നിയമിച്ചു. ഇങ്ങനെ നിയമനം നല്‍കുന്നവരെയെല്ലാം സംഘടനാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയാണ്.
താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് പരാതിയില്‍ പറയുന്നു. പരീക്ഷ നടത്താതെ അഭിമുഖം മാത്രം നടത്തിയാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയത്. ഡ്രൈവിങ് അറിയാത്തവരെ പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ ഡ്രൈവറായി നിയമിച്ചെന്നും ഒടുവില്‍ അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. ഓഫിസ് അറ്റന്‍ഡന്റ് (ലാസ്റ്റ് ഗ്രേഡ്) തസ്തികയ്ക്കു നിശ്ചയിച്ച യോഗ്യതയിലെ അവ്യക്തത പരിഹരിക്കണമെന്ന് പിഎസ്സി പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല നടപടിയെടുത്തില്ലെന്നുംആക്ഷേപമുണ്ട്