കോഴിക്കോട്: സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്ന റോഡ് മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ചതോടെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണി അവതാളത്തിലായി. ഈ വിഷയം ഇന്നലെ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു. ഇറങ്ങിപ്പോയവര്‍ യോഗം തീരും വരെ പുറത്ത് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി.
ഗ്രാമീണറോഡുകള്‍ നന്നാക്കുന്നതിന് പ്രതിവര്‍ഷം 60 കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തുക വെട്ടിക്കുറച്ചു. ഇതോടെ ജില്ലാപഞ്ചായത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായെന്ന് യു.ഡി.എഫ് കക്ഷിനേതാവ് ഐ.പി രാജേഷ് പറഞ്ഞു.
പഞ്ചായത്തുകളുടെ ആസ്തി റജിസ്റ്ററില്‍പെട്ട റോഡുകളുടെ പരിപാലനം അതാത് പഞ്ചായത്തുകള്‍ തന്നെ ഏറ്റെടുത്ത് നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് വിനയായത്. ഇതിനായി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്നുണ്ടെന്നാണ് വിശദീകരണം.
മെയിന്റനന്‍സ് ഗ്രാന്റ് മാത്രമാണ് കുറച്ചതെന്ന് സി.പി.എം കക്ഷിനേതാവ് കൂടത്താങ്കണ്ടി സുരേഷ് പറഞ്ഞു. ഗ്രാന്റ് വെട്ടിക്കുറച്ചത് പ്രതിഷേധാര്ഹമാണ്. ഇക്കാര്യം മന്ത്രി എം.ബി രാജേഷിനെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
മുസ്്‌ലിംലീഗ് അംഗം റംസീന നരക്കുനിയുടെ ഡിവിഷനിലെ വട്ടക്കുളങ്ങര-കുഴലാട്ടുമുക്ക് റോഡിന് അനുവദിച്ച 25 ലക്ഷം രൂപ റോഡിന്റെ എസ്റ്റിമേറ്റ് എടുത്തശേഷം റദ്ദാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി. തൊട്ടടുത്ത ഡിവിഷനിലെ എല്‍.ഡി.എഫ് അംഗം നിര്‍ദേശിച്ച റോഡ് പരിഗണിക്കുമ്പോള്‍ പേര് മാറിപ്പോയി എന്നായിരുന്നു അധ്യക്ഷ ഷീജ ശശിയുടെ വിശദീകരണം. പ്രധാനപ്പെട്ട ഒരു ഭരണസമിതി റോഡിന് 25 ലക്ഷം അനുവദിച്ചപ്പോള്‍ പേര് മാറിപ്പോയി എന്നത് കേട്ടുകേള്‍വിയില്ലാത്ത ന്യായീകരണമാണെന്ന് റംസീന നരിക്കുനി പറഞ്ഞു. ലീഗ് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, കോണ്‍ഗ്രസിലെ വി.പി ദുല്‍ഖിഫില്‍ തുടങ്ങിയവരും സംസാരിച്ചു.