കോഴിക്കോട്: നഗരത്തില്‍ ഏഴിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം മന്ദഗതിയില്‍. കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പി ടി.പി ശ്രീജിത്തിനെ വയനാട്ടിലേക്ക് മാറ്റിയതോടെയാണ് കേസിന്റെ പുരോഗതി നിലച്ചത്. പകരം ഉദ്യോഗസ്ഥന്‍ എത്തിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇക്കാര്യം നാളെ കോഴിക്കോട്ടെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ശ്രദ്ധയില്‍പെടുത്താനും നീക്കം നടക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. സമാന്തര എക്സ്ചേഞ്ചില്‍ ജോലി ചെയ്തിരുന്ന ശാരദാമന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ്(24), മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ട് എന്നിവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഒളിവില്‍പോയ മറ്റു പ്രതികളെപ്പറ്റി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ കൃഷ്ണപ്രസാദ്(34), മൂര്യാട് പുത്തന്‍ പീടിയേക്കല്‍ പി.പി ഷബീര്‍(45), ബേപ്പൂര്‍ ദാറുസലാമില്‍ അബ്ദുല്‍ ഗഫൂര്‍, നിയാസ് കുട്ടശ്ശേരി എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ആറു ഭാഷകളില്‍ തെരച്ചില്‍ വീഡിയോകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
പ്രതികളെ സഹായിച്ചതായി കരുതുന്ന മാങ്കാവിലെയും വേങ്ങരയിലെയും ഐ.ടി സ്ഥാപനങ്ങളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. അതിനിടെയാണ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടായത്.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചിരുന്നു. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചതുവഴി രജിസ്ട്രേഷന്‍ വകുപ്പിന് മാത്രം രണ്ടര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്വ്ത്ത് കണ്ടുകെട്ടാന്‍ നീക്കം തുടങ്ങിയത്. അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന രീതിയാണ് എക്സ്ചേഞ്ചുകളില്‍ അവലംബിച്ചിരുന്നത്. ഐ.ടി ആക്ടിലെ 66 എഫ് വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ആവശ്യം തള്ളുകയായിരുന്നു. അതിനിടെ കേസ് എന്‍.ഐ.എക്ക് വിടാനുള്ള നീക്കവും നടക്കുന്നുണ്ട്. സമാന്തര എക്സ്ചേഞ്ചുകള്‍ വഴി സൈനിക നീക്കങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടന്നതായും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു.കേസ് എന്‍.ഐ.എക്ക് വിടാനുള്ള നീക്കവും സജീവമാണ്.